എൽദോസ്
കോതമംഗലം: പക്ഷിയും എല്‍ദോസും. ഇണപിരിയാത്ത ഈ രണ്ട് വാക്കുകളാണ് ഓര്‍മ്മകളിലേക്ക് മടങ്ങിയത്. കോവിഡ് ഏല്‍പ്പിച്ച ആഘാതത്തിലൂടെ ഉണ്ടായ ലക്ഷങ്ങളുടെ കടബാധ്യതയാണ് പക്ഷിനിരീക്ഷകനും കര്‍ഷകനുമായ പുന്നേക്കാട് കളപ്പാറ കൗങ്ങുംപിള്ളില്‍ കെ.വി.എല്‍ദോസ് (പക്ഷി എല്‍ദോസ്-59) ജീവനൊടുക്കാന്‍ കാരണമെന്നാണ് നിഗമനം.
രാപ്പകല്‍ ഭേദമില്ലാതെ പക്ഷികള്‍ക്ക് പിന്നാലെയായിരുന്നു എല്‍ദോസിന്റെ സഞ്ചാരം. സ്‌കൂള്‍ പഠന കാലം മുതലെ തുടങ്ങിയ പക്ഷിനിരീക്ഷണവും കാടുമായി ബന്ധപ്പെട്ടുമായിരുന്നു എല്‍ദോസിന്റെ പ്രവര്‍ത്തന മേഖല. തട്ടേക്കാട് കണ്ടെത്തിയ മാക്കാച്ചി കാട അഥവ ശ്രീലങ്കന്‍ ഫോഗ് മൗത്ത് പക്ഷിയുടെ കൂട് ഏഷ്യയില്‍ ആദ്യമായി കണ്ടെത്തിയത് എല്‍ദോസായിരുന്നു. നാലര പതിറ്റാണ്ടോളമായി പക്ഷികളും കാടുമായി ഇടപഴകിയുള്ള ജീവിതമായിരുന്നു എല്‍ദോസിന്റേത്. പക്ഷി നിരീക്ഷകന്‍, പ്രകൃതിസ്നേഹി, ടൂറിസ്റ്റ് ഗൈഡ് എന്നതിലുപരി മികച്ച കര്‍ഷകനുമായിരുന്നു. സ്വന്തമായും പാട്ടത്തിനെടുത്തുമായ ഏക്കര്‍ക്കണക്കിന് സ്ഥലത്ത് കൃഷി ചെയ്തിരുന്നു.
രാജ്യത്തിന് അകത്തുംപുറത്തും നിന്നുമായി എത്തുന്ന നിരവധി പക്ഷിനിരീക്ഷകരുടേയും ഗവേഷകരുടേയും വഴികാട്ടിയുമായിരുന്നു എൽദോസ്. തദ്ദേശിയരായ പക്ഷികള്‍ക്കും ദേശാടന കിളികള്‍ക്കുമായി ഭക്ഷണവും ആവാസവും ഒരുക്കി അവയെ ആകര്‍ഷിക്കാന്‍ എല്‍ദോസിന് പ്രത്യേക വൈദഗധ്യം തന്നെയുണ്ടായിരുന്നു. ഓരോ പക്ഷിക്കും വേണ്ട ഭക്ഷണവും അവരുടെ സഞ്ചാരപഥവും എല്ലം മനപാഠമായിരുന്നു അദ്ദേഹത്തിന് പക്ഷികളുടെ ഓരോ ചലനവും ഹൃദിസ്ഥമായിരുന്നു.
ചെറുപ്പം മുതലെ പക്ഷികള്‍ക്ക് പിന്നാലെയുള്ള സഞ്ചാരമാണ് നാട്ടുകാര്‍ക്കിടയില്‍ പക്ഷി എല്‍ദോസ് എന്ന വിളിപ്പേരിന് കാരണമായത്. പ്രദേശത്തെ വനത്തിന്റെ ഓരോ മുക്കും മൂലയും ജീവജാലങ്ങളെകുറിച്ചും എല്‍ദോസിന് നല്ല പരിജ്ഞാനമായിരുന്നു. പുസ്തകത്താളിലപ്പുറം അനുഭവസമ്പത്തിലൂടെ നേടിയെടുത്ത അറിവുകളാണ് എല്‍ദോസ് തന്നെ തേടിയെത്തുന്നവര്‍ക്ക് മുന്നില്‍ തുറന്നത്. സഞ്ചാരികളും പക്ഷിനിരീക്ഷകരും ഗവേഷകരുമായി എത്തുന്നവര്‍ക്ക് പക്ഷികളെ കുറിച്ച് എന്ത് കാര്യവും പെട്ടെന്ന് ചോദിച്ച് മനസിലാക്കാനുള്ള വഴികാട്ടിയുമായിരുന്നു.
വീടിന് സമീപം ദിവസേന നൂറുകണക്കിന് പക്ഷികള്‍ ഭക്ഷണം തേടിയെത്തും. പക്ഷികള്‍ക്ക് വേണ്ട പുഴുവും പ്രാണിയും ഉള്‍പ്പെടെയുള്ള തീറ്റവസ്തുകളും നല്‍കി കൃത്രിമ ആവാസവും സൃഷ്ടിച്ചിരുന്നു എൽദോസ്. പക്ഷി നിരീക്ഷണത്തിനും വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്ന് ഗവേഷണത്തിനും മാറ്റുമായി എത്തുന്നവര്‍ക്കും സഞ്ചാരികള്‍ക്കുമായി വീടിനോട് ചേര്‍ന്നുള്ള ഹോം സ്റ്റേയും ഒരുക്കിയിരുന്നു.
ചൊവ്വാഴ്ച രാത്രി മുതലാണ് എല്‍ദോസിനെ കാണാതായ വിവരത്തിന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. രാത്രിയില്‍ തന്നെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് സ്ഥലം പോലീസ് കണ്ടെത്തിയിരുന്നെങ്കിലും രാത്രിയില്‍ എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് കാരണം ബുധനാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് വിഷം അകത്ത് ചെന്ന് കാട്ടുവള്ളിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുണ്ടം വനത്തിലെ 1963 തേക്ക് പ്ലാന്റേഷനിലെ ചാട്ടക്കല്ല് ഭാഗത്തായിരുന്നു മൃതദേഹം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഭാര്യ എമി തൊടുപുഴ മുളപ്പുറം മാരങ്കണ്ടം കുടുംബാംഗം. മക്കള്‍:ആഷി,ഐവ. മരുമക്കള്‍ :കീരംപാറ പുതുക്കുന്നത്ത് ജിത്തു, പട്ടിമറ്റം കുമ്മനോട് കുന്നത്തുകുടി അജോ.
സംസ്‌കാരം വ്യാഴാഴ്ച 10ന് പുന്നേക്കാട് സെയ്ന്റ് ജോര്‍ജ് ഗത്സിമോന്‍ യാക്കോബായ പള്ളി സെമിത്തേരിയില്‍.
Content Highlights: bird lover eldo
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..