ഡൽഹി നഗരം അന്തരീക്ഷ വായുമലിനീകരണത്തിൽ മുങ്ങിയപ്പോൾ | Photo:AP
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ പൂര്‍ണമായി ഒരാഴ്ചത്തേക്ക് 'വര്‍ക്ക് ഫ്രം ഹോം' ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.
തിങ്കളാഴ്ചമുതല്‍ സ്കൂളുകളും ഒരാഴ്ച അടച്ചിടും. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. ഞായറാഴ്ചമുതല്‍ 17 വരെ നിര്‍മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചു. ജനങ്ങളുടെ ആരോഗ്യസുരക്ഷ മുന്‍നിര്‍ത്തി സ്വകാര്യസ്ഥാപനങ്ങളും പരമാവധി 'വര്‍ക്ക് ഫ്രം ഹോം' ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ദീപാവലിക്കുശേഷം അതിഗുരുതരാവസ്ഥയിലാണ് ഡല്‍ഹിയിലെ അന്തരീക്ഷം. ശനിയാഴ്ച രാവിലെ വായുനിലവാരസൂചികയില്‍ 471 രേഖപ്പെടുത്തിയിരുന്നു. സൂചികയില്‍ 400-500 എന്നത് അതിതീവ്ര അന്തരീക്ഷമലിനീകരണത്തെ സൂചിപ്പിക്കുന്നതാണ്.
അന്തരീക്ഷം പുകപടലങ്ങളാല് മൂടിക്കെട്ടിയതോടെ നഗരവാസികള്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയിലായി. അടിയന്തരനടപടികളെടുക്കാന്‍ വെള്ളിയാഴ്ചതന്നെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
സ്വകാര്യവാഹനങ്ങള്‍ 30 ശതമാനമായി കുറയ്ക്കുക, ഒറ്റയക്ക-ഇരട്ടയക്ക നമ്പര്‍ ക്രമീകരണം നടപ്പാക്കി വാഹനങ്ങള്‍ നിയന്ത്രിക്കുക, സ്കൂളുകള്‍ അടച്ചിടുക എന്നിവ നിര്‍ദേശിച്ചു. ജനങ്ങള്‍ പരമാവധി വീടുകളില്‍ത്തന്നെ ഇരിക്കണമെന്നും ജാഗ്രതാനിര്‍ദേശം നല്കി. ശനിയാഴ്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തന്നെ വായുമലിനീകരണം നേരിടാന്‍ സത്വരനടപടി ആവശ്യപ്പെട്ടതോടെ ഡല്‍ഹി സര്‍ക്കാര്‍ ഉന്നതതലയോഗം വിളിച്ച് നടപടികളെടുക്കുകയായിരുന്നു.
സ്ഥിതി വഷളായാല്‍ സമ്പൂര്‍ണ അടച്ചിടല്‍ വേണമോയെന്ന് കാര്യത്തിലും സുപ്രീംകോടതിയില്‍ ചര്‍ച്ചയുണ്ടായി. ''എന്തു ചെയ്യാനാവുമെന്ന് ആലോചിച്ചുവരുകയാണ് ഞങ്ങള്‍. ഒരു കരടുനിര്‍ദേശം തയ്യാറാക്കി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. നിര്‍മാണപ്രവര്‍ത്തനം, വാഹനഗതാഗതം തുടങ്ങിയവയൊക്കെ നിര്‍ത്തിവെക്കേണ്ടി വരും''- യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: air pollution continues in delhi; situation at it's worst
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..