മാനുൽ പൂച്ച | Photo: Wiki/By Sander van der Wel - originally posted to Flickr as Manul, CC BY-SA 2.0, https://commons.wikimedia.org/w/index.php?curid=10003821
ലോകത്തിലെ ഏറ്റവും 'ചൂടന്മാര്‍' എന്ന് ഡേവിഡ് ആറ്റന്‍ബറോ വിശേഷിപ്പിച്ച ഒരു പൂച്ച വിഭാഗമുണ്ട്. വീട്ടില്‍ വളര്‍ത്തുന്ന സാധാരണ പൂച്ചകളുടെ മാത്രം വലിപ്പം വെയ്ക്കുന്ന 'മാനുല്‍' പൂച്ചകള്‍. ഇപ്പോഴിതാ ലോകത്തിലെ ഉയരം കൂടിയ മലനിരയില്‍ ഇവയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്. മൗണ്ട് എവറസ്റ്റിലാണ് പുതുതായി ഇക്കൂട്ടരുടെ സാന്നിധ്യം ആദ്യമായി രേഖപ്പെടുത്തുന്നത്. തണുപ്പുള്ള പ്രദേശങ്ങളാണ് പ്രധാന ആവാസവ്യവസ്ഥ. ഹിമാലയത്തിൽ ഇവരുടെ സാന്നിധ്യമുണ്ട്. കാറ്റ്‌ന്യൂസ് എന്ന പേരിലറിയപ്പെടുന്ന ജേണല്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് കൂടുതല്‍ പ്രദേശങ്ങളില്‍ ഇക്കൂട്ടരുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നുണ്ട്. സാഗര്‍മാതയില്‍ വര്‍ഷങ്ങളായിഎത്തുന്ന വിനോദസഞ്ചാരികളുടെ കണ്ണില്‍ ഇവ പെട്ടിരുന്നില്ല. സദാ ദേഷ്യം പിടിച്ച മുഖഭാവം ഉള്ളതിനാലാണ് ഇവയെ ഗ്രംപിയസ്റ്റ് കാറ്റ്‌സ്(Grumpiest Cats) എന്നു വിളിക്കപ്പെടുന്നത്.
പ്രദേശത്ത് നിന്നു കണ്ടെടുത്ത സാംപിളുകളില്‍ (കാഷ്ഠം) നിന്നും മാനുല്‍ പൂച്ചകളുടെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയിലെ അംഗങ്ങളാണ് കണ്ടെത്തലിന് പിന്നില്‍. മാനുല്‍ പൂച്ചകളുടെ പ്രധാന വാസസ്ഥലം ഹിമാലയമാണെന്ന് ഐ.യു.സി.എന്നും ഗ്ലോബല്‍ വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ അതോറിറ്റി അധികൃതരും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഹിമാലയത്തില്‍ ഇവയുടെ സാന്നിധ്യം ചുരുക്കം സമയങ്ങളില്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
പടിഞ്ഞാറന്‍ ഹിമാലയത്തില്‍ 1980-കളുടെ അവസാനമാണ് മാനുലുകളുടെ സാന്നിധ്യം ആദ്യമായി രേഖപ്പെടുത്തുന്നത്. പിന്നീട് 2000-ത്തിന്റെ തുടക്കത്തിലും സാന്നിധ്യം രേഖപ്പെടുത്തി. സെപ്റ്റംബര്‍ 2007-ല്‍ വൈല്‍ഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയില്‍ നിന്നുള്ള പ്രണവ് മാനുലുകളുടെ ചിത്രം ആദ്യമായി പകര്‍ത്തി. നേപ്പാള്‍ അതിര്‍ത്തിക്ക് സമീപമുള്ള പൂച്ചകളുടെ സാന്നിധ്യം ഗവേഷകരുടെ ശ്രദ്ധയാകർഷിച്ചിരുന്നു. എന്നാൽ പിന്നീട് ഡബ്ല്യു.ഡബ്ല്യു.എഫിന്റെ നേതൃത്വത്തില്‍ കാഞ്ചന്‍ജുങ്കയില്‍ സ്ഥാപിച്ച ക്യാമറ കെണിയില്‍ പൂച്ചയുടെ ചിത്രം പതിഞ്ഞില്ല.
നേപ്പാളില്‍ മാനുലുകളുടെ സാന്നിധ്യം 2012-ലാണ് ആദ്യമായി രേഖപ്പെടുത്തുന്നത്. പടിഞ്ഞാറന്‍ ഹിമാലയത്തിലെ അന്നപൂര്‍ണ മേഖലയില്‍ സ്ഥാപിച്ച ക്യാമറയില്‍ കൂടുതല്‍ ചിത്രങ്ങള്‍ പതിഞ്ഞു. ഇതേ വര്‍ഷം ഭൂട്ടാനിലും മാനുല്‍ പൂച്ചകളുടെ സാന്നിധ്യം രേഖപ്പെടുത്തി. 5,110 മീറ്റര്‍ ഉയരത്തിലും 5,190 മീറ്റര്‍ ഉയരത്തില്‍ ഇക്കൂട്ടര്‍ എത്തിയതിന് ഫോട്ടോകളല്ലാതെയുള്ള തെളിവുകളുണ്ട്. യത്തിൽ പലയിടത്തും സ്ഥാപിച്ച ക്യാമറ കെണികളില്‍ അധികവും കുടുങ്ങിയത് ഹിമപ്പുലികള്‍ പോലെയുള്ളവയുടെ ചിത്രങ്ങളാണ്.
അധികം പ്രദേശത്ത് ഇക്കൂട്ടരുടെ സാന്നിധ്യമില്ലാത്തതിനാല്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന അഭിപ്രായമാണ് വിദഗ്ധധര്‍ക്കുള്ളത്. ഐ.യു.സി.എന്‍. പട്ടികപ്രകാരം ലീസ്റ്റ് കണ്‍സേണ്‍ വിഭാഗത്തിലാണ് നിലവില്‍ മാനുലുകള്‍ ഉള്‍പ്പെടുന്നത്. ഇത് വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിലേക്ക് ഉയര്‍ത്തണമെന്നത് പോലെയുള്ള ആവശ്യങ്ങള്‍ ശക്തമാണ്. പല്ലാസ് കാറ്റെന്ന പേരിലും മാനുല്‍ പൂച്ചകളറിയപ്പെടുന്നുണ്ട്. രണ്ടര മുതല്‍ നാലര കിലോഗ്രാം വരെ ഇവയ്ക്ക് ഭാരമുണ്ടാകും. 30 മുതല്‍ 35 സെന്റിമീറ്റര്‍ വരെയാണ് ഉയരം. അംഗസംഖ്യ കുറയുന്നതായിട്ടാണ് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ എന്‍ഡാന്‍ജേര്‍ഡ് കാറ്റ്‌സ്, കാനഡ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ സംഘടനയുടെ റിപ്പോർട്ടുകൾ പ്രകാരം വംശനാശ ഭീഷണി നേരിടുന്ന വിഭാഗക്കാരാണ് മാനുൽ പൂച്ചകൾ.
Content Highlights: about the presence of manul cats, world’s grumpiest cat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..