വേഴാമ്പൽ | ഫോട്ടോ: ഡോ. മാർട്ടിൻ ഗോപുരത്തിങ്കൽ
ജൈവവൈവിധ്യങ്ങളുടെ പറുദീസയായ അതിരപ്പിള്ളി വാഴച്ചാല്‍ വനമേഖല 2013-ല്‍ ചാള്‍സ് രാജകുമാരന്‍ തന്റെ 65-ാം പിറന്നാള്‍ ആഘോഷിക്കാന്‍ തിരഞ്ഞെടുത്തപ്പോഴാണ് ലോകശ്രദ്ധ ആകര്‍ഷിക്കുന്നത്.

ലോകത്തെ നിത്യഹരിത വനങ്ങളില്‍ മാത്രം കാണപ്പെടുന്ന ജീവജാലങ്ങളുടെ പറുദീസയായ ഈ പ്രദേശം നമ്മുടെ തൊട്ടടുത്താണ്. അതിരപ്പിള്ളിയുടെ താഴ്‌വരയില്‍ ഒന്ന് നിശബ്ദമായി നിന്നാല്‍ ഒരു ചിറകടി ശബ്ദം നിങ്ങളുടെ ചെവിയില്‍ എത്തിയേക്കാം. മല മുഴക്കി വരുന്ന ആ പക്ഷി എന്താണ് എന്ന് ഒരു വേള നമ്മള്‍ ചിന്തിച്ചു പോയേക്കാം. ആകാശത്ത് പലവര്‍ണങ്ങളില്‍ കാണുന്ന ആ വലിയ പക്ഷി മലമുഴക്കി വേഴാമ്പലോ പാണ്ടന്‍ വേഴാമ്പലോ ആയിരിക്കും.
കേരളത്തില്‍ സാധാരണയായി നാലു തരം വേഴാമ്പലുകള്‍ ആണ് കാണപ്പെടുന്നത്. മലമുഴക്കി വേഴാമ്പല്‍ (Great Indian Hornbill - Buceros bicornis), പാണ്ടന്‍ വേഴാമ്പല്‍ (Malabar Pied Hornbill - Anthracoceros coronatus), നാട്ടു വേഴാമ്പല്‍ (Common Grey Hornbill - Ocyceros birostris), കോഴി വേഴാമ്പല്‍ (Malabar Grey Hornbill - Ocyceros griseus) എന്നിവ.
കേരളത്തിന്റെ സംസ്ഥാന പക്ഷി എന്ന സ്ഥാനം അലങ്കരിക്കുന്നത് മലമുഴക്കി വേഴാമ്പല്‍ ആണ്. പേര് അന്വര്‍ത്ഥമാക്കുന്ന വിധം ചിറകടിക്കുമ്പോള്‍ മുഴങ്ങുന്ന ശബ്ദം അവയെ വളരെ ദൂരെ നിന്നേ തിരിച്ചറിയാന്‍ സഹായിക്കുന്നു. തലയില്‍ ഉള്ള പാത്തി, വലുപ്പമേറിയ വളഞ്ഞ കൊക്ക്, നീണ്ട കഴുത്ത്, വൃത്തകൃതിയിലുള്ള ചിറകുകള്‍, നീണ്ട വാല്‍, കണ്‍പോളകളില്‍ കാണുന്ന ഇമകള്‍ ഇതെല്ലാം വേഴാമ്പലുകളുടെ പ്രത്യേകതകള്‍ ആണ്. പൂര്‍ണ വളര്‍ച്ചയെത്തിയ വേഴാമ്പലിനു കൊക്കു മുതല്‍ വാല്‍ വരെ 150 സെന്റി മീറ്റർ നീളം ഉണ്ടാകും. കറുപ്പും വെളുപ്പും നിറങ്ങള്‍ക്കു ഇത്ര മനോഹാരിത ഉണ്ടെന്ന് വേഴാമ്പലിനെ കാണുമ്പോള്‍ മനസിലാകും. ചില സ്രവങ്ങള്‍ ശോഭയേറിയ മഞ്ഞ നിറം നല്‍കുന്നു.
ആണ്‍പക്ഷിയെയും പെണ്‍പക്ഷിയെയും തിരിച്ചറിയാന്‍ സഹായിക്കുന്നത് കണ്ണുകളാണ്. ആണ്‍പക്ഷിയുടേത് ചുവന്ന കണ്ണുകളും പെണ്‍പക്ഷിയുടേത് വെളുത്തുമിരിക്കും. ജീവിതകാലം മുഴുവന്‍ ഒരു ഇണ മാത്രമേ ഈ പക്ഷികള്‍ക്ക് ഉണ്ടാവുകയുള്ളൂ. പുഴയോര കാടുകളിലെ ഉയരമുള്ള മരങ്ങളില്‍ പ്രകൃത്യാ കാണുന്ന പൊത്തുകളില്‍ ആണ് ഇവ കൂടുണ്ടാക്കുന്നത്.
മുട്ടയിടാറാകുമ്പോള്‍ പെണ്‍പക്ഷി കൂട്ടില്‍ കയറുകയും കൊക്ക് മാത്രം പുറത്തു വരാന്‍ പാകത്തില്‍ ഒരു ദ്വാരം ഒഴിച്ച് ബാക്കിയെല്ലാം അടക്കും. തന്റെ ഇണക്കും മുട്ട വിരിഞ്ഞു വരുന്ന കുഞ്ഞിനു പറക്കമുറ്റുന്നതു വരെയും ഭക്ഷണം തേടുകയെന്നത് ആണ്‍പക്ഷിയുടെ ചുമതലയാണ്. മഴ കാത്തു കഴിയുന്ന വേഴാമ്പല്‍ എന്ന പ്രയോഗം അവ വെള്ളം കുടിക്കാറില്ല എന്ന ധാരണയില്‍ നിന്നുണ്ടായതാണ്. ജലാംശമേറിയ പഴങ്ങള്‍ മുഖ്യ ആഹാരമായതിനാല്‍ അവ പൊതുവെ വെള്ളം കുടിക്കാറില്ല.
കടുവ, ആന, വരയാട് തുടങ്ങിയ സസ്തനികളെ പോലെ പക്ഷികളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ജീവിയാണ് വേഴാമ്പലുകള്‍. ഒരു ജീവിതപങ്കാളിയെ മാത്രം തിരഞ്ഞെടുക്കുന്ന ഇവ മരങ്ങളില്‍ കാണപ്പെടുന്ന പൊത്തുകളിലാണ് കൂടുകൂട്ടുന്നത്. പ്രജനനകാലത്ത് കൂട്ടിനകത്തിരിക്കുന്ന പെണ്‍പക്ഷി കൂടിന്റെ ദ്വാരം കാഷ്ടവും ചെളിയും ഉപയോഗിച്ച് അടയ്ക്കുന്നു. മുട്ടകള്‍ വിരിഞ്ഞു കുഞ്ഞുങ്ങള്‍ പറക്കാന്‍ പ്രായമാകുമ്പോഴാണ് അമ്മയും കുഞ്ഞുങ്ങളും പുറത്തുവരുന്നത്.
കേരളത്തിന്റെയും അരുണാചല്‍ പ്രദേശിന്റെയും സംസ്ഥാന പക്ഷിയാണ് മലമുഴക്കി വേഴാമ്പലുകള്‍. മലകളില്‍ പ്രതിധ്വനിക്കുമാറ് ശബ്ദവും ഹെലികോപ്റ്റര്‍ പറക്കുന്ന പോലെയുള്ള ചിറകടിയൊച്ചയുമാണ് ഇവയ്ക്ക് മലമുഴക്കി എന്ന പേരുകിട്ടാന്‍ കാരണം. വംശനാശ ഭീഷണി നേരിടുന്ന മലമുഴക്കി വേഴാമ്പലുകളെ സാധാരണയായി ഇന്ത്യയിലെ മഴക്കാടുകളിലും, മലായ് പെന്‍സുലയിലും, സുമാത്ര, ഇന്തോനേഷ്യ എന്നിവിടങ്ങളിലാണ് കണ്ടുവരുന്നത്. ഏകദേശം 50 വര്‍ഷം വരെയാണ് ആയുസ്. ഒരു മീറ്ററോളം നീളവും നാലു കിലോഗ്രാം ഭാരവുമുള്ള ഇവയുടെ പ്രജനന രീതിയും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.

അതിരപിള്ളയ്ക്ക് പുറമേ നെല്ലിയാമ്പതി, വാഴച്ചാല്‍, മലക്കപ്പാറ, പറമ്പിക്കുളം എന്നിവിടങ്ങളും വേഴാമ്പലുകളുടെ പ്രജന കേന്ദ്രമാണ്. വാഴച്ചാല്‍ മേഖല മലമുഴക്കി വേഴാമ്പലുകളെപോലെതന്നെ പാണ്ടന്‍ വേഴാമ്പലുകളുടേയും കോഴി വേഴാമ്പലുകളുടേയും താവളമാണ്. മലമുഴക്കി വേഴാമ്പലിനെപ്പോലെവംശനാശ ഭീഷണി നേരിടുന്ന ഇനമാണ് പാണ്ടന്‍ വേഴാമ്പലുകള്‍. സമ്പന്നമായ ഒരു കാട് നിലനില്‍ക്കണമെങ്കില്‍ ഈ വൈവിധ്യങ്ങള്‍ ഞങ്ങള്‍ സംരക്ഷിച്ചേ മതിയാകൂ.
നിത്യഹരിതവനങ്ങളില്‍ മാത്രമാണ് ഇത്ര ജൈവ സമ്പന്നമായ കാഴ്ചകള്‍ കാണാന്‍ കഴിയുക..... ആ കാഴ്ചകള്‍ക്ക് നിശ്ബ്ദമായ ഒരു യാത്ര ആവശ്യമായുണ്ട് ..... സമ്പന്നമായ ഒരു വനത്തിലേക്കും സ്വന്തം ആത്മാവിലേക്കും.
Content Highlights: about hornbills in athirapalli
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..