കോറൽ വൈൻ | Photo:twitter.com/lost_in_botany
കണ്ണൂർ: വയനാടൻകാടുകൾക്ക് ഭീഷണിയാകുന്ന അധിനിവേശസസ്യം മഞ്ഞക്കൊന്ന (സെന്ന) ചർച്ചയാകുമ്പോൾ സംസ്ഥാനത്ത് സമാന വെല്ലുവിളിയുയർത്തി ‘കോറൽ വൈൻ’ എന്ന സസ്യവും. മറ്റു സസ്യങ്ങളുടെ വളർച്ചയ്ക്ക് വിഘാതമാകുന്ന കോറൽ വൈൻ നഗരപ്രദേശങ്ങളിൽ വ്യാപകമായി വളരുകയാണ്. അലങ്കാരസസ്യമെന്ന നിലയിൽ ഓൺലൈൻ വഴിയും നഴ്സറികളിലും കോറൽ വൈൻ (മെക്സിക്കൻ ക്രീപ്പർ) വിൽപ്പന തകൃതിയാണ്. 250 മുതൽ 350 രൂപവരെയാണ് കോറൽ വൈൻ വിത്തുകൾക്ക് ഓൺലൈനിലെ വില. പാരിസ്ഥിതിക സന്തുലനത്തിന് ഭീഷണിയാണ് ഇത്തരം ചെടികളെന്ന് പരിസ്ഥിതിശാസ്ത്രജ്ഞർ പറയുന്നു.
പിങ്ക് നിറമുള്ള പൂവുകളാണ് ചെടിയുടെ പ്രധാന ആകർഷണം. അലങ്കാരത്തിനായാണ് കൂടുതൽ ആളുകളും ചെടി വാങ്ങുന്നത്. എന്നാൽ സംസ്ഥാനത്തെ പട്ടികയിൽപ്പെടുത്തിയിട്ടുള്ള 84 ഇനം അധിനിവേശസസ്യങ്ങളിൽ ഒന്നാണ് കോറൽ വൈൻ. ആന്റിഗൊനോൺ ലെപ്റ്റോപ്പസ് എന്നാണ് ശാസ്ത്രനാമം. മെക്സിക്കോയാണ് സ്വദേശം. പരിചരണം കുറവ് മതിയെന്നതിനാൽ എവിടെയും വളരും. മറ്റു ചെടികളെ നശിപ്പിക്കുംവിധം വേഗത്തിൽ വ്യാപകമായി പടരുമെന്നതാണ് പ്രത്യേകത.
പാഠമാണ്, മഞ്ഞക്കൊന്ന
12,300 ഹെക്ടറിലാണ് വയനാടൻകാടുകളിൽ മഞ്ഞക്കൊന്ന പടർന്നിരിക്കുന്നത്. ഏകദേശം 30 ശതമാനം പ്രദേശത്ത്. കാടിനെ വിഴുങ്ങുന്ന ഈ ചെടികളുടെ ഉന്മൂലനത്തിനായി 2.27 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വനംവകുപ്പ് അനുവദിച്ചിട്ടുള്ളത്. ഇതിന്റെ നടപടികൾ ആരംഭിച്ചിട്ടുണ്ട്. 1980-കളിൽ വനം സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച ചെടികളാണിവ എന്നതും ശ്രദ്ധേയം.
ഏതെങ്കിലുമൊരുഭാഗം മതി വീണ്ടും വളരാൻ
"അപകടകരമായരീതിയിൽ പടരുന്ന സസ്യമാണ് കോറൽ വൈൻ. ചുരുങ്ങിയ കാലംകൊണ്ട് പരിസരത്തെ മറ്റു ചെടികളുടെ വളർച്ചയെ തടയുകയും സൂര്യപ്രകാശം ലഭിക്കാത്ത സാഹചര്യമുണ്ടാക്കുകയും ചെയ്യും. വിത്തുകൾ വഴിയാണ് പ്രധാനമായും വ്യാപിക്കുന്നത്. എന്നാൽ ചെടിയുടെ ഏതെങ്കിലുമൊരുഭാഗം മണ്ണിൽ വീണാലും മുളച്ചുവരാനുള്ള ശേഷിയുണ്ട്. അതിനാൽതന്നെ വളർച്ച നിയന്ത്രണവിധേയമാക്കുക എന്നത് പ്രധാനമാണ്."
ഡോ. ടി.വി. സജീവ്, ശാസ്ത്രജ്ഞൻ, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചി
Content Highlights: about another invasive species, named coral vine
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..