കേരളത്തിലെ പ്രധാന നഗരമായ കൊച്ചി ഇന്ന് വെള്ളക്കെട്ടും മാലിന്യ പ്രശ്‌നങ്ങളും കൊണ്ട് വീര്‍പ്പു മുട്ടുകയാണല്ലോ. ഓരോ മഴക്കാലം വരുമ്പോഴും കൊച്ചി നഗരവാസികള്‍ എന്ത്‌ചെയ്യണം എന്ന് അറിയാതെ വേവലാതിപ്പെടുകയാണ്. തുടര്‍ച്ചയായി നാലു മണിക്കൂര്‍ മഴപെയ്താല്‍ വെള്ളക്കെട്ടിലാകുന്ന അവസ്ഥയിലാണ് കൊച്ചിയിലെ പല ഭാഗങ്ങളും ഇന്ന്. ഈ അവസ്ഥക്ക് ഒരു ശാശ്വതപരിഹാരം കാണുന്നതിനാണ് കൊച്ചി നഗരത്തിലെ പ്രധാന തോടുകളുടെ നവീകരണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ അവസരത്തിലാണ് ഈ കുറിപ്പ്.
കൊച്ചി കനാലുകളുടെ പ്രാധാന്യം
കൊച്ചി നഗരത്തിലെ വെള്ളക്കെട്ടും മാലിന്യപ്രശ്‌നങ്ങളും വളരെ നാളുകളായി നാം ചര്‍ച്ചചെയ്യുന്ന ഒരു വിഷയം ആണല്ലോ. ഒരു ചെറിയ മഴയില്‍ പോലും കൊച്ചി നഗരത്തിലെ പല ഭാഗങ്ങളും വെള്ളത്തില്‍ മുങ്ങുന്നത് ഒരു സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കയാണ്. ഇവിടെയാണ് തോടുകളുടെ പ്രസക്തി.
കൊച്ചിയിലും പരിസരപ്രദേശത്തും പെയ്യുന്ന മഴവെള്ളത്തെ കായലിലേക്കോ കടലിലേക്കോ ഒഴുക്കിക്കളയാന്‍ പര്യാപ്തമായ ഏകദേശം പതിനെട്ട് തോടുകളും ഉപതോടുകളും നഗര പ്രദേശത്ത് ഉണ്ട് എന്നാണ് കണക്ക്. പെരിയാര്‍, ചിത്രപ്പുഴ, മുട്ടാര്‍ മുതലായ പുഴകളെ പരസ്പരം ബന്ധിപ്പിക്കുന്ന തോടുകള്‍ പണ്ടുകാലത്ത് വാണിജ്യാവശ്യങ്ങള്‍ക്കും ജലഗതാഗതത്തിനുമായി ഉപയോഗിച്ചിരുന്നതാണ്. ഈ തോടുകളില്‍ കൂടിയോ ഉപതോടുകളില്‍ കൂടിയോ മഴ വെള്ളം തടസ്സം കൂടാതെ കായലിലേക്ക് ഒഴുക്കിവിടുവാന്‍ സാധിച്ചാല്‍ തീരാവുന്നതാണ് കൊച്ചിയിലെ വെള്ളക്കെട്ട് എന്ന പ്രശ്‌നം.
തോട് എങ്ങനെ ഓടയാകുന്നു?
തോട് എങ്ങനെ ഓടയാകുന്നു എന്നതിനു് പല കാരണങ്ങള്‍ നമുക്ക് ചൂണ്ടിക്കാണിക്കാനാകും. ഉദാഹരണത്തിന് 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' എന്ന അവബോധമില്ലായ്മ, മാലിന്യ പരിപാലനത്തേയും അതിന്റെ സംസ്‌കരണത്തേയും കുറിച്ചുള്ള അറിവില്ലായ്മ, മാലിന്യ സംസ്‌കരണ പ്ലാന്റുകളുടെയും മാലിന്യ ശേഖരണ സംവിധാനത്തിന്റെയും അഭാവം ഇവയെല്ലാം ജനങ്ങളെ മാലിന്യം പൊതുസ്ഥലങ്ങളില്‍ കൊണ്ടുവന്ന് തള്ളുന്നതിന് പ്രേരിപ്പിക്കുന്നു. ഈ മാലിന്യങ്ങള്‍ കാലക്രമേണ നമ്മുടെ തോടുകളിലും മറ്റും വന്നടിയുകയും അവ കാനകളായി മാറുകയും ചെയ്യുന്നു.
ഇത് കൂടാതെ അശാസ്ത്രീയമായ നഗരവികസനം, അനധികൃത കനാല്‍ കൈയ്യേറ്റങ്ങള്‍ ഇവയെല്ലാം തോടുകളുടെ സ്വാഭാവികത നഷ്ടപ്പെടുത്തുകയും കാലക്രമേണ അവ അഴുക്കുചാലുകളായി മാറുകയും ചെയ്യുന്നു. വേലിയേറ്റത്തിന്റേയും വേലിയിറക്കത്തിന്റേയും സ്വാധീനം അനുഭവപ്പെടുന്ന കനാലുകളില്‍ വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്ക് ഉണ്ടാവുകയും അഴുക്ക് അടിയാതെ ഇരിക്കുകയും ചെയ്യും. എന്നാല്‍ നമ്മുടെ പല കനാലുകളിലും വേലിയേറ്റത്തിന്റെ സ്വാധീനം നഷ്ടപ്പെട്ടതു കാരണം ചെളി അടിഞ്ഞുകൂടി ആഴം ഗണ്യമായി കുറഞ്ഞതായി പഠനങ്ങള്‍ തെളിയിക്കുന്നു. കൂടാതെ അനധികൃതമായ ഭൂമി കൈയേറ്റങ്ങള്‍ നിമിത്തം പലയിടത്തും കനാലുകള്‍ വീതി കുറഞ്ഞ്, ചെറിയ പെയ്തുവെള്ളത്തെ പോലും ഉള്‍ക്കൊള്ളുവാന്‍ പറ്റാത്ത അവസ്ഥയിലായി മാറിയിട്ടുണ്ട്.
കനാല്‍ നവീകരണം- സാധ്യതകള്‍
പല രാജ്യങ്ങളിലും പ്രത്യേകിച്ച് വെനീസ്, ലണ്ടന്‍, നെതര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ വളരെ വിജയകരമായി നടപ്പിലാക്കിയ പദ്ധതികളാണ് കനാല്‍ നവീകരണവും അതിനോട് അനുബന്ധിച്ച ജല ഗതാഗതവും.
നെതര്‍ലാന്‍ഡില്‍ പ്രധാന നഗരങ്ങളെയെല്ലാം പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് 165-ല്‍പരം കനാലുകള്‍ ആണ് ഉള്ളത്. ഏകദേശം 100 കിലോമീറ്ററോള നീളംവരുന്ന ഈ കനാലുകള്‍ ഗതാഗതത്തിനും ടൂറിസത്തിനും തുല്ല്യ പ്രാധാന്യം കൊടുത്തുകൊണ്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്. നെതര്‍ലാന്‍ഡ് മോഡല്‍ അഥവാ ഡച്ച് മോഡല്‍ എന്നറിയപ്പെടുന്ന ഈ രീതി പല രാജ്യങ്ങളും മാതൃകയായി സ്വീകരിച്ചിട്ടുണ്ട്.
കൊച്ചിപോലുള്ള നഗരങ്ങളില്‍ അതിസൂക്ഷ്മമായ നഗരാസൂത്രണത്തോടുകൂടി പ്ലാന്‍ ചെയ്താല്‍ നെതര്‍ലാന്‍ഡ് മോഡല്‍ നമുക്കും വിജയിപ്പിച്ചെടുക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. ഇതിനു സമാനമായ ഒരു പദ്ധതി ആലപ്പുഴയിലും ജനപങ്കാളിത്തത്തോടുകൂടി തുടങ്ങിയിട്ടുണ്ട്. ഇവിടെ നിന്നുമുള്ള നല്ല പാഠങ്ങള്‍ നമുക്ക് കൊച്ചിയിലും അനുകരിക്കാവുന്നതാണ്.
കൊച്ചിയിലെ പ്രധാനപ്പെട്ട അഞ്ചു കനാലുകളായ എടപ്പള്ളി കനാല്‍, ചിലവന്നൂര്‍ കനാല്‍, തേവര-പേരണ്ടൂര്‍ കനാല്‍, തേവര കനാല്‍, മാര്‍ക്കറ്റ് കനാല്‍ എന്നിവയെ കേന്ദ്രീകരിച്ച് ഏകദേശം 35 കി.മീ ദൈര്‍ഘ്യം വരുന്ന കനാല്‍ നവീകരണ പദ്ധതിക്കാണ് പരിഗണന എന്നാണ് മനസ്സിലാകുന്നത്. കൊച്ചി നഗരത്തിലെ വെളളക്കെട്ട്, കൊതുക് ശല്ല്യം, സാംക്രമിക രോഗങ്ങള്‍ കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഒരു ശാശ്വത പരിഹാരം കൂടിയായിരിക്കും കനാല്‍ നവീകരണ പദ്ധതി. നെതര്‍ലാന്‍ഡ് മോഡല്‍ ജലഗതാഗതം പ്രോല്‍സാഹിപ്പിക്കുക വഴി നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക, ടൂറിസം മേഖലയെ ശക്തപ്പെടുത്തുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ സാധ്യതകളേയും കാണേണ്ടതുണ്ട്.
തോടുകളിലെ മാലിന്യ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യാം?
ശുചീകരണത്തിനു ശേഷവും തോട് വീണ്ടും ഓടയാകാതിരിക്കാന്‍ ജനപങ്കാളിത്തത്തോടെയുള്ള പല പദ്ധതികളും നടപ്പിലാക്കണം. ഇതില്‍ ഏറ്റവും പ്രധാന്യം അര്‍ഹിക്കുന്നതാണ് ഫലപ്രദമായ ഒരു നഗരമാലിന്യ സംസ്‌കരണ പദ്ധതി (City Waste Management Plan).
ഏതൊരു മാലിന്യ സംസ്‌കരണ പദ്ധതിയുടേയും ആദ്യ ഘട്ടം എന്നത് മാലിന്യങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ അടങ്ങിയ ബേസ് ലൈന്‍ ഡാറ്റാ ഉണ്ടാക്കി എടുക്കുകയാണ്. മാലിന്യത്തിന്റെ സ്വഭാവം, ഉത്പാദിപ്പിക്കപ്പെടുന്ന അളവ്, ഉറവിടം, നിര്‍മാര്‍ജന രീതി എന്നിവയെ എല്ലാം അടിസ്ഥാനമാക്കിയാണ് സാധാരണ ബേസ് ലൈന്‍ ഡാറ്റ ഉണ്ടാക്കുന്നത്. കാര്‍ഷിക അവശിഷ്ടങ്ങള്‍, ഭക്ഷ്യാവശിഷ്ടങ്ങള്‍, വ്യാവസായിക മാലിന്യങ്ങള്‍, നഗരമാലിന്യങ്ങള്‍, കക്കൂസ് മാലിന്യങ്ങള്‍ എന്നിവ നിര്‍ബന്ധമായും ഉള്‍പ്പെടുത്തി വേണം സര്‍വേ പ്ലാന്‍ചെയ്യാന്‍.
അടുത്തതായി വസ്തുക്കളുടെ ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിനു വേണ്ടിയുള്ള വേസ്റ്റ് റിഡക്ഷന്‍ (Reduce) പദ്ധതികള്‍ ആവിഷ്‌കരിക്കണം. ഉദാഹരണത്തിന് ഒറ്റ പ്രാവശ്യം ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ലഭ്യത കുറയ്ക്കുക വഴി അതിന്റെ ഉപയോഗം പരമാവധി കുറക്കുവാന്‍ സാധിക്കും.
ജൈവ മാലിന്യങ്ങള്‍ എല്ലാം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്ന രീതികള്‍ പല വീടുകളിലും ഇപ്പോള്‍ തന്നെ ഫലപ്രദമായി ചെയ്തുവരുന്നുണ്ട്. കൂടുതല്‍ ജനങ്ങളിലേക്ക് ഈ രീതി എത്തിക്കുന്നതോടൊപ്പം ഉല്‍പാദിപ്പിക്കപ്പെടുന്ന ജൈവ വളം സംഭരിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യണം. അജൈവ മാലിന്യങ്ങളെ, പുനചംക്രമണം (Recycle) ചെയ്യാവുന്നതും അല്ലാത്തതും ആയി തിരിച്ച് പ്രത്യേകം കൈകാര്യം ചെയ്യണം. റീസൈക്കിള്‍ ചെയ്യാവുന്ന പ്ലാസ്റ്റിക്, പേപ്പര്‍, കാര്‍ഡ്‌ബോര്‍ഡ്, കുപ്പി, മെറ്റല്‍, മരം എന്നിവ സംഭരിക്കുന്നതിന് പ്രത്യേക കളക്ഷന്‍ സെന്ററുകള്‍ ഉണ്ടായിരിക്കണം.
ഇതില്‍ ഹസാര്‍ഡസ് ഇനത്തില്‍ ഉള്ള മാലിന്യങ്ങളെ നിലവിലുള്ള നിയമപകാരം പ്രത്യേക ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്‍. മേല്‍പറഞ്ഞ രീതികള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ താഴെ പറയുന്ന അടിസ്ഥാന സൌകര്യങ്ങള്‍ കുറഞ്ഞ പക്ഷം അനിനിവാര്യം ആണ്.
1.കേന്ദ്രീകൃത/വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍
2.പല തരത്തിലുള്ള റീ സൈക്ലിംഗ് പ്ലാന്റുകള്‍
3.ഹസാര്‍ഡസ് വേസ്റ്റ് സംസ്‌കരിക്കുവാനുള്ള പ്ലാന്റുകള്‍
4.വേസ്റ്റ് ട്രാന്‍പോര്‍ട്ടിംഗ് സൗകര്യങ്ങള്‍
5.അംഗീകൃത എന്‍ജിനീറിംഗ് ലാന്‍ഡ് ഫില്‍ സൗകര്യം
6.ട്രൈനിങ് കിട്ടിയ തൊഴിലാളികള്‍
തോട് സംരക്ഷണം-ശാശ്വത പരിഹാരം എന്ത്?
കനാല്‍ നവീകരണം എന്ന ആശയം വളരെ ദീര്‍ഘവീക്ഷണത്തോടുകൂടി പ്ലാന്‍ ചെയ്താല്‍ മാത്രമേ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാവുകയുള്ളു. പ്രോജക്ടിന്റെ ഓരോ ഘട്ടത്തിലും നേരിട്ടേക്കാവുന്ന പാരിസ്ഥിതിക, സാമൂഹിക, ആരോഗ്യപരമായ പ്രശ്‌നങ്ങളെ ഒരു റിസ്‌ക് അസ്സസ്സ്‌മെന്റ്‌ലൂടെ പ്രത്യേകം കണ്ടു പിടിക്കുകയും ഓരോന്നിനും വേണ്ട പരിഹാരങ്ങള്‍ സമയ ബന്ധിതമായി ചെയ്യും എന്ന് ഉറപ്പാക്കുകയും വേണം.
കനാല്‍ പദ്ധതി പ്രദേശത്ത് താമസിക്കുന്നവരെ പുനരധിവസിപ്പിക്കുക, ന്യൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തോടുകളുടെ ആഴവും വ്യാപ്തിയും കൂട്ടുക, ഡ്രഡ്ജിംഗ് വഴി ചെളി നീക്കം ചെയ്യുക, ഉണ്ടാകുന്ന ചെളിയുടെ അനുയോജ്യമായ ഉപയോഗം കണ്ടെത്തുക, ജലത്തിന്റെ ഒഴുക്ക് വര്‍ദ്ധിപ്പിച്ച് തോടുകളെ പൂര്‍വസ്ഥിതിയില്‍ എത്തിക്കുക, ഇവയെല്ലാം നിര്‍മാണ ഘട്ടത്തിന്റെ ഭാഗങ്ങളായി ചെയ്യേണ്ട കാര്യങ്ങളാണ്
തോടുകളിലെ വെള്ളത്തിന്റെ ഗുണനിലവാരം സംരക്ഷിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിഷ്‌കര്‍ഷിക്കുന്ന നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണം. നിലവിലെ നിയമം അനുസരിച്ചുള്ള മലിന ജല സംസ്‌കരണ പ്ലാന്റുകള്‍ നഗരത്തിലെ പ്രധാന വ്യാപാര, വ്യവസായ സ്ഥാപനങ്ങളിലെല്ലാം ഉറപ്പാക്കണം. പല രാജ്യങ്ങളിലും നടപ്പാക്കിവരുന്ന സീറോ വാട്ടര്‍ ഡിസ്ചാര്‍ജ് അഥവാ 100% മലിനജലവും ശുദ്ധീകരിച്ച് തിരിച്ച് ഉപയോഗിക്കുന്ന (Reuse) രീതി ഇവിടേയും ഘട്ടം ഘട്ടമായി നടപ്പാക്കാവുന്നതാണ്.
വീടുകളിലെയും നഗരങ്ങളിലെയും സെപ്റ്റിക് ടാങ്കുകളില്‍ നിന്നും വരുന്ന കക്കൂസ് മാലിന്യം കൈകാര്യം ചെയ്യുവാന്‍ പൊതുവായ യാതൊരു സൗകര്യം ഇല്ല എന്നത് ഒരു വസ്തുതയാണ്. അതിനാല്‍ സെപ്റ്റിക്ക് ടാങ്കുകള്‍ നിറയുമ്പോള്‍ പമ്പ് ചെയ്ത് എടുക്കുന്ന കക്കൂസ് മാലിന്യം തള്ളപ്പെടുന്നത് നിയമ വിരുദ്ധമായി നമ്മുടെതോടുകളിലും പുഴകളിലും ആണ്. ഇങ്ങനെയുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യത്തിന് ശേഷിയുള്ള കേന്ദ്രീകൃത സ്വീവേജ് ട്രീട്ട്‌മെന്റ് പ്ലാന്റുകള്‍ (STP) അത്യന്താപേക്ഷിതമാണ്. ഈ പ്ലാന്റുകളില്‍ നിന്നും പുറത്ത് വരുന്ന ശുദ്ധീകരിച്ച ജലം, നഗരത്തിലെ ഗാര്‍ഡനിംഗ്, ലാന്‍ഡ് സ്‌കേപ്പിംഗ്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവക്കായി ഉപയോഗിക്കാവുന്നതാണ്.
മേല്‍ പറഞ്ഞ പ്ലാനുകള്‍ കാര്യക്ഷമമായി നടപ്പിലാക്കുനതിനോടൊപ്പം കനാല്‍ ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് സ്ഥിരമായ വാട്ടര്‍ ക്വാളിറ്റി മോണിട്ടറിംഗ് സംവിധാനം കൂടി ആവശ്യമാണ്. പ്രധാനമായും വെള്ളത്തിന്റെ pH, ഓക്‌സിജന്റെ അളവ്, ടര്‍ബിഡിറ്റി അഥവാ കലക്കല്‍, റെസിഡുവല്‍ ക്ലോറിന്‍, ഓര്‍ഗാനിക്ക് കോപോസിഷന്‍ എന്നിവ സ്ഥിരമായി പരിശോധിക്കുകയും ആവശ്യമെങ്കില്‍ വേണ്ട പരിഹാരം ഉടന്‍ എടുക്കുകയും വേണം.
(പരിസ്ഥിതി രംഗത്ത് മുപ്പത് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ള എന്‍ജിനീയര്‍ ആണ് ലേഖകന്‍. ഇപ്പോള്‍ സൗദി അറേബ്യയില്‍ ഫെര്‍ട്ടിലൈസര്‍ & മൈനിംഗ് മേഘലയില്‍ പരിസ്ഥിതി വിഭാഗം തലവനായി ജോലി ചെയ്യുന്നു)
Content Highlights: waterlogging in ernakulam and canal rejuvenation, kerala flood
Content Highlights: waterlogging in ernakulam and canal rejuvenation


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..