ശ്രീകുമാർ
മരം വെട്ടിയാല്‍ അവശേഷിക്കുന്ന മരക്കുറ്റികള്‍ക്ക് വരെ ഭൂമിയുടെ ഘടനയെ മാറ്റാനുള്ള കെല്‍പുണ്ടെന്നത് അല്‍പം അതിശയോക്തിയായി നമുക്ക് തോന്നാം. എന്നാല്‍ കേരളത്തില്‍ അടിക്കിടെ വര്‍ധിച്ചു വരുന്ന സോയില്‍ പൈപ്പിങ് പ്രതിഭാസത്തിന് വനനശീകരണവുമായി ചില ബന്ധങ്ങളുണ്ട്. സോയില്‍ പൈപ്പിങ്ങിനെ കുറിച്ചും ഉരുള്‍പൊട്ടലുകള്‍ പോലുള്ള ദുരന്തങ്ങള്‍ നേരിടാന്‍ നമ്മളെങ്ങനെയാണ് സജ്ജമാകേണ്ടത് എന്നതിനെക്കുറിച്ചും സംസാരിക്കുകയാണ് ഉരുള്‍പൊട്ടല്‍ വിദഗ്ധനും കേരളസര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയണ്‍മെന്റല്‍ സയന്‍സ് വിസിറ്റിങ് പ്രൊഫസറുമായ ഡോ. എസ് ശ്രീകുമാര്‍ അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തില്‍.
കിണറിടിയില്‍, വീടുകള്‍ക്കകത്ത് നിന്ന് ശബദം, വാസയോഗ്യമല്ലാത്ത വിധം വീടിന് വലിയ വിളളലുകള്‍ തുടങ്ങിയ പ്രതിഭാസങ്ങള്‍ അടുത്തകാലത്തായി വര്‍ധിച്ചു വരുന്നുണ്ട്. സോയില്‍ പൈപ്പിങ് ആണ് കാരണമെന്നും പറയുന്നു. ഈ പ്രതിഭാസത്തെ ഒന്നു വിശദീകരിക്കാമോ?
കളിമണ്‍പാളികള്‍ നിറഞ്ഞ വെട്ടുകല്‍ പ്രദേശത്ത് ജലത്തിന്റെ തള്ളിച്ചയില്‍ സംസക്തി ബലം (cohesion force) കുറവുള്ള കളിമണ്ണ് ഒഴുകി മാറുന്ന പ്രതിഭാസമാണ് സോയില്‍ പൈപ്പിങ്ങ്. 2012ല്‍ ഉപ്പുതുറ, 2005-ല്‍ ഇടുക്കിയിലെ തട്ടേക്കനി, 2004-ല്‍ കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഈ പ്രതിഭാസം ഉണ്ടായിട്ടുണ്ട്. 2018ലെ കാലവര്‍ഷത്തോടനുബന്ധിച്ച് സോയില്‍ പൈപ്പിങ് ആദ്യമായി തൃശ്ശൂര്‍ ജില്ലയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2021ലെ കാലവര്‍ഷം കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ സോയില്‍ പൈപ്പിങ്ങിന്റെ ചില ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ട്.