സിർട്ടേഡോക് ടൈയലൻസ് ചെങ്ങോടുമലൻസിസ് (Cyrtodactylus Chengodumalaensis) അഥവാ ചെങ്ങോടുമല ഗെകൊയില്ല
2023 മാര്‍ച്ച് 28 ന് ജേണല്‍ ഓഫ് ഹെര്‍പ്പറ്റോളജിയില്‍ കേരളത്തില്‍ നിന്ന് പുതിയൊരു പല്ലിവര്‍ഗം കൂടി ചേര്‍ക്കപ്പെട്ടു. 2009-ല്‍ ആദ്യമായി ഇവയുടെ സാന്നിധ്യം ചെങ്കോട്ടുമലയില്‍ കണ്ടെത്തിയിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വരുന്നത് 2023-ലാണ്. ഇക്കഴിഞ്ഞ വര്‍ഷത്തിനിടെയില്‍ ചെങ്കോട്ടുമലയില്‍ കണ്ടെത്തുന്ന രണ്ടാമത്തെ പല്ലിവര്‍ഗ ജീവി കൂടിയാണിത്. അമേരിക്ക ആസ്ഥാനമായുള്ള ഗവേഷണ മാസിക ജേണല്‍ ഓഫ് ഹെര്‍പ്പറ്റോളജിയുടെ പുതിയ പതിപ്പിലാണ് ഇതു സംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചത്.
അമേരിക്കയിലെ വില്ലനോവ യൂണിവേഴ്സിറ്റിയിലെ ഡോ.ആരന്‍ ബോവര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സസിലെ ഡോ.ഇഷാന്‍ അഗര്‍വാള്‍, മുംബൈ ആസ്ഥാനമായുള്ള താക്കറേ ഫൗണ്ടേഷനിലെ ഡോ.അക്ഷയ് ഖണ്ഡേക്കര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ ഡോ.സന്ദീപ് ദാസ്, സ്വതന്ത്ര ഗവേഷകനായ ഉമേഷ് പാവുക്കണ്ടി തുടങ്ങിയവരാണ് കണ്ടെത്തലിന് പിന്നില്‍. പ്രബന്ധമായി പ്രസിദ്ധീകരിക്കാന്‍ 14 വര്‍ഷമെടുത്തു.
പ്രബന്ധം പ്രസിദ്ധീകരിക്കാനും ഡിഎന്‍എ അനുബന്ധമായ പഠനങ്ങള്‍ നടത്താനുമാണ് ഇത്രയധികം സമയം വേണ്ടി വന്നതെന്ന് ഗവേഷകസംഘത്തിലെ ഉമേഷ് പാവുക്കണ്ടി പറയുന്നു. വിശ്വാസയോഗ്യമായ ജേണലില്‍ തന്നെ പ്രസിദ്ധീകരിക്കണമെന്ന വാശിയും തങ്ങള്‍ക്കുണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "പേപ്പര്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയിരുന്നു. 17 മാസങ്ങള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ട് അംഗീകരിക്കപ്പെടുന്നത്", ഉമേഷ് പാവുക്കണ്ടി പറഞ്ഞു.
കേരളത്തില്‍ ഇതുവരെ ഏകദേശം 40 ഓളം പല്ലിവര്‍ഗങ്ങളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. പാറയിടുക്കിലും മറ്റും കാണപ്പെടുന്ന പല്ലിയെയാണ് ചെങ്കോട്ടുമലയില്‍ ആദ്യം കണ്ടെത്തുന്നത്. പകല്‍സമയങ്ങളിലാണ് കൂടുതലും ഇവ കാണപ്പെടുന്നത്. നിമാസ്‌കസ് ചെങ്കോട്ടുമലന്‍സിസെന്നാണ് അന്ന് നല്‍കിയ പേര്. കറുപ്പ് നിറത്തിലാണ് ഇവ കാണപ്പെടുക. പുതുതായി കണ്ടെത്തിയ ചെങ്കോട്ടുമല ഗെകൊയില്ലയ്ക്ക് മാംസത്തിന്റെ നിറമാണ്. പുളളിപ്പുലികള്‍ക്കുള്ളതിന് സമാനമായതായി പുള്ളികളുമുണ്ടിവയ്ക്ക്.

എട്ടു സെന്റിമീറ്ററാണ് പരമാവധി നീളം. ഭൂമിയില്‍ ഇലകള്‍ക്കും മറ്റും അടിയിലാണ് ഭൂരിഭാഗം സമയങ്ങളിലും ഇവയെ കാണാന്‍ കഴിയുക. പകല്‍ ഭൂമിക്കടിയിലാകും ഇക്കൂട്ടര്‍ സമയം ചെലവഴിക്കുക. കാട്ടുതീ പോലെയുള്ള സംഭവങ്ങള്‍ പ്രദേശത്ത് ഇവയുടെ എണ്ണം കുറയാന്‍ കാരണമായിട്ടുണ്ട്. ഇലകള്‍ക്കടിയിലാണ് ഇവയുടെ ഇണചേരല്‍. പെണ്‍ പല്ലികള്‍ രണ്ടു മുട്ടകളിടും. മണ്ണിനടിയിലാകും മുട്ടയിടുക. മുട്ടകള്‍ക്ക് പിന്നീട് മാതാപിതാക്കളുടെ സംരക്ഷണമുണ്ടാകില്ല.
ഇടനാടന്‍ കുന്നുകള്‍ തുടങ്ങിയിടങ്ങളാണ് ഈ പല്ലികളുടെ പ്രധാന ആവാസവ്യവസ്ഥ. തൃശ്ശൂര്‍ പോലെയുള്ളയിടങ്ങളില്‍ ഈ പല്ലിയുടെ സാന്നിധ്യമുള്ളതായി നിഗമനമുണ്ട്. തേള്‍, തുമ്പി തുടങ്ങിയ ഇനങ്ങളെയും മലയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഈനാംപേച്ചി, കാട്ടുപന്നി, കാട്ടുനായ്, മുള്ളന്‍പന്നി, കേഴ തുടങ്ങിയ അനേകം ജൈവൈവിധ്യ ജീവികളുള്ള മല കൂടിയാണ് ചെങ്കോട്ടുമല. 140 ഓളം വര്‍ഗങ്ങളില്‍പെടുന്ന പക്ഷികളും 53 ഇനങ്ങളില്‍പെടുന്ന ഉരഗങ്ങളും പ്രദേശത്തുണ്ട്.
പ്രബന്ധത്തിലേക്കെത്തുന്നതിന് ഒരുപാട് ഘട്ടങ്ങളുണ്ട്. മറ്റ് പല്ലിവിഭാഗങ്ങളുമായി ജനിതകശ്രേണീകരണം നടത്തുകയാണ് ആദ്യപടി. ഒന്നോ രണ്ടോ പല്ലികളെ ശേഖരിച്ച ശേഷം ഡിഎന്‍എ അനാലിസിസ് ചെയ്യുകയാണ് പിന്നീട് ചെയ്യുക. ഇതുവരെയിറങ്ങിയ മറ്റ് പ്രബന്ധങ്ങളുമായും പുതിയ പ്രബന്ധത്തെ താരതമ്യം ചെയ്യും. നല്ലൊരു ജേണല്‍ കണ്ടെത്തുകയാണ് അവസാന പടി. ഇന്ത്യയിലുള്ളവര്‍ നിലവില്‍ പ്രബന്ധം പ്രസിദ്ധീകരിക്കുന്ന ആദ്യ മികച്ച അഞ്ചില്‍ വരുന്ന ജേണലുകളിലൊന്നാണ് ജേണല്‍ ഓഫ് ഹെര്‍പ്പറ്റോളജി.
പുതിയയിനം പല്ലിയുടെ അംഗസംഖ്യയില്‍ ഏറിയ പങ്കും ചെങ്കോട്ടുമലയിലാണ്. പരിസ്ഥിതിയോട് തനിക്ക് അഭിനിവേശം തോന്നിയതിന് പിന്നില്‍ ചെങ്കോട്ടുമലയ്ക്ക് നല്ലൊരു പങ്കുണ്ടെന്നും ഗവേഷകനായ ഉമേഷ് പാവുക്കണ്ടി പറയുന്നു.
"ഏതാണ്ട് 14 വര്‍ഷം മുന്നേ ആണ് ഈ പഠനത്തിന് തുടക്കം കുറിക്കുന്നത്. ഈ കാലമത്രയും ചെങ്കോട്ടുമല പല്ലി എന്ന ഇനം നമ്മളുടെ മുന്നില്‍ ഉണ്ടായിട്ടും ശാസ്ത്രത്തിന് പുതിയതാണ് എന്ന് കണ്ടെത്തുവാന്‍ വിശദമായി തന്നെ പഠിക്കണ്ടി വന്നു. എന്നാല്‍ ഇത് വരെ കൊല്ലേഗല്‍ എന്ന സ്ഥലത്ത് നിന്ന് വളരെ പണ്ട് കണ്ടെത്തിയ കൊല്ലേഗല്‍ പല്ലിയായി തെറ്റായിയാണ് നമ്മള്‍ അവയെ തിരിച്ചറിഞ്ഞു വച്ചിരുന്നത്. ഇനിയും ഇതുപോലെ നമ്മുക്ക് മുന്നില്‍ വെളിപ്പെടാതെ ഒട്ടനവധി ജീവികള്‍ നമ്മളുടെ ചുറ്റുപാടും ഉണ്ടെന്ന് ഇത്തരത്തില്‍ ഉള്ള പഠനങ്ങള്‍ തെളിയിക്കുന്നു"
-സന്ദീപ് ദാസ്,
പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
Content Highlights: new lizard species have been found out in chengottumala


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..