ചണ്ടികൾ നീക്കി വൃത്തിയാക്കിയ പുഴയ്ക്കൽ പുഴ
ചേർപ്പ്: കേരളത്തിൽ ഇക്കൊല്ലം ഏറ്റവും കൂടുതൽ മഴ പെയ്തത് തൃശ്ശൂർ ജില്ലയിലായിട്ടുപോലും വെള്ളക്കെട്ട് വലിയ ഭീഷണിയുയർത്തിയില്ല. 20 കൊല്ലത്തിലധികമായി പതിവായി വെള്ളത്തിൽ മുങ്ങിയിരുന്ന ചില പ്രദേശങ്ങളിൽപോലും ഇത്തവണ വെള്ളം പൊങ്ങിയില്ലെന്നത് വെള്ളക്കെട്ടിനെ എങ്ങനെ നേരിടാമെന്നതിന്റെ വലിയ മാതൃകയാണ്.
2018-ലെ പ്രളയത്തെത്തുടർന്നുള്ള വിവിധ വകുപ്പുകളുടെ പ്രവർത്തനവും പാടശേഖരങ്ങളുടെ സഹകരണവും വിജയം കണ്ടിരിക്കുന്നു. താഴ്‌ന്ന പ്രദേശങ്ങളിൽ ദിവസങ്ങളോളം കെട്ടിക്കിടക്കാറുള്ള വെള്ളം മണിക്കൂറുകൾക്കുള്ളിൽ ഒഴിഞ്ഞുപോകുന്ന കാഴ്‌ചയാണെങ്ങും.
2020-ൽ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ തൃശ്ശൂർ-പൊന്നാനി കോൾവികസനപദ്ധതിയും വെള്ളപ്പൊക്കനിവാരണപദ്ധതിയുമാണ് തൃശ്ശൂരിനെ തുണച്ചത്. അന്നത്തെ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, കെ.എൽ.ഡി.സി.യും മണ്ണുസംരക്ഷണവകുപ്പും ചേർന്ന് നടത്തിയ പദ്ധതിയാണ് വെള്ളക്കെട്ട് ശാപത്തിൽനിന്ന് തൃശ്ശൂരിനെ രക്ഷിച്ചത്. 24 കോടി രൂപയായിരുന്നു പദ്ധതിച്ചെലവ്. നഗരത്തിൽനിന്ന് ചാലുകൾ വഴി വെള്ളം ഒഴുകിയെത്തിയിരുന്നത് ഏനാമ്മാവ് ബണ്ടിലേക്കായിരുന്നു. ബണ്ടിൽ ചെളിയടിഞ്ഞ് തടസ്സങ്ങളുണ്ടായതോടെ ഒഴുക്കില്ലാതായി. അതോടെ നഗരപ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി.
2018-ലെ പ്രളയത്തിൽ 40 ശതമാനം ചെളിയാണ് ഏനാമ്മാവ് ബണ്ടിൽ അടിഞ്ഞതെന്ന് മുൻമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ഈ തടസ്സങ്ങൾ നീക്കിയതോടെ വെള്ളത്തിന്റെ ഒഴുക്ക് സുഗമമായി. പദ്ധതി നടപ്പാക്കിയതോടെ മഴപെയ്ത് ഒരുദിവസത്തിനുള്ളിൽത്തന്നെ വെള്ളക്കെട്ട് ഒഴിവാക്കാനും സാധിച്ചുവെന്നും സുനിൽകുമാർ പറഞ്ഞു.
തൃശ്ശൂർ കോർപറേഷൻ നടപ്പാക്കിയ ‘ഇനി ഞാൻ ഒഴുകട്ടെ’ പദ്ധതിയിലൂടെ നീർച്ചാലുകളുടെ ജനകീയവീണ്ടെടുപ്പും വെള്ളക്കെട്ട് ഒഴിവാകാൻ സഹായകമായി.
ലക്ഷ്യം കണ്ട ഏതാനും പ്രവർത്തനങ്ങൾ
• 238 കോടി രൂപ ചെലവിൽ കോൾപ്പാടത്ത് നടത്തിയ പണികൾ വെള്ളത്തിന്റെ ഒഴുക്കിനെ സുഗമമാക്കി. കോൾ ഡെവലപ്മെൻറ് ഏജൻസി മുഖേന പാടത്തെ ചാലുകൾ ഭൂരിഭാഗവും വൃത്തിയാക്കി. കുളവാഴ തുടങ്ങിയവ വലിയതോതിൽ നീക്കംചെയ്തു.
• കോൾപ്പാടത്ത് മീൻകൃഷിക്കായി ബണ്ട് നിർമിച്ചതിനാൽ വെള്ളക്കെട്ട് പതിവായി. ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് നിരവധി പടവുകമ്മിറ്റികൾ മീൻകൃഷി ഉപേക്ഷിച്ചു. പടവിലെ മീൻപിടിക്കാൻ കരാറെടുത്തവർ ചാലിൽ പത്തായം, കഴ, കിട, ചീപ്പ് എന്നിവ ഉപയോഗിച്ച് തടസ്സം സൃഷ്ടിക്കുന്നത് മഴവെള്ളം ഉയരുംമുമ്പേ നീക്കംചെയ്തു. ഏനാമ്മാവിലെ താത്‌കാലിക ബണ്ടിന്റെ ഒരുഭാഗം ഏപ്രിൽ 14-ന് തുറന്നു.
• മേയ് പകുതിയോടെ ബാക്കിഭാഗവും പൊട്ടിച്ച് വെള്ളം പൂർണമായി ഒഴുകുന്നവിധമാക്കി. ഏനാമ്മാവിലും ഇല്ലിക്കലിലും റഗുലേറ്ററിനടുത്ത് ബണ്ട് ഇടിഞ്ഞ ഭാഗങ്ങൾ കരിങ്കല്ലിട്ട് അപകടാവസ്ഥയൊഴിവാക്കി. കൊറ്റംകോട്, ഇല്ലിക്കൽ, ഓടഞ്ചിറ, മാഞ്ഞാംകുഴി, ആറ്റപ്പിള്ളി തുടങ്ങിയ റഗുലേറ്ററുകളിലെ ഷട്ടറുകൾ നേരത്തേ തുറന്നു.
• കരുവന്നൂർ ചെറിയപാലം തോട്ടിലെ ഒഴുക്ക് തടസ്സപ്പെട്ടത് വലിയ പ്രതിസന്ധിയായിരുന്നു. അനധികൃത നിർമാണമടക്കമുള്ള തടസ്സങ്ങൾ നീക്കിയും മണ്ണ് മാറ്റിയും തോട് വൃത്തിയാക്കി. വെറും മൂന്ന് പൈപ്പുകൾ മാത്രമായിരുന്ന ചെറിയപാലം ഭാഗത്ത് പിന്നാലെ അഞ്ചുകോടി രൂപ ചെലവിൽ പുതിയ പാലം പണിതു.
• എട്ടുമന ഇല്ലിക്കൽക്കെട്ടിന് സമീപം കോൺക്രീറ്റ്മതിൽ പണിതു. പുഴയോരം മുതൽ റഗുലേറ്റർ വരെ ഏകദേശം പത്തടിയോളം ഉയരത്തിൽ ഭിത്തിനിർമാണം, ഇല്ലിക്കൽ റഗുലേറ്റർ നവീകരണം അടക്കം 1.15 കോടി രൂപയുടെ പണികൾ നടത്തി.
• കരുവന്നൂർപുഴയിൽനിന്ന് കൃഷിക്ക് വെള്ളം കൊണ്ടുപോകുന്ന ഹെർബർട്ട് കനാലിന്റെ തുടക്കത്തിലുള്ള കമാൻറമുഖം അടച്ചു. അതിനാൽ, ഇക്കൊല്ലം നൂറുകണക്കിന് വീടുകൾ വെള്ളക്കെട്ടിൽനിന്ന് ഒഴിവായി.
തദ്ദേശസ്ഥാപനങ്ങൾക്കും വലിയ പങ്ക്
ഒാരോ പ്രദേശത്തെയും വെള്ളക്കെട്ട് പ്രശ്നങ്ങൾ ഒഴിവാക്കാൻ തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന പ്രയത്നം വലുതാണ്. സർക്കാരിനെ ബോധ്യപ്പെടുത്തുന്ന വിഷയങ്ങൾ അടിയന്തരപ്രാധാന്യത്തോടെ കണക്കിലെടുത്ത് പരിഹരിച്ചിട്ടുണ്ട്.
-പി.ആർ. വർഗീസ്
(കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം)
കർഷകർക്കും വലിയ പങ്ക്
റീബിൽഡ് കേരള പദ്ധതിയിലൂടെ കോൾപ്പാടത്ത് സർക്കാർ നടത്തിയ പ്രവർത്തനങ്ങളാണ് വെള്ളക്കെട്ട് പരിഹരിക്കാൻ നിർണായക പങ്കുവഹിച്ചത്. അവശ്യം വേണ്ട നിർദേശങ്ങൾ ഉന്നയിക്കുകയും അത് നടപ്പാക്കാനും കർഷകർ നടത്തിയ ശ്രമങ്ങളും ചെറുതല്ല.
-കെ.കെ. കൊച്ചുമുഹമ്മദ്
(കോൾ കർഷകസംഘം ജില്ലാ പ്രസിഡന്റ്)
Content Highlights: Flood management model from thrissur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..