കാസോവെരി പക്ഷി | Photo: Gettyimages
2019ഏപ്രില്‍12. സ്ഥലം ഫ്‌ളോറിഡ. തന്റെ ഉടമയെ കൊന്ന അരുമയായ പക്ഷി. ഞെട്ടാന്‍ വരട്ടെ പറഞ്ഞു വരുന്നത് ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷിയെ കുറിച്ചാണ്- കാസോവെരി. എമുപക്ഷികള്‍ക്ക് സമാനമാണ് കാസോവെരി പക്ഷികളും. പ്രകോപനമുണ്ടായാല്‍ കാസേവെരിയെ പോലെ അപകടകാരിയായ പക്ഷി മറ്റുണ്ടാവില്ല. പറക്കുവാനുള്ള കഴിവില്ലാത്ത വിഭാഗക്കാരാണിവ. തലയ്ക്ക് മുകളിലായി ഹെല്‍മറ്റ് പോലെയുള്ള കവചം പ്രത്യേകതയാണ്. കൂട്ടത്തില്‍ ഭീമന്മാര്‍ സതേണ്‍ കാസോവെരിയാണ്. ന്യൂ ഗിനി, ഓസ്‌ട്രേലിയ തുടങ്ങിയ ഇടങ്ങളിൽ കാണപ്പെടുന്ന സതേൺ കാസോവെരിയ്ക്ക് അഞ്ചടിയിലധികം വരെ ഉയരമുണ്ടാകും.
ന്യൂ ഗിനിയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ തന്നെയാണ് കുള്ളന്മാരായ കാസോവെരി (ഡ്വാര്‍ഫ് കാസോവെരി) പക്ഷികളെയും കാണാന്‍ കഴിയുന്നത്. നോര്‍തേണ്‍ കാസോവെരിയാണ് മറ്റൊരു വിഭാഗക്കാര്‍. പഴങ്ങളും മറ്റു ചെറുമൃഗങ്ങളുമാണ് കാസോവെരി പക്ഷികളുടെ പ്രധാന ഭക്ഷണം. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തിലോടുവാന്‍ ഇവയ്ക്ക് സാധിക്കും. കരുത്തേറിയ കാലുകളാണ് വേഗത്തിലോടുവാന്‍ ഇവയ്ക്ക് സഹായകമാകുന്നത്. കഠാര പോലെ മൂര്‍ച്ചയേറിയ നഖങ്ങളുമുണ്ട് കാസോവെരി പക്ഷികള്‍ക്ക്. കാസുവാരിയസ് (Casuarius) ജനുസ്സില്‍ പെടുന്ന ഇവയെ മഴക്കാടുകളിലാണ് അധികവും കാണാന്‍ കഴിയുക. മഴക്കാടുകളില്‍ ഇവയ്ക്ക് സംരക്ഷണമേകുന്നത് കട്ടിയേറിയ തൂവലുകളാണ്.
പെണ്‍പക്ഷികള്‍ക്കാണ് ആണ്‍പക്ഷികളെക്കാള്‍ വലിപ്പം. ആണ്‍പക്ഷികളെ അപേക്ഷിച്ച് കടുപ്പമേറിയ നിറത്തിലായിരിക്കും പെണ്‍പക്ഷികള്‍ കാണപ്പെടുക. രണ്ടാ മൂന്നോ വയസ്സ് പ്രായമുള്ളപ്പോഴാണ് തലയില്‍ ഹെല്‍മറ്റ് പോലെയുള്ള കവചം കാസോവെരികളില്‍ രൂപപ്പെടുക. സതേണ്‍ കാസോവെരികളും കുള്ളന്‍ കാസോവെരികളും 'ബൂം' എന്ന പേരിലറിയപ്പെടുന്ന ലോ ഫ്രീക്വന്‍സി ശബ്ദങ്ങളിലൂടെയാണ് മഴക്കാടുകളില്‍ പരസ്പരം ആശയവിനിമയം നടത്തുക. ഡച്ച് കച്ചവടക്കാരാണ് ആദ്യമായി കാസോവെരി പക്ഷിയെ ന്യൂ ഗിനിയയില്‍ എത്തിച്ചതെന്ന് കരുതപ്പെടുന്നു. 1597-ലാണത്.
സതേണ്‍, ഡ്വാര്‍ഫ്, നോര്‍തേണ്‍ കാസോവെരി എന്നീ വിഭാഗങ്ങളില്‍ വംശനാശഭീഷണി നേരിടുന്നത് നോര്‍തേണ്‍ കാസേവെരികളാണ്. ഏകാന്തവാസികളാണ് പലപ്പോഴും കാസോവെരി പക്ഷികള്‍. ഈ കാലയളവില്‍ രണ്ട് ആണ്‍പക്ഷികള്‍ തമ്മില്‍ കണ്ടു മുട്ടിയാല്‍ ഒരാള്‍ പ്രദേശം വിടുന്നത് വരെ ഇരുപക്ഷികളും മുഴക്കമുള്ള ശബ്ദമുണ്ടാക്കി കൊണ്ടിരിക്കും. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് കാസോവെരി പക്ഷികളുടെ പ്രജനന കാലയളവ്. കരയില്‍ തന്നെ കൂടൊരുക്കിയാണ് മുട്ടയിടുന്നത്. ഇലകളും മറ്റും കൊണ്ടാണ് കൂടൊരുക്കുക. പെണ്‍പക്ഷി മൂന്ന് മുതല്‍ അഞ്ചുവരെ മുട്ടകളിടും.
മുട്ടകള്‍ക്ക് പച്ച നിറമാണ്. കോഴിമുട്ടയെ അപേക്ഷിച്ച് പത്തുമടങ്ങ് ഭാരം മുട്ടകള്‍ക്കുണ്ട്. 500 മുതല്‍ 600 ഗ്രാം വരെയാണ് മുട്ടകള്‍ക്ക് ഭാരം. മുട്ട ഉപേക്ഷിച്ച് പോകുന്ന പെണ്‍പക്ഷികള്‍ മറ്റ് ആണ്‍പക്ഷികളുമായി ഇണചേരാനുള്ള സാധ്യതയുമുണ്ട്. ആണ്‍പക്ഷികളും വ്യത്യസ്തരല്ല, മറ്റ് ഇണകളെ തേടി ഇവയും പോകാറുണ്ട്. മുട്ടയിട്ട ശേഷം ആണ്‍പക്ഷിയെ മുട്ടയേല്‍പ്പിച്ച് പെണ്‍പക്ഷികള്‍ യാത്രയാകും. 60 ദിവസത്തോളമാണ് അടയിരിക്കല്‍ കാലയളവ്. ഇക്കാലമത്രയും ആണ്‍പക്ഷിയാകും മുട്ടകള്‍ സംരക്ഷിക്കുക. മുട്ട വിരിഞ്ഞ കുഞ്ഞുങ്ങളുടെ ദേഹത്ത് വരകള്‍ കാണാം. എന്നാല്‍ ആദ്യ വര്‍ഷം തന്നെ ഇത് മായുകയും ദേഹം തവിട്ടു നിറത്തിലാവുകയും ചെയ്യും.
ആവാസവ്യവസ്ഥയുടെ നാശമാണ് കാസോവെരി പക്ഷികള്‍ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. ആറടിയോളം നീളവും 60 കിലോ വരെ ഭാരവും വെയ്ക്കുവാന്‍ കാസോവെരി പക്ഷികള്‍ക്ക് സാധിക്കും. പഴങ്ങള്‍ ധാരാളമായി ആഹാരമാക്കുന്നത് കൊണ്ടുതന്നെ വിത്തുപാകലിന് ഇവ സഹായകരമാകുന്നതായും വിലയിരുത്തപ്പെടുന്നു. ഓസ്‌ട്രേലിയന്‍ മഴക്കാടുകളില്‍ അത്യപൂര്‍വ്വമായ റൈപ്പറോസ (ryparosa) എന്ന മരത്തിന്റെ വ്യാപനം ഇവ മൂലമാണെന്നും കരുതപ്പെടുന്നു.
കരുത്തുറ്റ കാലുകളായതിനാല്‍ തന്നെ ഏഴടിയോളം ഉയരത്തില്‍ ചാടുവാനും കാസേവെരി പക്ഷികള്‍ക്ക് സാധിക്കും. കഠാര പോലെ മൂര്‍ച്ചയേറിയ നഖങ്ങള്‍ മനുഷ്യര്‍ക്കും മറ്റ് മൃഗങ്ങള്‍ക്കും ഭീഷണിയാണ്. ഓസ്‌ട്രേലിയയില്‍ നിലവില്‍ 1,500 മുതല്‍ 2,000 വരെ കാസോവെരികള്‍ മാത്രമാണ് ബാക്കിയുള്ളത്. മഴക്കാടുകളാണ് പ്രധാന ആവാസവ്യവസ്ഥയെങ്കിലും ആഹാരം തേടി മറ്റ് പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാറുണ്ട് ഈ പക്ഷികള്‍. അടിക്കടി വെള്ളം കുടിക്കുന്ന ശീലമുള്ളതിനാൽ അതിനനുയോജ്യമായ പ്രദേശത്തായിരിക്കും ഇവ തങ്ങുക.
കാടുകളില്‍ കാസോവെരികള്‍ ഒരുക്കുന്ന കൂടും മുട്ടയും പന്നികള്‍ നശിപ്പിക്കുന്നതായി കണ്ടുവരാറുണ്ട്. ആഴമേറിയ ജലാശയങ്ങളില്‍ നീന്തുവാനുള്ള ശേഷി ഈ പക്ഷി വിഭാഗക്കാര്‍ക്കുണ്ട്. ഓസ്‌ട്രേലിയയില്‍ 16 വയസ്സുകാരന് നേരെ മാത്രമാണ് കാസോവെരി ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ ന്യൂ ഗിനിയയിലാവട്ടെ ആക്രമണങ്ങള്‍ സര്‍വസാധാരണവും. വനപ്രദേശങ്ങളില്‍ ഇവയുടെ ആയുസ്സ് ഇനിയും കണക്കാക്കപ്പെട്ടിട്ടില്ല. പക്ഷി സങ്കേതങ്ങളിലോ മൃഗശാലകളിലോ സംരക്ഷിക്കപ്പെടുന്ന കാസോവെരി പക്ഷികള്‍ക്ക് 60 വര്‍ഷം വരെ ആയുസ്സുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.
Content Highlights: all you need to know about Cassowary; world's most dangerous birds
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..