പ്രതീകാത്മക ചിത്രം | Photo-AP
ദാരിദ്ര്യമാണ് ഏറ്റവും വലിയ മലിനീകാരി (Poverty is the greatest polluter): ഏറെ വിവാദം സ്യഷ്ടിച്ച ഒരു പ്രസ്താവനയായിരുന്നു ഇത്. സ്വീഡനിലെ സ്റ്റോക്‌ഹോമിൽ നടന്ന ഉച്ചകോടിയിൽ (UN Conference on Human Environment) പങ്കെടുത്തു കൊണ്ട് നടത്തിയ പ്രസംഗത്തിൽ 1972 ജൂൺ 14-ന് ഇന്ദിരാഗാന്ധി ഇങ്ങനെ പറഞ്ഞുവെന്നായിരുന്നു മാധ്യമറിപ്പോർട്ടുകൾ. എന്നാൽ, അത് വളച്ചൊടിക്കപ്പെട്ട പ്രസ്താവനയായിരുന്നുവെന്നാണ് പിന്നീട് വ്യക്തമായത്.
''തികഞ്ഞ ദാരിദ്ര്യത്തിൽ കഴിയുന്നവരോട് പുഴകളും സമുദ്രങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിനെക്കുറിച്ച് എങ്ങനെ പറയും? അവരുടെ ജീവിതപരിസരങ്ങൾ തന്നെ തുടക്കം മുതൽക്കെ മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ?'' എന്നാണ് ഇന്ദിരാഗാന്ധി പറഞ്ഞതെന്ന്, 2017-ൽ പുറത്തുവന്ന 'ഇന്ദിരാഗാന്ധി: എ ലൈഫ് ഇൻ നേച്ചർ' എന്ന പുസ്തകത്തിൽ ജയ്റാം രമേഷ് പറയുന്നു.
എന്തായാലും ദാരിദ്ര്യത്തെയും പരിസ്ഥിതിസംരക്ഷണത്തെയും ബന്ധിപ്പിച്ചു എന്നതായിരുന്നു ഇന്ദിരാഗാന്ധിയുടെ പ്രസംഗത്തെ ശ്രദ്ധേയമാക്കിയത്. പരിസ്ഥിതിയെ സംരക്ഷിക്കാനായെങ്കിൽ മാത്രമേ, വികസനം സുസ്ഥിരമാവൂ എന്ന ആശയം (Sustainable Development) രൂപമെടുക്കാൻ ഇതിടയാക്കിയെന്നുമാത്രമല്ല, ഐക്യരാഷ്ട്രസഭ അതിന്റെ സഹസ്രാബ്ദ കർമ ലക്ഷ്യങ്ങളിലൊന്നായി അതിനെ എഴുതിച്ചേർക്കുകയും ചെയ്തു. ഇന്ത്യയിൽ തിരിച്ചെത്തിയ ഇന്ദിരാഗാന്ധി നടപ്പിലാക്കിയ ഏറ്റവും ശ്രദ്ധേയമായ ഭരണപരിഷ്‌കരണങ്ങളിലൊന്നായിരുന്നു 1972-ലെ വന്യജീവി സംരക്ഷണ നിയമം (Wildlife (Protection) Act, 1972). ഈ നിയമമാണ് വർഷങ്ങൾക്കുശേഷം, സ്റ്റോക്‌ഹോം ഉച്ചകോടിയുടെ അൻപതാം വാർഷികവേളയിൽ, ഇപ്പോൾ ഭേദഗതി ചെയ്തിരിക്കുന്നത്.
പ്രധാനനിർദേശങ്ങൾ
2021 ഡിസംബർ 17-നായിരുന്നു 1972-ലെ വന്യജീവിസംരക്ഷണനിയമം പരിഷ്‌കരിക്കുന്നതിനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാമാറ്റ വകുപ്പുമന്ത്രി ഭൂപേന്ദർ യാദവ് ബിൽ സഭയുടെ മേശപ്പുറത്ത് വെച്ചു. ഡിസംബർ 25-ന് ബിൽ പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. 2022 ഏപ്രിൽ 21-ന് ബിൽ ലോക്സഭയുടെ മുന്നിലെത്തി. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതും വനഭൂമിയോടുചേർന്നുള്ള പ്രദേശം കൃഷിഭൂമിയായി ഉപയോഗിക്കുന്നതിലെ ദൂരപരിധി സംബന്ധിച്ചും കേരളത്തിൽനിന്നുള്ള ജനപ്രതിനിധികൾ നിർദേശങ്ങളും ഭേദഗതികളും ഉന്നയിച്ചെങ്കിലും അവ വോട്ടിനിട്ട് തള്ളി.
2022 ഓഗസ്റ്റ് മൂന്നിന് ലോക്സഭ ബിൽ പാസാക്കി. ഇനി രാജ്യസഭ അംഗീകരിക്കേണ്ടതുണ്ട്. വംശനാശഭീഷണി നേരിടുന്നതോ നിയമം മൂലം സംരക്ഷിക്കപ്പെട്ടിട്ടുള്ളതോ ആയ ജീവികളെയോ അവയുടെ ശരീരഭാഗങ്ങളോ കടത്തിക്കൊണ്ടുപോവുന്നതും കയറ്റുമതിചെയ്യുന്നതും വിപണിയിൽ വിറ്റഴിക്കുന്നതും കർശനമായി നിരോധിക്കുന്നത് സംബന്ധമായ സൈറ്റ്സ് എന്ന അന്തർദേശീയ ഉടമ്പടി (Convention on International Trade in Endangered Species of Wild Fauna and Flora, CITES) നടപ്പിലാക്കുന്നതിനായുള്ള ചട്ടങ്ങൾ ഉൾക്കൊള്ളിക്കപ്പെട്ടുവെന്നതാണ് ബില്ലിന്റെ സവിശേഷതയായി ഉയർത്തിക്കാണിക്കുന്നത്. സൈറ്റ്സ് ഉടമ്പടിയുടെ പരിധിയിൽ വരുന്ന ജീവിസ്പീഷീസുകളുടെ പട്ടിക വിപുലപ്പെടുത്തിയെന്നതും ബില്ലിന്റെ സവിശേഷതകളിലൊന്നാണ്. സംരക്ഷിതപ്രദേശങ്ങളിൽ കന്നുകാലികളെ മേയ്ക്കുന്നതും ജലസ്രോതസ്സുകൾ ഉപയോഗിക്കുന്നതും സംബന്ധിച്ച് നിലനിന്നിരുന്ന കർശനമായ വ്യവസ്ഥകൾ മയപ്പെടുത്തിയിട്ടുണ്ട്.
വളർത്തുമൃഗങ്ങളെയും കന്നുകാലികളെയും കടത്തിക്കൊണ്ടുപോവുന്നത് സംബന്ധമായ വ്യവസ്ഥകളിലും ഇളവുകൾ അനുവദിച്ചിട്ടുണ്ട്.അധിനിവേശ സ്പീഷീസുകളെ നിയന്ത്രിക്കാൻ സർക്കാരിന് അധികാരം നൽകുന്നു. ഇതിലൂടെ അധിനിവേശസ്പീഷീസുകളായി കണക്കാക്കപ്പെടുന്നവയുടെ ഇറക്കുമതി, കൈവശംവയ്ക്കൽ, വിപണനം, തദ്ദേശീയ ആവാസവ്യവസ്ഥകളിലെ പകർച്ച എന്നിവ നിയന്ത്രിക്കാൻ സർക്കാരിന് ഇടപെടാനാവും. നമ്മുടെ നാട്ടിൽ സ്വാഭാവികമായി കാണാത്തതും അന്യനാടുകളിൽനിന്ന് കടന്നെത്തുന്നതുമായ ജീവികളെയാണ് അധിനിവേശ സ്പീഷീസുകൾ (Invasive Alien Species) എന്നു പറയുന്നത്.
അന്യദേശങ്ങളിൽനിന്നുമെത്തുന്ന സസ്യങ്ങളും ജന്തുക്കളും ഇതിൽപ്പെടുന്നു. ഇവമൂലം കാർഷികവിളകൾക്ക് നാശമുണ്ടാകുന്നു. ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ തകരാറിലാക്കുന്ന തരത്തിൽ ഇവ പെറ്റുപെരുകുന്ന സാഹചര്യങ്ങളുമുണ്ടായിട്ടുണ്ട്. തദ്ദേശീയ സ്പീഷീസുകളുടെ നിലനിൽപ്പിനെത്തന്നെ ഇത് ബാധിക്കാം. വന്യജീവിസങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റുമുള്ള പ്രദേശം വന്യജീവികളുടെയും വനസസ്യങ്ങളുടെയും സംരക്ഷണാർഥം 'സംരക്ഷിതവനമേഖല'യായി (Conservation Reserve) പ്രഖ്യാപിക്കാനും പുതിയനിയമം സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകുന്നു...
(കൂടുതല്‍ ഡിസംബര്‍ 2022 ലക്കം മാതൃഭൂമി ജി.കെ ആന്‍ഡ് കറന്റ് അഫയേഴ്‌സില്‍ വായിക്കാം)
Content Highlights: about wildlife protection act 1972 amendment bill
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..