hippopotamus | Photo: AP
ഇന്ത്യയിലേക്കുളള ചീറ്റകളുടെ വരവ് ഒരു തുടക്കം മാത്രമായിരുന്നു. ഇപ്പോഴിതാ ചീറ്റകള്‍ക്ക് പിന്നാലെ ഹിപ്പോപ്പൊട്ടാമസുകള്‍ കൂടി രാജ്യത്തേക്ക് എത്തുകയാണ്. ഇക്കുറി കൊളംബിയയില്‍ നിന്നുമാണ് ഹിപ്പോപ്പൊട്ടാമസുകളുടെ വരവ്. 1980 കളില്‍ മയക്കുമരുന്ന് മാഫിയാതലവന്‍ പാബ്ലോ എസ്‌കോബാര്‍ ആഫ്രിക്കയില്‍ നിന്നും നിയമവിരുദ്ധമായി കൊണ്ടുവന്ന ഹിപ്പോപ്പൊട്ടാമസുകളുടെ പിന്‍ഗാമികളാണ് ഇന്ത്യയിലെത്തുന്നത്. പാബ്ലോ എസ്‌കോബാര്‍ വെറുമൊരു കൗതുകത്തിനായി കൊളംബിയയില്‍ എത്തിച്ച ഹിപ്പോപ്പൊട്ടാമസുകള്‍ പിന്നീട് പെറ്റു പെരുകുകയായിരുന്നു.
തുടക്കം നാല് ഹിപ്പോകളില്‍ നിന്നും
1993-ല്‍ ഒരാണും മൂന്ന് പെണ്ണുമെന്നത് ഇന്ന് അസംഖ്യമായി തീര്‍ന്നു. എസ്‌കോബാറിന് കൊളംബിയയയില്‍ 'ഹസിന്‍ഡ നാപ്പോള്‍സ്' എന്ന പേരിലൊരു എസ്റ്റേറ്റ് ഉണ്ടായിരുന്നു. ഇവിടെയായിരുന്നു ആദ്യം ഹിപ്പോപ്പൊട്ടാമസുകളെ എത്തിച്ചിരുന്നത്. ഏകദേശം 20 കിലോമീറ്റർ നീളത്തിൽ വ്യാപിച്ച് കിടക്കുന്നതാണീ എസ്റ്റേറ്റ്. അനധികൃതമായിട്ടാണ് 1970-കളില്‍ ആഫ്രിക്കയില്‍ നിന്നും മൂന്ന് പെണ്‍ ഹിപ്പോകളെയും ഒരു ആണ്‍ ഹിപ്പോയെയുമാണ് ഇവിടെ കൊണ്ടു വന്ന് വളര്‍ത്തിയത്. സീബ്രകളും, ഫ്‌ളിമംഗോകളും ജിറാഫുകളും ഒക്കെ ഇവിടെയുണ്ടായിരുന്നു.
എസ്റ്റേറ്റിന് പുറത്തേക്കും
ഇപ്പോൾ പാബ്ലോയുടെ എസ്റ്റേറ്റിന് പുറത്തും ഹിപ്പോകളുടെ സാന്നിധ്യമുണ്ട്. നിലവിലെ കണക്കനുസരിച്ച് 130 മുതല്‍ 160 വരെ ഹിപ്പോപ്പൊട്ടമസുകളുണ്ട് കൊളംബിയയില്‍. ഇതില്‍ നിന്നും 70 ഓളം ഹിപ്പോപ്പൊട്ടമസുകളെയാണ് ഇന്ത്യയിലേക്കും മെക്‌സിക്കോയിലേക്കുമായി എത്തുന്നത്. മയക്കുമരുന്ന് രാജാവിന്റെ അരുമകളെ ഇന്ന് കൊക്കെയ്ന്‍ ഹിപ്പോസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. 1991-ല്‍ അധികൃതര്‍ക്ക് മുമ്പില്‍ പാബ്ലോ കീഴടങ്ങുകയായിരുന്നു.

കീഴടങ്ങലില്‍ സ്വതന്ത്രരായ ഹിപ്പോകള്‍
പാബ്ലോ കീഴടങ്ങിയതോടെ എസ്റ്റേറ്റും അവര്‍ക്ക് പ്രാപ്യമായി. എന്നാല്‍ അവിടെയുണ്ടായിരുന്ന ഹിപ്പോപ്പൊട്ടാമസുകളെ സ്വതന്ത്ര്യരായി വിടുകയായിരുന്നു. ഇന്ന് രാജ്യത്തിനാകെ തലവേദനയായി മാറി കഴിഞ്ഞു ഈ ഹിപ്പോപ്പൊട്ടാമസുകള്‍. അനുകൂലമായ സാഹചര്യങ്ങളുള്ള കൊളംബിയയില്‍ പിന്നീടിവ പെറ്റു പെരുകി. പിന്നീട് ബൊഗോട്ട മുതല്‍ മഗ്ദലീന നദി വരെയുള്ള 200 കിലോമീറ്ററില്‍ ഇവ വ്യാപിച്ചു. വംശവര്‍ധനവ് തടയുക എന്ന ലക്ഷ്യം കൂടി നാടുകടത്തലിന് പിന്നിലുണ്ട്.
ആക്രമണ സ്വഭാവക്കാർ
കൊളംബിയയില്‍ മറ്റേത് മൃഗങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളെക്കാള്‍ അധികമാണ് ഹിപ്പോപ്പൊട്ടാമസുകള്‍ മൂലമുണ്ടാവുന്ന മരണങ്ങള്‍. രാജ്യത്തുള്ള ഹിപ്പോപ്പൊട്ടാമസുകളെ കൊന്നൊടുക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ഇതിന് വിമര്‍ശന സ്വരങ്ങളും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് 2022-ല്‍ കൊളംബിയന്‍ സര്‍ക്കാര്‍ ഹിപ്പോകളെ അധിനിവേശ ജീവിവര്‍ഗമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മനുഷ്യ രാശിക്കും, ആവാസവ്യവസ്ഥയ്ക്കും തന്നെ ഭീഷണിയായി എന്ന നിലയിലായിരുന്നു ഈ പ്രഖ്യാപനം. ഇന്ത്യയില്‍ ഗുജറാത്തിലേക്കാകും ഹിപ്പോപ്പൊട്ടാമസുകളെത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.
വേട്ടക്കാരില്ലാത്തത് വെല്ലുവിളിയായി
കൊളംബിയയില്‍ ഇവയ്ക്ക് പ്രകൃതായുള്ള വേട്ടക്കാരില്ല. ഇതും എണ്ണം പെരുകലിന് കാരണമായി. മുന്‍പ് പല മാര്‍ഗങ്ങളിലൂടെ വംശവര്‍ധനവ് തടയാന്‍ നിയന്ത്രണങ്ങളൊരുക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒരു വര്‍ഷത്തിലേറെയായി നാടുകടത്തലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്ന് വരികയാണ്. 60 ഓളം വരുന്നവയെ ഗുജറാത്തിലെ ഗ്രീന്‍സ് സുവോളജിക്കല്‍ റെസ്‌ക്യു ആന്‍ഡ് റീഹാബിലിറ്റേഷന്‍ കിങ്ഡത്തിലായിരിക്കും എത്തിക്കുക. ബാക്കിയുള്ളവ മെക്‌സിക്കോയിലേക്കെത്തും. രാജ്യം കടത്തുന്നതിനുള്ള ചെലവ് വഹിക്കുക കൊളംബയയിലെ അധികൃതര്‍ തന്നെയാകും. വിമാനമാര്‍ഗമായിരിക്കും ഇന്ത്യയിലേക്ക് ഇവ എത്തുക.
ഹിപ്പോകളുടെ കാഷ്ഠം നദിയോരങ്ങളിലെ പാരിസ്ഥിതിക ഘടനയെ ബാധിക്കുന്നു, ഇത് മനാറ്റീസ്, കാപ്പബറാസ് തുടങ്ങിയ ജീവികളുടെ ആവാസവ്യവസ്ഥയെ തകര്‍ക്കുന്നു തുടങ്ങിയ പരാതികളും ഹിപ്പോകള്‍ക്കെതിരേ പരിസ്ഥിതിവാദികള്‍ ഉയര്‍ത്തിയിരുന്നു.
ആഫ്രിക്കയിലെത്തിക്കാനും ശ്രമങ്ങള്‍
ഹിപ്പോപ്പൊട്ടാമസുകളെ തിരികെ ആഫ്രിക്കയിലെത്തിക്കാനായിരുന്നു അധികൃതരുടെ ആദ്യ ശ്രമങ്ങള്‍. എന്നാല്‍ പ്രാദേശിക ആവാസവ്യവസ്ഥ നേരിട്ടേക്കാവുന്ന വെല്ലുവിളി പ്രകാരം ഇതിന് പച്ചക്കൊടി കിട്ടിയിരുന്നില്ല. കൊളംബിയയില്‍ വന്യജീവി സംഘര്‍ഷങ്ങളുടെ പിന്നിലെ പ്രധാന കാരണം ഹിപ്പോപ്പൊട്ടാമസുകളാണ്. കൊളംബിയയില്‍ അന്ത്യോഖ്യ പ്രവിശ്യയില്‍ മാത്രം 130 ഹിപ്പോപ്പൊട്ടമസുകളുണ്ടെന്നും അടുത്ത എട്ടുവര്‍ഷത്തിനുള്ളില്‍ ഇവയുടെ എണ്ണം 400 കടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊളംബിയയക്ക് തദ്ദേശീയരായ മൃഗങ്ങള്‍ക്കും ഇവ ഭീഷണിയാണ്. കടല്‍പ്പശു പോലെയുളളവയുമായി ഭക്ഷണത്തിന് ഹിപ്പോപ്പൊട്ടാമസുകള്‍ പൊരുതുന്നുണ്ട്.
ഹിപ്പോപ്പൊട്ടാമസുകള്‍ ഇന്ത്യയില്‍
ഇന്ത്യയില്‍, 1995-ല്‍ 65 ഹിപ്പോപ്പൊട്ടാമസുകളെന്ന സ്ഥാനത്ത് 2022-ലെ കണക്കുകള്‍ പ്രകാരം 85 ഓളം ഹിപ്പോപ്പൊട്ടമസുകളുണ്ട്. നിലവില്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ (ഐയുസിഎന്‍) പട്ടികപ്രകാരം വംശനാശ ഭീഷണി നേരിടുന്ന വിഭാഗം കൂടിയാണ് ഹിപ്പോപ്പൊട്ടാമസുകള്‍. ഗുജറാത്തിലെ മൃഗശാലകളില്‍ ആവശ്യമനുസരിച്ച് ഇവയെ കൈമാറുമെന്നാണ് സൂചനകള്‍.
ആഫ്രിക്കയില്‍ ഹിപ്പോപ്പൊട്ടാമസുകള്‍ മൂലം പ്രതിവര്‍ഷം 500-ലേറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യയിലുള്ള ഹിപ്പോപ്പൊട്ടമസുകളില്‍ അധികവും ഇന്ന് മൃഗശാലകളിലാണ്. ഒരു കാലത്ത് രാജ്യത്ത് ധാരാളമായി കണ്ട വന്നിരുന്ന ഒരു വന്യജീവി കൂടിയായിരുന്നു ഹിപ്പോപ്പൊട്ടാമസുകള്‍. ആവശ്യത്തിന് ഭക്ഷണവും മറ്റും നല്‍കിയാകും വലിയ കണ്ടെയ്‌നറുകളില്‍ ഹിപ്പോപ്പൊട്ടമസുകളെ അടയ്ക്കുക. പിന്നീട് വിമാനമാര്‍ഗം ഇന്ത്യയിലേക്കും മെക്‌സിക്കോയിലേക്കുമെത്തിക്കും. ലോകത്താകെ 1,15,000 മുതല്‍ 1,30,000 വരെ ഹിപ്പോപ്പൊട്ടമസുകളാണ് ശേഷിക്കുന്നത്. 3,200 കിലോഗ്രാമിലേറെ ഭാരം വെയ്ക്കുവാനും ഇവയ്ക്ക് സാധിക്കും. പെണ്‍ ഹിപ്പോകളെക്കാള്‍ വലിപ്പം ആണ്‍ ഹിപ്പോകള്‍ക്കാകും.
"ഒരു ആവാസവ്യവസ്ഥയില്‍ നിന്നും മറ്റൊരു ആവാസവ്യവസ്ഥയിലേക്ക് ഹിപ്പോപ്പൊട്ടാമസുകള്‍ വരുമ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍ പഠിക്കേണ്ടതുണ്ട്. വളരയെധികം ഭാരമുളളതും ധാരാളം സ്ഥലംവേണ്ടതുമായ ജീവി വര്‍ഗമാണിവ. കൊളംബിയയിലെ കാലാവസ്ഥയല്ല ഗുജറാത്തിലേത്. ഗുജറാത്ത് പൊതുവെ ചൂടുള്ള മഴ കുറവുള്ള പ്രദേശമാണ്. പ്രകൃതാ ഇവര്‍ക്ക് വേട്ടക്കാരില്ലെങ്കിലും വേണ്ടത്ര ഭക്ഷണം ഉറപ്പാക്കാന്‍ കഴിയുമോയെന്നത് പരിശോധിക്കണം. എപ്പോഴും കൂട്ടമായി നടക്കുന്ന വന്യജീവി കൂടിയാണ് ഹിപ്പോപ്പൊട്ടാമസുകള്‍. 60 എണ്ണം ഇന്ത്യയിലെത്തിയാലും കൊളംബിയയക്ക് സമാനമായി വംശവര്‍ധനവ് തടയാനുള്ള സ്ഥിതി വിശേഷം ഇന്ത്യയിലുണ്ടാകുമോയെന്നതും തര്‍ക്ക വിഷയമാണ്."
സി.ആര്‍ നീലകണ്ഠന്‍
പരിസ്ഥിതി പ്രവര്‍ത്തകന്‍
Content Highlights: about the relocation of hippopotamus to india and mexico, after cheetahs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..