പ്ലാസ്റ്റിക് മാലിന്യവുമായി ബന്ധപ്പെട്ട് പകർത്തിയ ചിത്രങ്ങളിലൊന്ന്, പ്രവീൺ മുരളീധരൻ
നെല്ലിയാമ്പതി കാടുകളിലൂടെ സഞ്ചരിക്കുകയായിരുന്ന പ്രവീണ്‍ മുരളീധരന്‍ ഒരു കാഴ്ച കണ്ടു. അപൂര്‍വയിനത്തില്‍പ്പെട്ട സിംഹവാലന്‍ കുരങ്ങുകളുടെ ഒരു സംഘത്തിന്റെ കൈയില്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍. പ്ലാസ്റ്റിക് മാലിന്യങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടക്കപ്പെടാറുണ്ടെങ്കിലും വേണ്ടത്ര പ്രാധാന്യം പലപ്പോഴും കല്‍പ്പിക്കപ്പെടുന്നില്ല. തുടര്‍ന്നാണ് ഒരു ഫോട്ടോ പ്രദര്‍ശനമെന്ന ചിന്ത പ്രവീണില്‍ ചിറക് മുളയ്ക്കുന്നത്.
കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ കുറിച്ച് ബോധവത്കരണത്തിനായിട്ടാണ് ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുക; അതായിരുന്നു ലക്ഷ്യം. ഇന്ന് ലക്ഷ്യം പരിസമാപ്തിയിലെത്തിയിരിക്കുകയാണ്. തിരുവനന്തപുരം വഴുതക്കാട് ഫ്രെഞ്ച് കള്‍ച്ചറല്‍ സെന്ററിൽ നടക്കുന്ന മൂന്ന് ദിവസം നീണ്ട പ്രദര്‍ശനത്തിൽ പ്രവീണ്‍ മുരളീധരന്‍ ഇന്ത്യയിലുടീളം സഞ്ചരിച്ച് ക്ലിക്ക് ചെയ്ത ഫോട്ടോകളുണ്ടാവും.
ഫ്രാന്‍സിലും മറ്റും വിവിധയിടങ്ങളിലായി ഫോട്ടോ പ്രദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും പ്ലാസ്റ്റിക് മാലിന്യങ്ങളെ കുറിച്ച് ഒരു ഫോട്ടോ പ്രദര്‍ശനം പ്രവീണ്‍ നടത്തുന്നത് ഇതാദ്യമാണ്. മൃഗങ്ങളെ പ്ലാസ്റ്റിക് മലിനീകരണം എങ്ങനെ ബാധിക്കുന്നുവെന്നാണ് ചിത്രങ്ങളിലൂടെ പ്രവീണ്‍ പറയുന്നത്. സമുദ്രത്തിലെ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ തീവ്രത കാണിക്കുന്ന ചിത്രവും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗില്‍ നെറ്റില്‍ കുടുങ്ങി കിടക്കുന്ന പഫര്‍ ഫിഷിന്റെ ചിത്രമാണിത്. പൂവ്വാറില്‍ നിന്നുള്ളതാണീ ചിത്രം. പ്രകൃതിയുമായി ബന്ധപ്പെട്ട ഫോട്ടോഗ്രഫിയില്‍ 20 വര്‍ഷത്തിന്റെ പരിചയം പ്രവീണിനുണ്ട്. ചിത്രങ്ങളിലൂടെ പ്ലാസ്റ്റിക് മാലിന്യത്തിന് എതിരേ ബോധവത്കരണം നടത്തുകയാണ് പ്രവീണിന്റെ ലക്ഷ്യം. ടൂറിസം മേഖലയാണ് ഫോട്ടോഗ്രഫിയില്ലാത്തപ്പോള്‍ പ്രവീണിന്റെ പ്രവര്‍ത്തന മേഖല.

വിദേശ രാജ്യങ്ങളില്‍ എന്‍.ജി.ഒകളുമായി സഹകരിച്ചാണ് ഫോട്ടോ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നത്. അഞ്ചാറു വര്‍ഷമായി ഇത്തരത്തില്‍ ഫോട്ടോ പ്രദര്‍ശനങ്ങള്‍ നടത്തുന്നുണ്ട്. സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്കരണ ക്ലാസുകള്‍ നടത്താറുണ്ട്. കോവിഡ് കാലത്തിന് ശേഷം പ്രവീണ്‍ സംഘടിപ്പിക്കുന്ന ആദ്യത്തെ ഫോട്ടോ പ്രദര്‍ശനം കൂടിയാണിത്. ബയോഡൈവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഘട്ട്‌സ് എന്ന വിഷയത്തിലാകും അടുത്ത വര്‍ഷത്തെ ഫോട്ടോ പ്രദര്‍ശനം.
ഫ്രാന്‍സിലാകും അടുത്ത വര്‍ഷത്തെ പ്രദര്‍ശനം സംഘടിപ്പിക്കുക. പ്രിന്റ് ചെയ്യാനും മറ്റും തുണിയാണ് ഉപയോഗിച്ചിരിക്കുന്നത്. തിരുവന്തപുരത്ത് പലയിടത്തും ഫോട്ടോ ഫ്രെയിമിങ്ങിന് പോയപ്പോള്‍ പ്ലാസ്റ്റിക് മയമാണ് കാണാന്‍ കഴിഞ്ഞതെന്നും പ്രവീണ്‍ പറയുന്നു.
"തിരുവനന്തപുരത്തെ പല ഫോട്ടോ ഫ്രെയിമിങ് കേന്ദ്രങ്ങളിലും പോയി. പ്ലാസ്റ്റിക്കിനെ കുറിച്ച് ബോധവത്കരണം നടത്തുന്ന ചിത്രങ്ങള്‍ പ്രിന്റ് ചെയ്യുന്നത് പോലും പ്ലാസ്റ്റിക്കിലാണ്. ഫ്രെയിം പോലും പ്ലാസ്റ്റിക്കാണ്. ഒടുവില്‍ തുണിയില്‍ ചിത്രങ്ങള്‍ പ്രിന്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു." പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു.
ഫോട്ടോ പ്രദര്‍ശനം കാണുന്ന ആര്‍ക്കും അതിന്റെ തീവ്രത മനസിലാക്കാന്‍ കഴിയുമെന്നും പ്രവീണ്‍ പറയുന്നു. എടുക്കുന്ന ചിത്രങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രസിദ്ധീകരണത്തിനുമായി പ്രവീണ്‍ നല്‍കാറുണ്ട്. 2020-ലെ ഐ.യു.സി.എന്‍. റിപ്പോര്‍ട്ട് പ്രകാരം സമുദ്രത്തില്‍ കുമിഞ്ഞു കൂടുന്ന മാലിന്യങ്ങളുടെ 80 ശതമാനവും പ്ലാസ്റ്റിക്കാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മൂലം പ്രതിവര്‍ഷം നിരവധി കണക്കിന് വരുന്ന സമുദ്രജീവികള്‍ ചത്തൊടുങ്ങുന്നതായും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: about photo exhibition based on plastic pollution by praveen
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..