യെല്ലോ റോബിൻ | Photo: By JJ Harrison (https://www.jjharrison.com.au/) - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=81419603
പക്ഷികളുടെ പാട്ട്, പാടുന്ന പക്ഷി എന്നൊക്കെ സാഹിത്യത്തില്‍ വര്‍ണ്ണിച്ചു കേള്‍ക്കാമെങ്കിലും ശാസ്ത്രത്തിന് 'സോങ്ങ് ബേര്‍ഡ്' എന്നാല്‍ പക്ഷി പാടിയാല്‍ മാത്രം പോര! പക്ഷികുലത്തിലെ ഒരു പ്രത്യേക തട്ടില്‍ വരുന്ന പക്ഷികളാണിവ. പാസറിനുകള്‍ എന്ന വിഭാഗത്തില്‍. മരങ്ങളില്‍ ചേക്കേറും. മരച്ചില്ലകളില്‍ മുറുകെ പിടിക്കാന്‍ പാകത്തിലാണ് വിരലുകള്‍. പാട്ടുശേഷിയിലും ശരീരവലുപ്പത്തിലും വ്യത്യസ്തരാണെങ്കിലും എല്ലാ സോങ്ങ് ബേര്‍ഡുകളും പാടും. സോങ്ങ് ബേര്‍ഡ്‌സില്‍ നാലായിരത്തോളം സ്പീഷിസുകളുണ്ട്. നമ്മുടെ നാട്ടിലെ മണ്ണാത്തിപ്പുള്ളും വാനമ്പാടിയും രാപ്പാടിയുമെല്ലാം ഇക്കൂട്ടരില്‍ പെടും.
കാലിഫോര്‍ണിയയിലെ പാടുന്ന പക്ഷികള്‍
പാടുന്ന പക്ഷികള്‍ ഇല്ലാതായാല്‍ കാട് നിശബ്ദമായിപ്പോവുമെന്ന് പറയും! പ്രധാനമായും മനുഷ്യരുടെ ഇടപെടലുകള്‍ കാരണം പക്ഷികള്‍ ഉപേക്ഷിച്ചുപോയൊരു താഴ്‌വരയുണ്ട് കാലിഫോര്‍ണിയയില്‍. 'സെന്‍ട്രല്‍ വാലി'. പണ്ടുകാലം തൊട്ടേ ഈ താഴ്‌വരയിലേക്ക് ഇളംചൂടും ഇളംതണുപ്പുമായി വസന്തമെത്തുന്നതോടെ അവിടുത്തെ പാടുന്ന പക്ഷികള്‍(Californian Songbirds) കൂടൊരുക്കം തുടങ്ങും. എന്നാല്‍, ഇത്തവണ മഴ കൂടുതലാണ്. മഴ മാറിയാല്‍ അന്തരീക്ഷ താപനില അമിതമാവുമെന്ന് കാലാവസ്ഥാ പ്രവചനവുമുണ്ട്. രണ്ടും പാടുന്ന പക്ഷികളുടെ പ്രജനനകാലത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പക്ഷിനിരീക്ഷകരും ശാസ്ത്രജ്ഞരും ആശങ്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ ബയോളജിക്കല്‍ കണ്‍സര്‍വേഷന്‍ ജേണലില്‍ വന്ന പുതിയ പഠനത്തിന് പ്രാധാന്യമേറുന്നു.
'സെന്‍ട്രല്‍ വാലി'യ്ക്ക് അരികെയുള്ള യോളോ കൗണ്ടിയിലെ പുട്ടാ ക്രീക്ക് നെസ്റ്റ് ബോക്‌സ് ഹൈവേയിലുടനീളം കണ്ടുവരുന്ന പാടുന്ന പക്ഷികളെ ഉയര്‍ന്ന ചൂടും മഴയുടെ മാറ്റവും എങ്ങനെ ബാധിച്ചിട്ടുണ്ടെന്നാണ് പഠനം വിശദമാക്കുന്നത്. സെന്‍ട്രല്‍ വാലിയെ കേന്ദ്രീകരിച്ച് നടന്ന പഠനമായതുകൊണ്ട് തന്നെ മറ്റു മെഡിറ്ററേനിയന്‍ ആവാസവ്യവസ്ഥകള്‍ക്കും ഈ ഗതി വരാനിടയുണ്ടെന്ന് മനസ്സിലാക്കാം. 2100 ആവുമ്പോഴേക്കും ഈ പ്രദേശത്ത് ശരാശരി പരമാവധി അന്തരീക്ഷ താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ ഉയരുമെന്നാണ് നിരീക്ഷണം. ഇത് പക്ഷികള്‍ക്ക് താങ്ങാവുന്നതിനപ്പുറമുള്ള താപനിലയാണ്.

| By MathKnight - Own work based on:,
CC BY-SA 4.0,
https://commons.wikimedia.org/w/index.php?curid=48348855
പാടുന്ന പക്ഷികളില്‍ കാലാവസ്ഥാ മാറ്റങ്ങളുണ്ടാക്കിയ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍, നെസ്റ്റ് ബോക്‌സ് ഹൈവേ പ്രൊജക്റ്റ് സ്റ്റാഫില്‍നിന്നും മറ്റും ശേഖരിച്ച പതിനൊന്ന് വര്‍ഷത്തെ ഡാറ്റയായിരുന്നു ആധാരം. കൂട് വെയ്ക്കുന്ന സ്വഭാവക്കാരായ നാല് തരം സോങ്ങ് ബേര്‍ഡ്‌സ് (വെസ്റ്റേണ്‍ ബ്ലൂബേര്‍ഡ്, ട്രീ സ്വാലോ, ഹൗസ് റെന്‍, ആഷ് ത്രോട്ടഡ് ഫ്‌ളൈകാച്ചര്‍ ) പഠനത്തിലുള്‍പ്പെട്ടിരുന്നു. ഈ വിഭാഗങ്ങളില്‍ നിന്നുള്ള 7,100 പക്ഷിക്കുഞ്ഞുങ്ങളുടെ വിവരങ്ങള്‍ ഉപയോഗപ്പെടുത്തി.
ഉയര്‍ന്ന ചൂടിനും വര്‍ദ്ധിച്ച മഴയ്ക്കുമിടയില്‍ പക്ഷികളുടെ ആരോഗ്യനില ക്ഷയിച്ചുവെന്നാണ് പ്രധാനമായും കണ്ടെത്തിയത്. ഈര്‍പ്പം കൂടിയതിനാല്‍ പക്ഷിമുട്ടകള്‍ വിരിയാതെ പോയി. ഹൗസ് റെന്നിനും വെസ്റ്റേണ്‍ ബ്‌ളൂബേഡിനും ട്രീ സ്വാലോവിനും 'ലോ ബര്‍ത് വെയിറ്റ്' കുഞ്ഞുങ്ങള്‍ പിറന്നു! പ്രജനനകാലത്തെ ഉയര്‍ന്ന ചൂട് നാല് വിഭാഗം പക്ഷികളേയും പ്രതികൂലമായി ബാധിച്ചു. സ്വാഭാവികമായ പ്രകൃതിയിലും മാറിയ കാലാവസ്ഥയിലും ഒരുപോലെ ജീവിക്കാന്‍ സാധിച്ച ഒരു ചെറുവിഭാഗം സോങ്ങ് ബേഡ്‌സാണ് ഇന്ന് ലോകത്തിന്റെ വന്‍ പ്രതീക്ഷ!
പരിസ്ഥിതിപ്രശ്‌നങ്ങളുമായി മല്ലടിക്കുന്ന സ്പീഷിസുകളെ സഹായിക്കാന്‍ ബാക്കിയായ ആവാസവ്യവസ്ഥകളെ സംരക്ഷിക്കുക മാത്രമാണ് പോംവഴിയെന്ന് റിസര്‍ച്ച് ഇക്കോളജിസ്റ്റും പഠനത്തിന്റെ കോ-ഓതറുമായ മെലാനി ട്രവാന്‍ പറയുന്നു. പക്ഷികള്‍ കടുത്ത കാലാവസ്ഥാമാറ്റങ്ങള്‍ നേരിടുന്ന പ്രദേശങ്ങളില്‍ ചെറുമാറ്റങ്ങള്‍ വലിയ വ്യത്യാസമുണ്ടാക്കുമെന്നാണ് പഠനടീമിന്റെ ലീഡ് ഓതര്‍ ജാസണ്‍ റിഗ്ഗിയോ പറയുന്നത്.
മാറിയ ആവാസ വ്യവസ്ഥയോട് പൊരുത്തപ്പെടുന്ന പക്ഷികളുമുണ്ട്. ട്രീ സ്വാലോസ്, വെസ്‌റ്റേണ്‍ ബ്‌ളൂബേര്‍ഡ്‌സ് എന്നിവയുടെ ജീവിതരീതിയില്‍ വന്ന മാറ്റങ്ങളെ പഠനം ഉദാഹരിക്കുന്നു. സെന്‍ട്രല്‍ വാലിയിലെ തങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ മാറ്റമുണ്ടായപ്പോള്‍ ഈ പക്ഷികള്‍ പുട്ടാ ക്രീക്കിന് അടുത്തുള്ള തോട്ടങ്ങളില്‍ വിജയകരമായി പ്രജനനം നടത്തി! പുട്ടാ ക്രീക്കിനടുത്തുള്ള തോട്ടങ്ങള്‍ പക്ഷികളുടെ പ്രജനനത്തിന് യോജിച്ചതല്ലെന്ന മുന്‍ധാരണയ്ക്ക് കടകവിരുദ്ധമായിരുന്നു ഈ വിജയം.
2000-ത്തിലാണ് നെസ്റ്റ് ബോക്‌സ് ഹൈവേയിലെ ഗവേഷണം തുടങ്ങിയത്. കൃഷിക്ക് വേണ്ടി മരങ്ങള്‍ മുറിച്ചുനീക്കിയത് മരപ്പൊത്തുകളില്‍ വസിക്കാനിഷ്ടപ്പെട്ടിരുന്ന പക്ഷികളെ ബാധിച്ചു. ഈ പ്രദേശത്ത് ധാരാളമായി കണ്ടിരുന്ന വെസ്റ്റേണ്‍ ബ്‌ളൂബേര്‍ഡിനെ പതിയെ തീരെ കാണാതായി! ഗവേഷണത്തിന്റെ ആദ്യഘട്ടത്തില്‍ നൂറ് നെസ്റ്റ്‌ബോക്‌സുകള്‍ സ്ഥാപിച്ചു. ഇന്ന് നെസ്റ്റ് ബോക്‌സുകളുടെ എണ്ണം ഇരുന്നൂറാണ്. എല്ലാ ബോക്‌സുകളിലും നൂറുകണക്കിന് ബ്‌ളൂബേഡുകളും! ഇപ്പോള്‍ പുട്ടാ ക്രീക്കില്‍ നീലക്കിളികളുടെ വസന്തമാണ്.
.jpg?$p=6cc9732&&q=0.8)
നഗരത്തിന്റെ ഇരമ്പവും പക്ഷിയുടെ കൊക്കിന്റെ നിറവും
മനുഷ്യര്‍ സൃഷ്ടിക്കുന്ന ശബ്ദമലിനീകരണം( ആന്ത്രോപ്പോജെനിക് നോയിസ്) മറ്റു ജീവജാലങ്ങളെ ബാധിക്കുന്നുണ്ടോ ? പാടുന്ന പക്ഷികള്‍ അടക്കമുള്ള ജീവികളുടെ അറിയാനുള്ള ശേഷിയെ ശബ്ദമലിനീകരണം ദോഷമായി ബാധിച്ചിട്ടുണ്ടെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ശബ്ദമലിനീകരണം മൂലം പാടുന്ന പക്ഷികളുടെ കൊക്കിന്റെ നിറം മാറുന്നുവെന്നാണ് ഫ്‌ളോറിഡ അറ്റ്‌ലാന്റിക് സര്‍വകലാശാലയുടെ പുതിയ പഠനം പറയുന്നത്. സീബ്രാ ഫിഞ്ച് എന്നൊരിനം പാടുന്ന പക്ഷികളിലാണ് ഗവേഷണം നടന്നത്. ഇവയില്‍ പെണ്‍പക്ഷി ചാരനിറത്തിലാണ്. ആണ്‍പക്ഷി വെള്ളയും കറുപ്പും ഓറഞ്ചും കലര്‍ന്ന് വര്‍ണ്ണശബളവും. പെണ്‍പക്ഷിയുടെ കൊക്കിന് നിറം ഓറഞ്ച്. ആണ്‍പക്ഷിക്ക് തിളങ്ങുന്ന ചുവപ്പും. നിറത്തിന്റെ തീവ്രതയിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഇവയ്ക്കിടയിലെ സാമൂഹ്യപദവി നിര്‍ണ്ണയിക്കുന്നു.
ഗവേഷകര്‍ പക്ഷികളെ വിവിധ ശബ്ദക്രമീകരണങ്ങള്‍ക്ക് ദീര്‍ഘകാലം വിധേയരാക്കി. നഗരത്തിന്റെ ഇരമ്പല്‍ ശബ്ദം ശീലിച്ച പക്ഷികളില്‍, പെണ്‍പക്ഷിയുടെ കൊക്കിന് നിറം കൂടുന്നതായും ആണ്‍പക്ഷിയുടെ കൊക്കിന് നിറം കുറയുന്നതായും അക്റ്റാ എത്തോലോഗ് ജേണലില്‍ വന്ന പഠനം വെളിപ്പെടുത്തുന്നു. '' എങ്ങനെയാണ് ശബ്ദങ്ങളുടെ രൂക്ഷത കൊക്കിന്റെ നിറത്തെ സ്വാധീനിക്കുന്നത് എന്നത് പഠിക്കേണ്ടിയിരിക്കുന്നു. ട്രാഫിക് ശബ്ദശല്ല്യം പക്ഷികളെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. അത് ശരീരത്തിലെ കോര്‍ട്ടികോസ്റ്ററോണിന്റെ അളവ് കൂട്ടുന്നു. അത് കൊക്കിന്റെ നിറത്തെ ബാധിക്കും,'' - സര്‍വകലാശാല റിസര്‍ച്ച് ടീമിലെ ഗവേഷകന്‍ റിന്‍ഡി.സി. ആന്‍ഡേര്‍സണ്‍ പറയുന്നു.
Content Highlights: Climate change threatens songbird breeding, number decreasing, nature future
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..