അകമല ഫോറസ്റ്റ് റേഞ്ചിലെ ചന്ദനമരങ്ങൾ
ഇടുക്കിയിലെ കാന്തല്ലൂർ റേഞ്ചിലെ ഒരാളുടെ വീടിനു സമീപത്തുള്ള പുരയിടത്തിൽ 20 ചന്ദനമരങ്ങൾ ഉണ്ടായിരുന്നവയിൽ ഭൂരിഭാഗവും മോഷ്ടാക്കൾ അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും കെട്ടിയിട്ടുപോലും വെട്ടിക്കടത്തിയതും തുടർന്ന് അദ്ദേഹം പലതവണയായി വനംവകുപ്പിലും ബന്ധപ്പെട്ട അധികൃതർക്കും, ചന്ദനമരം മുറിച്ചുമാറ്റണമെന്ന അപേക്ഷ നൽകിയതും അപേക്ഷ പരിഗണിച്ച സബ് കലക്ടർ മരം മുറിച്ചുമാറ്റാൻ നിർദ്ദേശിച്ചതും നമ്മൾ വായിച്ചല്ലോ. കോടികൾ വിലമതിക്കുന്ന ചന്ദനമരങ്ങൾ സ്വന്തം ഭൂമിയിൽ ഉണ്ടായിരുന്നെങ്കിലും 1976 ൽ ലഭിച്ച ലാൻഡ് അസസ്മെന്റ് പട്ടയത്തിൽ ചന്ദനമരം സർക്കാർ വകയാണെന്ന് എഴുതിച്ചേർത്തിരിക്കുന്നതിനാൽ മരത്തിന്റെ വിലയിൽ ഒരു രൂപ പോലും ഉടമസ്ഥനു ലഭിക്കില്ല.
ചന്ദനമരത്തിന്റെ തൊലി മുതൽ വേരുവരെ മുറിച്ച് 16 തരത്തിൽ കഷണങ്ങൾ ആക്കുന്നു. ഇത്തരത്തിൽ വേർതിരിച്ചെടുക്കുന്ന ചന്ദനത്തിന് 1000 മുതൽ 25,000 രൂപ വരെയാണ് കിലോഗ്രാമിനു വില ലഭിക്കുന്നത്. ഒരു ചന്ദനമരം മുറിച്ചുമാറ്റുമ്പോൾ വേരിന്റെ ഏറ്റവും അടിഭാഗംവരെ മാന്തിയെടുത്ത് ഒരു കഷണം പോലും കളയാതെയാണു ശേഖരിക്കുന്നത്.
ചന്ദനം ഒരുപക്ഷേ ഭൂമിയിലെ ഏറ്റവും വിലയേറിയ വൃക്ഷമായിരിക്കും. ലോകത്തുണ്ടാക്കുന്ന 47 ശതമാനം പെർഫ്യൂമുകളിലും ചന്ദനത്തിൽ നിന്നും വാറ്റിയെടുക്കുന്ന എണ്ണ ഉപയോഗിക്കുന്നുണ്ട്. 1970 കളിൽ ഇന്ത്യയിൽ വർഷംതോറും 4000 ടണ്ണോളം ചന്ദനം വിളവെടുത്തിരുന്നത് 2011 ആയപ്പോഴേക്കും 300 ടൺ ആയിക്കുറഞ്ഞു. 5000-6000 ടൺ ആണ് വർഷം തോറും ലോകമെങ്ങും ആവശ്യമുള്ള ചന്ദനത്തിന്റെ അളവ്. 2002 വരെ വ്യക്തികൾ ചന്ദനം വളർത്തുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമായിരുന്നു. ഇപ്പോൾ വളർത്താമെങ്കിലും മുറിക്കാൻ വനംവകുപ്പിന്റെ അനുമതിവേണമെന്നു മാത്രമല്ല, അവർക്കേ അതുവിൽക്കാനും അനുവാദമുള്ളൂ.
1792 -ൽ ടിപ്പുസുൽത്താൻ ചന്ദനത്തെ രാജകീയ വൃക്ഷമായി പ്രഖ്യാപിച്ചസമയം മുതൽ അതു രാജ്യത്തിന്റെ നിയന്ത്രണത്തിലാണ്. ആവശ്യവും വിലയും നാൾതോറും കൂടിവന്നതും പുതിയ തോട്ടങ്ങൾ ഉണ്ടാക്കാത്തതും ചന്ദനമരക്കൊള്ള വ്യാപകമായതും ചന്ദനത്തെ വംശനാശഭീഷണിയിലാക്കി. പണ്ട് ചന്ദനമരം കൊണ്ട് ശില്പങ്ങളൊക്കെ ഉണ്ടാക്കിയിരുന്നെങ്കിലും ഇന്ന് അതിനുതക്കവലിപ്പമുള്ള മരങ്ങൾ ലഭ്യമല്ല. ഇന്ത്യയിൽ നിന്നും ചന്ദനത്തടി കയറ്റുമതി ചെയ്യുന്നത് നിയമവിരുദ്ധമാണ്.
ചന്ദനം എന്നറിയപ്പെടുന്നതിൽ സന്റാലം എന്ന ജനുസിലെ പലമരങ്ങളും ഉണ്ട്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ത്യൻ ചന്ദനമായ സന്റാലം ആൽബമാണ്. കർണ്ണാടകം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് ചന്ദനം നന്നായി വളരുന്നത്. ഇന്ത്യൻ ചന്ദനത്തിലാണ് സുഗന്ധകാരിയായ സന്റാനോൾ എന്ന ജൈവസംയുക്തം ഏറ്റവും കൂടുതലുള്ളത്, ഏതാണ്ട് 90 ശതമാനം, മറ്റൊരു പ്രധാന ഇനമായ ആസ്ത്രേലിയൻ ചന്ദനത്തിൽ (സന്റാലം സ്പൈക്കേറ്റം) ഇതിന്റെ അളവ് 39 ശതമാനം മാത്രമാണ്. അതിനാൽ വലിയ വിലവ്യത്യാസമുണ്ട് രണ്ട് ഇനങ്ങളും തമ്മിൽ. 2006 ൽ ഇന്ത്യൻ ചന്ദനത്തിന് ടണ്ണിന് 80000 ഡോളർ വിലയുള്ളപ്പോൾ ആസ്ത്രേലിയൻ ചന്ദനത്തിന് 8500 ഡോളർ മാത്രമായിരുന്നു വില.
ഓസ്‌ട്രേലിയയിലും ചന്ദനം നന്നായി വളരും. ഇതു മുതലാക്കാൻ തന്നെ ഓസ്‌ട്രേലിയ തീരുമാനിച്ചു. 1999 ൽ അവർ മൈസൂരിൽ നിന്നും ഇന്ത്യൻ ചന്ദനത്തിന്റെ വിത്തുകൾ കൊണ്ടുപോയി അവിടെ 30000 ഏക്കർ പ്രദേശത്ത് ചന്ദനക്കൃഷി തുടങ്ങി. ഇന്നവിടെ 55 ലക്ഷത്തോളം ചന്ദനമരങ്ങൾ വളരുന്നു. ചന്ദനമരങ്ങൾ എങ്ങനെ ലാഭകരമായി വളർത്താം എന്നതിനെപ്പറ്റി അവർ വലിയതോതിൽ ഗവേഷണവും നടത്തുന്നുണ്ട്. 2017 ആയപ്പോഴേക്കും ലോകത്തെ ഇന്ത്യൻ ചന്ദനത്തിന്റെയും സന്റാനോളിന്റെയും കമ്പോളത്തിന്റെ 80 ശതമാനവും ആസ്ത്രേലിയയുടെ സംഭാവനയാണ്.
കേരളത്തിലെ കർഷകർ കൃഷിചെയ്യുന്നതിൽ ധാരാളം ദീർഘകാലവിളകളുണ്ട്. അവരുടെ പല വിളകളിൽ നിന്നും വർഷങ്ങൾക്കുശേഷമേ എന്തെങ്കിലും വരുമാനം കിട്ടിത്തുടങ്ങുകയുള്ളു. അതിപ്പോൾ തെങ്ങാവട്ടെ, റബറാവട്ടെ, തേക്കാവട്ടെ. അതിനാൽ വിളവെടുക്കാൻ 15 മുതൽ 20 വരെ വർഷം വേണ്ട ചന്ദനം കൃഷി ചെയ്യാൻ ധാരാളമാളുകൾ തായാറായേക്കും. വംശനാശഭീഷണിയുണ്ട്, അതുകൊണ്ട് ആരും നടരുത് എന്നു പറയുന്നതിനു പകരം എല്ലാവരും നിറയെ നടണം എന്നായിരുന്നു സർക്കാർ പറയേണ്ടിയിരുന്നത്. നമ്മൾ എന്തുപറഞ്ഞാലും ചന്ദനത്തിന്റെ കുത്തക ഓസ്‌ട്രേലിയ കയ്യടക്കിക്കഴിഞ്ഞു. ഒരുകാലത്ത് ലോകം മുഴുവൻ വേണ്ടുന്ന ചന്ദനം ഉൽപ്പാദിപ്പിച്ചുകൊണ്ടിരുന്ന ഇന്ത്യയിൽ ഇപ്പോൾ ആകെയുണ്ടാക്കുന്നതിന്റെ അഞ്ചിലൊന്നുപോലും ഇല്ലാതെ ചുരുങ്ങിപ്പോയിരിക്കുന്നു.
ഇപ്പോൾ നമ്മുടെ ആവശ്യത്തിന് ഓസ്‌ട്രേലിയയിൽ നിന്നും ചന്ദനം ഇറക്കുമതി ചെയ്യുകയാണ്. ഇതിനെ മറികടക്കാനാണ് വ്യക്തികൾക്ക് ചന്ദനം വളർത്താനും മുറിക്കാനും അനുമതി നൽകിയതെങ്കിലും ആൾക്കാർ സംശയാലുക്കളാണ്, ഇത് വളർത്തിക്കൊണ്ടുവരുമ്പോൾ തങ്ങൾക്ക് വല്ലതും കിട്ടുമോ നിയമങ്ങൾ മാറുമോ എന്നെല്ലാമോർത്ത്, അതുകൊണ്ടുതന്നെ വലിയതോട്ടങ്ങൾ ആരും ഉണ്ടാക്കുന്നുമില്ല. അതോടൊപ്പം മോഷണവും കൊള്ളയും ചന്ദനമരങ്ങൾക്ക് ഭീഷണിയുമാണ്. നിയന്ത്രണങ്ങൾ മുഴുവൻ നീക്കിയാൽ മാത്രമേ ആൾക്കാർ ചന്ദനം കൃഷി ചെയ്യാൻ ഇറങ്ങുകയുള്ളൂ, ഇനി അങ്ങനെ ചെയ്താലും ഇപ്പോഴുള്ള ചന്ദനക്കൃഷിയുടെ മുപ്പതിരട്ടി ആക്കാൻ പദ്ധതിയിടുന്ന ആസ്ത്രേലിയയെ മറികടക്കാൻ നമുക്കാവുമോ എന്നത് സംശയം തന്നെയാണ്.
Content Highlights: all you need to know about sandal trees, ecostory
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..