ഈജിപ്ഷ്യൻ വൾച്ചർ (Photo: Govind Vijayakumar)
കഴുകനെന്ന പേര് കേട്ടാൽത്തന്നെ അറുപ്പും പേടിയും തോന്നിക്കുന്ന ഒരു പരുന്തിൻ രൂപമാണ് മനസ്സിൽ, നമ്മുടെ നാട്ടിൽ കാണുന്ന ഒട്ടുമിക്ക കഴുകന്മാരും കാഴ്‌ചയിൽ അത് ശരിവെയ്ക്കുന്നവയുമാണ്. കഷണ്ടിത്തലയും ചൊറിപിടിച്ചതുപോലുള്ള മുഖവുമാണ് മിക്ക കഴുകന്മാർക്കും. എന്നാൽ ഇക്കൂട്ടത്തിലെ സുന്ദരിയാണ് തോട്ടിക്കഴുകൻ. പക്ഷേ, കേരളത്തിൽ അപൂർവമായ ഇവയെ കാണാറുള്ളൂ. മഞ്ഞൾ പുരട്ടിയതുപോലുള്ള മുഖവും അറ്റം താഴേക്കു വളഞ്ഞ കൊക്കും‚ ദേഹത്തെ മങ്ങിയ വെള്ളനിറവും മാത്രംമതി കഴുകന്മാരിലെ സുന്ദരിയായി ഇവയെ തിരഞ്ഞെടുക്കാൻ. ഇതു തന്നെയാണ് പൂർണവളർച്ചയെത്തിയ തോട്ടിക്കഴുകനെ തിരിച്ചറിയാനുള്ള അടയാളങ്ങളും. പറക്കുമ്പോൾ ചിറകിന്റെ അറ്റത്തെ തൂവലുകൾക്കുള്ള കറുപ്പുനിറം വ്യക്തമായി കാണാം. വാലറ്റം കൂർത്തതും ത്രികോണാകൃതി തോന്നിക്കുന്നതുമാണ്. പൂർണ വളർച്ചയെത്താത്ത തോട്ടിക്കഴുകന് നമ്മുടെ നാട്ടിൽ സർവ്വസാധാരണമായ ചക്കിപ്പരുന്തിനോട് (Black kite) സാമ്യം തോന്നാം.

ഇവയ്ക്ക് ചക്കിപ്പരുന്തിനെപ്പോലെ ദേഹമാസകലം ചോക്‌ലേറ്റ് ബ്രൗൺ നിറമുള്ള തൂവലുകളുമുണ്ട്. എന്നാൽ തോട്ടിക്കഴുകന്മാരുടെ വാലറ്റം നോക്കി എളുപ്പം തിരിച്ചറിയാം. ഇത് അറ്റം കൂർത്ത് ത്രികോണാകൃതി തോന്നിക്കുന്നതാണ്. കഴുകനാണെങ്കിലും പ്രജനനകാലത്ത് ഇവ ഏകഭാര്യാത്വം പുലർത്തുന്നവരാണെന്ന് പഠനങ്ങളുണ്ട്. തൃശ്ശൂർ കോൾപ്പാടത്തും‚ എറണാകുളം കളമശ്ശേരിയിലും‚ പാലക്കാട് മുണ്ടൂരുമെല്ലാം മുമ്പ് ഇവയെ കണ്ടിട്ടുണ്ട്. മുമ്പ് വയനാടൻ കാടുകളിലും തോട്ടിക്കഴുകന്മാർ സ്ഥിരവാസികളായിരുന്നു. എന്നാൽ, ഇപ്പോൾ കേരളത്തേക്കൾ കൂടുതൽ അയൽ സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്‌നാട്ടിലുമാണ് കാണപ്പെടുന്നത്. 2008-ൽ നടത്തിയ ഒരു പക്ഷിനിരീക്ഷണ യാത്രയ്ക്കിടെ കർണാടകയിലെ ബി.ആർ. ഹിൽസിൽ നിന്നാണ് ഞാൻ ആദ്യമായി തോട്ടിക്കഴുകനെ കാണുന്നത്.
അവിടത്തെ കുന്നിൻ മുകളിലുള്ള അമ്പലത്തിനു സമീപം വട്ടമിട്ട് പറയ്ക്കുന്ന രണ്ട് തോട്ടിക്കഴുകന്മാരെയാണ് അന്ന് കണ്ടത്. പിന്നീട് പലതവണ അവിടെപ്പോയെങ്കിലും തോട്ടിക്കഴുകന്മാരെ കാണാനായിട്ടില്ല. ലോകത്താകമാനം തോട്ടിക്കഴുകന്മാരുടെ കൂട്ടത്തിൽപ്പെടുന്ന മൂന്നു ഉപജാതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മുമ്പ് സർവ സാധാരണ കാണാറുള്ള പലരാജ്യങ്ങളിലും ഇപ്പോൾ തോട്ടിക്കഴുകന്റെ എണ്ണത്തിൽ വൻ കുറവുണ്ടായിട്ടുണ്ട്. . സൗത്ത് ആഫ്രിക്ക‚ ടുണീഷ്യ‚ സെർബിയ എന്നീ രാജ്യങ്ങൾ അവയിൽ ചിലത് മാത്രം. ആഫ്രിക്കൻ രാജ്യങ്ങളിലെ തോട്ടിക്കഴുകന്മാരുടെ എണ്ണത്തിൽ 75% വരെ കുറവ് വന്നതായി പഠനങ്ങൾ വെളിവാക്കുന്നു. അതുകൊണ്ടുതന്നെ പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കാനായി രൂപം നൽകിയ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (IUCN) ചുവപ്പുപ്പട്ടികയിൽ വംശനാശഭീഷണി നേരിടുന്ന (Endangered) പക്ഷികളുടെ കൂട്ടത്തിലാണ് ഇവയെയും ഉൾപ്പെടുത്തിയിരിക്കുന്നത്.
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളായ അസം‚ മേഘാലായ‚ മണിപ്പൂർ തുടങ്ങിടങ്ങളിൽ ഇവയെ സാധാരണ കാണാറില്ല. രാജസ്ഥാനിലെ ബിക്കാനീറിൽനിന്നും പകർത്തിയ തോട്ടിക്കഴുകനാണ് ചിത്രത്തിൽ. ഈജിപ്ത് രാജാവിന്റെ കോഴി എന്ന് അർഥം വരുന്ന 'Pharaoh’s Chicken' എന്നും തോട്ടിക്കഴുകന് പേരുണ്ട്. പുരാതന ഈജിപ്തിൽ ഈയിനം കഴുകന്മാരെ ആരാധിച്ചിരുന്നതായും കഥകളുണ്ട്. അവിടങ്ങളിൽ സർവസാധാരണയായിരുന്നു ഈയിനം കഴുകന്മാർ. അങ്ങനെയാകാം ഇവയ്ക്ക് Egyptian Vulture എന്ന പേര് ലഭിച്ചതെന്നുമാണ് അനുമാനം.
തമിഴ്‌നാട്ടിൽ തിരുക്കളികുണ്ട്രം എന്ന ക്ഷേത്രത്തിൽ ഈയിനം പരുന്തുകൾ സ്ഥിരമായി വന്നെത്താറുണ്ടെന്നും അവിടത്തെ പൂജാനിവേദ്യം കഴിച്ചിരുന്നതായും കഥകളുണ്ട്. മുൻ കാലങ്ങളിൽ തമിഴ്‌നാട്ടിലെ ചിലയിടങ്ങളിൽ കാക്കകളെക്കോൾ കൂടുതൽ തോട്ടിക്കഴുകന്മാരെ കാണാറുള്ളതായും പറയുന്നു.തോട്ടിക്കഴുകന്മാർ മറ്റ് പക്ഷികളുടെ മുട്ട ഒട്ടകപക്ഷിയുടെയും മറ്റും മുട്ട പൊട്ടിക്കാനായി ഇവ കല്ലുകൾ ഉപയോഗിക്കാറുണ്ടെന്നും പഠന റിപ്പോർട്ടുകളുണ്ട്. വരണ്ട പ്രദേശങ്ങളിലെ മനുഷ്യവാസമുള്ള സ്ഥലങ്ങളിലാണ് കൂടുതലും കണ്ടെത്താറ്.
Content Highlights: all you need to know about egyptian vulture, kilikkoodu


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..