എച്ച്.ഡി. കുമാരസ്വാമിയും കുടുംബവും വോട്ട് രേഖപ്പെടുത്തിയ ശേഷം | ഫോട്ടോ: പിടിഐ
ബെംഗളൂരു: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മിക്കതും തൂക്കുസഭയ്ക്കുള്ള സാധ്യത പ്രവചിച്ചതോടെ കര്‍ണാടകയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ ചൂടുപിടിക്കുന്നതായി സൂചന. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നാല്‍ ജനതാദള്‍ സെക്കുലര്‍ (ജെഡിഎസ്) നിര്‍ണായക ശക്തിയായി മാറുമെന്ന വിലയിരുത്തലിനിടെ കോണ്‍ഗ്രസും ബിജെപിയും തങ്ങളെ സമീപിച്ചതായി ജെഡിഎസ് വ്യക്തമാക്കി.
കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പിന്തുണ അഭ്യര്‍ഥിച്ച് കോണ്‍ഗ്രസും ബിജെപിയും തങ്ങളെ സമീപിച്ചതായി ജെഡിഎസ് ദേശീയ വക്താവ് തന്‍വീര്‍ അഹമ്മദ് പറയുന്നു. ഇക്കാര്യത്തില്‍ ശരിയായ സമയത്ത് തങ്ങള്‍ തീരുമാനമെടുക്കുമെന്നും കര്‍ണാടകത്തിന്റെ നന്മയ്ക്കുവേണ്ടിയായിരിക്കും ആ തീരുമാനമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഇതിനിടെ, കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ തയ്യാറായാല്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനാണ് ജെഡിഎസ് ആഗ്രഹിക്കുന്നതെന്ന് ചില പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ എച്ച്.ഡി കുമാരസ്വാമി സിംഗപുരിലാണുള്ളത്. രാഷ്ട്രീയ ചരടുവലികള്‍ക്കായാണ് അദ്ദേഹം സിംഗപുരില്‍ തങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും ജെഡിഎസിന് 30-ന് അടുത്ത് സീറ്റുകള്‍ ലഭിക്കുമെന്നുമാണ് പൊതുവെ എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. കര്‍ണാടക ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് തങ്ങള്‍ ആയിരിക്കുമെന്ന് ജെഡിഎസ് നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിസ്ഥാനം നല്‍കുന്നവര്‍ക്കൊപ്പം ചേരുമെന്ന സൂചനയും അവര്‍ നല്‍കിയിരുന്നു.
കേവല ഭൂരിപക്ഷം ലഭിക്കുമെന്ന ആത്മവിശ്വാസത്തില്‍ത്തന്നെയാണ് കോണ്‍ഗ്രസ്. എന്നാൽ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടായാല്‍ മുന്‍പ് പലതവണ കണ്ടതുപോലുള്ള കുതിരക്കച്ചവടങ്ങള്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടന്നേക്കുമെന്ന് കോണ്‍ഗ്രസ് മുന്‍കൂട്ടിക്കാണുന്നുണ്ട്. ഇതിനെ മറികടക്കുന്നതിന് മറുപാളയത്തിലേക്കുള്ള ചാട്ടം തടയാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
ഡികെ ശിവകുമാറും സിദ്ധരാമയ്യയും ഇന്നലെ ഓണ്‍ലൈനിലൂടെ 223 മണ്ഡലങ്ങളിലെയും തങ്ങളുടെ സ്ഥാനാര്‍ഥികളുമായി സംസാരിച്ചു. വോട്ടെണ്ണല്‍ ദിവസമായ ശനിയാഴ്ച കെ.സി. വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ കര്‍ണാടകത്തില്‍ എത്തുന്നുണ്ട്. ബിജെപിയുടെ രാഷ്ട്രീയ നീക്കംമൂലം ഗോവയിലടക്കമുണ്ടായ സാഹചര്യങ്ങള്‍ കര്‍ണാടകയില്‍ ഉണ്ടകാതിരിക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്.
അതേസമയം, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിയ ബിജെപി തങ്ങള്‍ ജെഡിഎസിനെ സമീപിച്ചെന്ന വാര്‍ത്ത നിഷേധിച്ചു. എവിടെയും തങ്ങളുടെ വിജയങ്ങള്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിട്ടില്ലെന്നും കര്‍ണാടകയിലും അതുതന്നെയായിരിക്കും സംഭവിക്കുകയെന്നുമാണ് ബിജെപിയുടെ നിലപാട്. 120 സീറ്റുകള്‍ തങ്ങള്‍ നേടുമെന്നും ബിജെപി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
Content Highlights: Karnataka Election: BJP, Cong Eyeing Post-Poll Alliance with Kumaraswamy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..