അസദുദ്ദീൻ ഒവൈസി| Photo: AP
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുത്തലാഖിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും എന്നാല്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ഇത്തവണ ബി.ജെ.പി.യോടും എസ്.പി.യോടും 'തലാഖ്, തലാഖ്, തലാഖ്' ചൊല്ലുമെന്നും മജ്ലിസ് പാര്‍ട്ടി തലവന്‍ അസദുദ്ദീന്‍ ഒവൈസി. ഇതോടെ യു.പി.യില്‍ ഇരുവരുടെയും അന്ത്യമാവുമെന്നും ഒവൈസി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പ്രചാരണം അവസാനിക്കുന്ന വെള്ളിയാഴ്ച മധോഘഡിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഒവൈസി.
'അഖിലേഷ് യാദവിന്റെ എസ്.പി.യും യോഗി ആദിത്യനാഥിന്റെ ബി.ജെ.പി.യും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. യോഗിയും അഖിലേഷും വേര്‍പിരിയപ്പെട്ട സഹോദരങ്ങളാണ്. അവരുടെ മനോഭാവം ഒന്നാണ്. ക്രൂരന്മാരും ധാര്‍ഷ്ട്യക്കാരുമാണ്. അവര്‍ സ്വയം നേതാക്കളെപ്പോലെയല്ല കരുതുന്നത്, മറിച്ച് ചക്രവര്‍ത്തിമാരായാണ്'-ഒവൈസി പരിഹസിച്ചു.
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബി.ജെ.പി.യും എസ്.പി.യും തമ്മിലുള്ള നേര്‍ക്കു നേര് മത്സരമാണ് മിക്കയിടത്തും. മറ്റെല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും എസ്.പി.ക്കും ബി.ജെ.പി.ക്കും എതിരേയാണ് എല്ലായിടത്തും ആഞ്ഞടിക്കുന്നത്.
ഞായറാഴ്ച നടക്കുന്ന മൂന്നാംഘട്ട തിരഞ്ഞെടുപ്പില്‍ 16 ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 627 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്.
എസ്.പി.യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കൂടിയായ അഖിലേഷിന്റെയും (കര്‍ഹല്‍) അമ്മാവന് ശിവ്പാല്‍ സിങ് യാദവിന്റെയും (ജസ്വന്ത് നഗര്‍) വിധി ഞായറാഴ്ചയാണ് നിര്‍ണയിക്കപ്പെടുക. കര്‍ഹലില്‍ അഖിലേഷിനെതിരേ കേന്ദ്രമന്ത്രി എസ്.പി. സിങ് ബഘേലാണ് മത്സരിക്കുന്നത്.
Content Highlights: people will say talaq to bjp says azaduddin owaisi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..