പ്രതീകാത്മക ചിത്രം | AFP
ഇംഫാല്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണിപ്പൂരില്‍ നേതാക്കള്‍ എതിര്‍പാളയത്തിലേക്ക് പോകുമോ എന്ന ആശങ്കയിലാണ് ബി.ജെ.പിയും കോണ്‍ഗ്രസും. മറുകണ്ടം ചാടുന്നത് തടയാന്‍ സ്ഥാനാര്‍ഥികളെയും അസംതൃപ്തരേയും പ്രതിജ്ഞ എടുപ്പിക്കാനാണ് നേതൃത്വങ്ങളുടെ തീരുമാനം. ഗോവ മോഡലിലാണ് കോണ്‍ഗ്രസ് ഇതിന് ഒരുങ്ങുന്നത്. ബിജെപിയാകട്ടെ തങ്ങളുടെ പാര്‍ട്ടി വിടില്ലെന്ന് നേതാക്കളില്‍ നിന്ന് രേഖാമൂലം എഴുതി വാങ്ങുകയാണ്.
60 അംഗ നിയമസഭയില്‍ മണിപ്പൂരില്‍ 28 സീറ്റുകളുമായി കോണ്‍ഗ്രസ് ആണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 16 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയിലേക്ക് പോയത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിലും വലിയ വെല്ലുവിളിയാണ് മണിപ്പൂര്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ജയിക്കുന്നവരെ പാര്‍ട്ടി വിടാതെ പിടിച്ചുനിര്‍ത്തുകയെന്നത്. കോണ്‍ഗ്രസിലേതിന് സമാനമായി നേതാക്കള്‍ പാര്‍ട്ടി വിടുമോ എന്ന ആശങ്ക സംസ്ഥാനത്ത് ബിജെപിക്കും ഉണ്ട്.
40 മണ്ഡലങ്ങളിലെങ്കിലും സ്ഥാനാര്‍ഥിത്വത്തിലേക്ക് അവകാശവദമുന്നയിച്ച് ഒന്നിലധികം നേതാക്കള്‍ രംഗത്തുണ്ട്. സീറ്റ് കിട്ടാത്തവര്‍ പാര്‍ട്ടി വിട്ടാല്‍ കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടാമെന്ന ബിജെപിയുടെ പ്രതീക്ഷയ്ക്ക് അത് തിരിച്ചടിയാണ്. അതിനാല്‍ സംസ്ഥാനത്തെ നേതാക്കളുടെ സഹകരണം ഉറപ്പാക്കുന്ന സത്യവാങ്മൂലം എഴുതി വാങ്ങാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. വ്യാഴാഴ്ച ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കാനിരിക്കെ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. സീറ്റ് ലഭിക്കാത്ത നേതാക്കള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയത്.
കോണ്‍ഗ്രസിനെ സംബന്ധിച്ച് ഒരു നേതാവും പാര്‍ട്ടി വിടുന്നതിനെ തടയാന്‍ കഴിയില്ല. അത് ഓരോ നേതാക്കളുടേയും വ്യക്തിപരമായ തീരുമാനമാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഒരാള്‍ പാര്‍ട്ടി വിട്ട് മറ്റൊരു സ്ഥലത്തേക്ക് ചേക്കേറുന്നതിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് മണിപ്പൂര്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനും വക്താവുമായ ദേവബ്രത സിങ് പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചവര്‍ പോലും പാര്‍ട്ടി വിട്ടതും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Content Highlights: Congress, BJP Take To Oaths In Manipur To Stop Leaders From swaping parties


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..