വെറും 17 ദിവസമാണ് സുരേഷ് ഗോപി തൃശ്ശൂരില്‍ പ്രചാരണ രംഗത്തുണ്ടായത്. അവസാന നിമിഷം അങ്കത്തട്ടിലേറിയ സ്ഥാനാര്‍ത്ഥി പക്ഷേ നേടിയ വോട്ടുകളുടെ എണ്ണം 293822. കൃത്യമായി പറഞ്ഞാല്‍ 2014ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.പി ശ്രീശന് നേടിയതിനെക്കാളും 191,141 വോട്ടുകളുടെ വര്‍ധനവ്. പ്രതാപനാണ് തൃശ്ശൂര്‍ പിടിച്ചടക്കിയതെങ്കിലും താരം സുരേഷ് ഗോപിയാണ്. രണ്ടാമത് എത്തിയ രാജാജിയെക്കാളും 20000 വോട്ടുകളുടെ കുറവ് മാത്രമാണ് സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നത്.
2014ല്‍ താരതമ്യേന ബിജെപിക്ക് നാട്ടികയിലും പുതുക്കാടും മണലൂരുമാണ് ഏറ്റവും കൂടുകല്‍ വോട്ടുകള്‍ ലഭിച്ചത്. ഇവിടങ്ങളില്‍ 16000 ത്തില്‍ പരം വോട്ടുകളാണ് ബിജെപി നേടിയത്. ബിജെപിക്ക് ഏറ്റവും കുറവു വോട്ട് (12166) ലഭിച്ചത് തൃശ്ശൂര്‍ നിയമസഭാ മണ്ഡലത്തിലാണ്. അതേ തൃശ്ശൂര്‍ നിയമസഭാ മണ്ഡലത്തില്‍ സുരേഷ് ഗോപി രാജാജിയെ പിന്തള്ളി 37641 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. മിക്ക മണ്ഡലങ്ങളിലും 40000 ത്തോളം വോട്ടുകളാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. കുറവ് വോട്ട് ലഭിച്ച മണ്ഡലങ്ങളിലൊന്നാണ് തൃശ്ശൂര്‍.
വിജയിയായ ടിഎന്‍ പ്രതാപന് 415084 വോട്ടും, രാജാജിക്ക് 321456 വോട്ടും സുരേഷ് ഗോപിക്ക് 293822 വോട്ടുമാണ് ലഭിച്ചത്. 2014ല്‍ എല്‍ഡിഎഫിന് 389209 വോട്ടും യുഡിഎഫിന് 350982 വോട്ടും ബിജെപിക്ക് 102681 വോട്ടുമാണ് ലഭിച്ചത്. യുഡിഎഫ് വോട്ടില്‍ 64107 വോട്ടുകളുടെയും ബിജെപിക്ക് 191141 വോട്ടിന്റെയും വര്‍ധനവുണ്ടായപ്പോള്‍ എല്‍ഡിഎഫ് വോട്ടുകളില്‍ 67753 വോട്ടുകളുടെ കുറവുണ്ടായി.
അതായത് എല്‍ഡിഎഫ് വോട്ടുകളില്‍ ശക്തമായ വിള്ളലുണ്ടാക്കാന്‍ സുരേഷ് ഗോപിക്കായി.
വിവാദങ്ങളിലൂടെ ഒപ്പത്തിനൊപ്പം
തിരുവനന്തപുരത്തിനും പത്തനം തിട്ടയ്ക്കും പുറമെ ബിജെപി പ്രതീക്ഷ വച്ചുപുലര്‍ത്തിയ മണ്ഡലം കൂടിയായിരുന്നു തൃശ്ശൂര്‍.ബിഡിജെഎസിന്റെ തുഷാര്‍ വെള്ളാപ്പള്ളിയെ ആയിരുന്നു തൃശ്ശൂരിലെ ആദ്യ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ശബരിമല വോട്ടാക്കാമെന്നുള്ള ബിജെപിയുടെ കണക്കുകൂട്ടല്‍, തൃശ്ശൂരില്‍ ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കാമെന്ന പ്രതീക്ഷയുമാണ് തുഷാര്‍ തൃശ്ശൂര്‍ തിരഞ്ഞെടുക്കാന്‍ കാരണം. പക്ഷേ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം തൃശ്ശൂരിന്റെ തിരഞ്ഞെടുപ്പ് ചിത്രത്തെ തന്നെ മാറ്റി മറിച്ചു. രാഹുല്‍ വയനാട്ടില്‍ ലാന്റ് ചെയ്തപ്പോള്‍ തുഷാര്‍ ചുരം കയറി. സുരേഷ് ഗോപിക്ക് ഡല്‍ഹിയില്‍ നിന്ന് നേരിട്ട് തൃശ്ശൂര്‍ക്ക് ടിക്കറ്റും കിട്ടി. മോദിയും അമിത് ഷായുമായുള്ള അടുത്ത ബന്ധവും രാജ്യസഭാ എം.പിയെന്ന പ്രവര്‍ത്തന പരിചയവും സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എളുപ്പമാക്കി.
പിന്നീട് കേരളം കണ്ടത് മറ്റൊരു മണ്ഡലത്തിലും കിട്ടാത്ത വാര്‍ത്താപ്രാധാന്യവും ശ്രദ്ധയും ലഭിച്ച തൃശ്ശൂരിനെയാണ്.
സുരേഷ് ഗോപി സ്ഥാനാര്ത്ഥിയായതുമുതല് തൃശ്ശൂരിന്റെ താരപരിവേഷം കൂടി. ശബരിമലയെപ്പറ്റി ശബ്ദിക്കരുതെന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശം കാറ്റില്‍പറത്തി സുരേഷ് ഗോപി അയ്യന്റെ പേരില്‍ വോട്ടു ചോദിച്ചു. സംഭവം വിവാദമായി. അതോടെ കലക്ടര്‍ അനുപമ വിശദീകരണം ചോദിച്ചു. അനുപമയ്ക്കെതിരെ അണികളുടെ രോഷപ്രകടനം, സൈബര്‍ ആക്രമണം, അങ്ങനെ തൃശ്ശൂരും സുരേഷ് ഗോപിയും വാര്‍ത്തയില്‍ നിറഞ്ഞു നിന്നു. മറ്റൊരു ബിജെപി സ്ഥാനാര്‍ത്ഥിക്കും ലഭിക്കാത്ത അത്ര മാധ്യമ ശ്രദ്ധ. പിന്നെ ഗര്‍ഭിണിയുടെ വയറില്‍ തൊട്ടനുഗ്രഹിച്ചും, പ്രചാരണത്തിനിടെ വീട്ടില്‍ കയറി ചോദിച്ച് ഭക്ഷണം വാങ്ങിക്കഴിച്ചും സുരേഷ് ഗോപി വാര്‍ത്തകള്‍ സൃഷ്ടിച്ചു. വളരെ വൈകി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയാണ് തൃശ്ശൂരിലേത് എന്നിട്ടും സുരേഷ് ഗോപി ഇരുമുന്നണികള്‍ക്കൊപ്പം ഒപ്പത്തിനൊപ്പമെത്തി എന്നുമാത്രമല്ല. ത്രികോണ മത്സരമെന്ന് മാധ്യമങ്ങളെക്കൊണ്ട് തലക്കെട്ടുവരെ എഴുതിച്ചു. അതും വെറും പതിനേഴു ദിവസം കൊണ്ട്. ഉറച്ച വിജയ പ്രതീക്ഷയിലായിരുന്ന ടി.എന്‍ പ്രതാപന് തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ തൃശ്ശൂരില്‍ നിന്ന് നെഗറ്റീവ് വാര്‍ത്തകള്‍ പ്രതീക്ഷിക്കാമെന്ന് വരെ പറഞ്ഞുവെച്ചു. തന്റെ കോട്ടയായ തീരദേശ മേഖലയില്‍ പോലും ഹിന്ദുവോട്ടുകള്‍ സുരേഷ് ഗോപിക്ക് മറിഞ്ഞു എന്നും പ്രതാപന് തുറന്നു പറഞ്ഞു.
ശബരിമലയെ മുന്‍ നിര്‍ത്തിയാണ് തൃശ്ശൂര്‍ വിധിയെഴുതുന്നതെങ്കില്‍ പ്രതാപനു കിട്ടേണ്ട വോട്ടുകള്‍ സുരേഷ് ഗോപിയ്ക്കാവും വീഴുകയെന്നതായിരുന്നു പ്രവചനങ്ങള്‍. ആ സാധ്യതയ്ക്ക് മുകളിലാണ് അയ്യനെ പറ്റി പരാമര്‍ശിച്ചും മറ്റും വികാരം വോട്ടാകാനുള്ള സാധ്യതയെ ഒന്നുകൂടി ആളിക്കത്തിച്ചത്. ഒപ്പം സുരേഷ് ഗോപിയുടെ താരപരിവേഷം കൂടിയായപ്പോള്‍ ബിജെപി വിജയ പ്രതീക്ഷ പങ്കുവെച്ച മണ്ഡലങ്ങളുടെ പട്ടികയില്‍ അങ്ങനെ തൃശ്ശൂരുമെത്തി. പ്രചാരവേളയില്‍ സുരേഷ് ഗോപിക്ക് ചുറ്റും കണ്ട ആള്കൂട്ടവും ആവേശവും ആ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുന്നതായിരുന്നു. നെഗറ്റീവ് പബ്ലിസിറ്റിയെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിന് സുരേഷ് ഗോപിയോളം മികച്ചൊരു ഉദാഹരണം ഈ തിരഞ്ഞെടുപ്പില്‍ വേറെയുണ്ടാകില്ല. ഒറ്റപ്രസംഗത്തിലൂടെ അവസാന ലാപ്പില്‍ നിന്നു പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പം ഓടിക്കയറി എതിരാളികളുടെ ആത്മവിശ്വാസം തകര്‍ത്ത സുരേഷ് ഗോപി തന്നെയാണ് ബിജെപി സ്ഥാനാര്‍ത്ഥികളിലെ താരം.
Content Highlight: Suresh Gopi got around 2 lakh votes from Thrissur