Representative Image | Photo: Gettyimages.in
കോഴിക്കോട്: അടുത്ത സി.ബി.എസ്.ഇ. ബോർഡ് 10, 12 പരീക്ഷകളിൽ 100 ശതമാനം വിജയം ഉറപ്പാക്കുമെന്ന് അധ്യാപകർ എഴുതിനൽകണമെന്ന നവോദയ അസിസ്റ്റന്റ് കമ്മിഷണറുടെ നിർദേശം വിവാദത്തിലാവുന്നു. ഹൈദരാബാദിലെ റീജണൽ ഓഫീസിൽനിന്ന് അസിസ്റ്റന്റ് കമ്മിഷണർ കെ.വി. സുബ്ബറെഡ്ഡിയുടെ പേരിലാണ് കഴിഞ്ഞദിവസം സർക്കുലർ വിദ്യാലയങ്ങളിൽ എത്തിയത്. അധ്യാപകരിൽനിന്ന് ഒപ്പിട്ടുവാങ്ങിയത് ഡൽഹിയിൽ കേന്ദ്രഓഫീസിലേക്ക് അയക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കുറഞ്ഞത് 80 ശതമാനം മാർക്ക് ഓരോ വിദ്യാർഥിയും നേടണമെന്നാണ് (ബെഞ്ച് മാർക്ക് ) പൊതുനിർദേശം. പല സ്കൂളുകളും ബെഞ്ച്മാർക്കോടെ 100 ശതമാനം വിജയംനേടുന്നില്ലെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ രണ്ട് പ്രീബോർഡ് പരീക്ഷകളിലെ വിദ്യാർഥികളുടെ പഠനനിലവാരം വിലയിരുത്തിയാണ് സർക്കുലർ ഇറക്കിയത്. സാധാരണനിലയിൽ നവോദയ മുന്നോട്ടുവെച്ച ബെഞ്ച്മാർക്ക് നേടാനായില്ലെങ്കിൽ അധ്യാപകരോട് അതിന്റെ കാരണംതേടാറുണ്ട്. അത് ഉറപ്പാക്കുമെന്ന് എഴുതിനൽകണമെന്ന് ആവശ്യപ്പെടുന്നത് ഇതാദ്യമായാണെന്ന് അധ്യാപകർ പറയുന്നു.
ഒരു ക്ലാസിലെ കുട്ടികളെ മുഴുവൻ ഏകീകൃതമായൊരു ബെഞ്ച്മാർക്കുകൊണ്ട് അളക്കുന്നത് അശാസ്ത്രീയമാണെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. പഠിച്ച് എഴുതേണ്ട വിഷയങ്ങളിൽ ഫലം ഇന്നതായിരിക്കുമെന്ന് അധ്യാപകർ എങ്ങനെ മുൻകൂട്ടി ഉറപ്പുനൽകുമെന്നും അവർ ചോദിക്കുന്നു. പരീക്ഷാഫലം കൂടുതലും വിദ്യാർഥിയുടെ പ്രയത്നത്തെ ആശ്രയിച്ചായിരിക്കുമെന്നും അതിൽ അധ്യാപകന്‍റെ പങ്ക് പരിമിതമാണെന്നും ഓൾ ഇന്ത്യ നവോദയവിദ്യാലയസമിതി സ്റ്റാഫ് അസോസിയേഷൻ (എ.എൻ.വി.എസ്.എസ്.എ.) കേരളഘടകം പ്രസിഡന്റ് പി. രാമദാസ് പറഞ്ഞു.
കേരളത്തിലെ 14 നവോദയവിദ്യാലയങ്ങളും ഹൈദരാബാദ് റീജന്റെ കീഴിലാണ്. ഇവിടെ പത്തുവരെ മാതൃഭാഷയിൽ പഠനം നടത്തിയ വിദ്യാർഥികളുമുണ്ട്. സയൻസ് വിഷയങ്ങളിൽ 65 ശതമാനവും ഹ്യുമാനിറ്റിസ് വിഷയങ്ങളിൽ പാസ്‌മാർക്കും ഉണ്ടെങ്കിൽ നവോദയയിൽ പ്രവേശനം നേടാനുള്ള മിനിമംയോഗ്യതയായി. പത്താംക്ലാസുവരെ മാതൃഭാഷയിൽ പഠിച്ച് മറ്റു പല സ്കൂളുകളിൽ നിന്നുവരുന്ന വിദ്യാർഥികളുമുണ്ട്. പലരും പഠനത്തിൽ ശരാശരി നിലവാരംപുലർത്തുന്നവരും ആദ്യമായി ബോർഡ്പരീക്ഷ എഴുതുന്നവരുമാണ്.
പുതിയ പഠനാന്തരീക്ഷവുമായി പൊരുത്തപ്പെട്ടുവരുമ്പോഴേക്കും എല്ലാ വിദ്യാർഥികൾക്കും ഒരേ ബെഞ്ച്മാർക്ക് നിശ്ചയിക്കുന്നത് അവരിൽ സമ്മർദം കൂട്ടാനിടയാക്കുമെന്ന് അധ്യാപകർ പറയുന്നു. അധ്യാപകരെയും വിദ്യാർഥികളെയും ഒരുപോലെ സമ്മർദത്തിലാക്കുന്ന വിവാദസർക്കുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ.എൻ.വി.എസ്.എസ്.എ. ബുധനാഴ്ച കമ്മിഷണർക്ക് പരാതി നൽകി.
Content Highlights: Teachers ensure 100% pass examinations navodaya schools
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..