ഫോട്ടോ:മാതൃഭൂമി
തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലയിൽ വിദൂരവിഭാഗത്തിനു കീഴിൽ പ്രൈവറ്റ് രജിസ്ട്രേഷൻ ചെയ്തു പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വൻ കുറവ്. സർവകലാശാലയ്ക്ക് കിട്ടിക്കൊണ്ടിരുന്ന വരുമാനത്തിലും ഇത് വൻ ഇടിവാണുണ്ടാക്കിയത്. ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കോഴ്സുകൾ നടത്താൻ യു.ജി.സി. അംഗീകാരം നൽകിയതോടെയാണിത്. 2017-18 അധ്യയനവർഷം 44,891 വിദ്യാർഥികൾ വിദൂരവിഭാഗത്തിൽ രജിസ്റ്റർ ചെയ്തിരുന്നു. അന്ന് വരുമാനം 12 കോടി രൂപ. ഇത് 2018-19 -ൽ 23.17 കോടിയായി. വിദ്യാർഥികൾ 50,476.
2019-20-ൽ 53,531 വിദ്യാർഥികൾ രജിസ്റ്റർചെയ്തു. വരുമാനം 29.85 കോടി. 20-21 അധ്യയനവർഷം വിദ്യാർഥികളുടെ എണ്ണം 33,570 ആയി കുറഞ്ഞപ്പോൾ വരുമാനം 18 കോടി. 2021-22-ൽ വീണ്ടും കുറഞ്ഞ് 10 കോടിയായി. വിദ്യാർഥികളുടെ എണ്ണം 32527. 2022-23 അധ്യയനവർഷം വിദ്യാർഥികളുടെ എണ്ണം 28,476 ആണ്. വരുമാനം ആറു കോടി അമ്പത്തിയൊന്നു ലക്ഷം രൂപയായി കുറഞ്ഞു.
വിദ്യാർഥികൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുത്തിരുന്ന ബി.എ. ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ്, ഹിന്ദി, അറബിക്, സംസ്‌കൃതം തുടങ്ങിയ വിഷയങ്ങൾക്കുള്ള അനുമതി നഷ്ടപ്പെട്ടത് സർവകലാശാലയ്ക്കു തിരിച്ചടിയായി. നിലവിലുള്ളത് ബി.എ. അഫ്സൽ ഉൽ ഉലമ, പൊളിറ്റിക്കൽ സയൻസ്, ബി.ബി.എ., ബി.കോം. എന്നിങ്ങനെ നാലു യു.ജി. കോഴ്സുകളാണ്.
എം.കോം., എം.എസ്‌സി. മാത്‍സ്, എം.എ. ഫിലോസഫി, സംസ്‌കൃതം, ഹിന്ദി, അറബിക്, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് എന്നിവയാണ് പി.ജി. കോഴ്സുകൾ. എം.എ. സോഷ്യോളജി, ഫിലോസഫി, ഇംഗ്ലീഷ്, മലയാളം കോഴ്സുകൾ നിർത്തി. നിലവിലുള്ള കോഴ്സുകളിൽ ബി.കോം. ബി.ബി.എ. കോഴ്സുകളാണ് വിദ്യാർഥികൾ ഏറ്റവുംകൂടുതൽ തിരഞ്ഞെടുക്കുന്നത്. ഈ വിഷയങ്ങൾക്കു തന്നെയാണ് താരതമ്യേന ഫീസ് കൂടുതലുള്ളതും. ബി.എ. വിദ്യാർഥികൾക്ക് ഫീസ് കുറയും. ഓപ്പൺ സർവകലാശാലയ്ക്ക് തുടർവർഷങ്ങളിൽ കൂടുതൽ കോഴ്സുകൾ നടത്താൻ അനുമതി ലഭിച്ചാൽ കാലിക്കറ്റിന് ആ കോഴ്സുകളും നഷ്ടമാകും. 2023 -’24 അധ്യയനവർഷം 20000 വിദ്യാർഥികളെങ്കിലും കാലിക്കറ്റ് വിദൂരവിഭാഗത്തിൽ ഉണ്ടാകുമെന്നാണ് കണക്കു കൂട്ടുന്നത്
Content Highlights: students shows a decline in calicut university distant education
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..