പ്രതീകാത്മക ചിത്രം | Photo: ugc.ac.in
ന്യൂഡൽഹി: അവസാന വർഷ പരീക്ഷകൾ നടത്താതെ ബിരുദം നൽകാൻ സംസ്ഥാനങ്ങൾക്ക് തീരമാനമെടുക്കാനാവില്ലെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ സുപ്രീംകോടതിയെ അറിയിച്ചു. സംസ്ഥാനങ്ങൾ കമ്മിഷന്റെ നിർദേശം മറികടന്ന് ബിരുദം നൽകാൻ തയ്യാറെടുക്കുന്നത് വിദ്യാർഥികളുടെ നേട്ടത്തിനു വേണ്ടിയല്ലെന്നും പി.ജി കോഴ്സ് പ്രവേശനം ആരംഭിക്കാൻ വേണ്ടിയാണെന്നും യു.ജി.സിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി.
സെപ്റ്റംബർ അവസാനത്തോടെ അവസാന വർഷ ബിരുദപരീക്ഷകൾ നടത്തണമെന്ന യു.ജി.സി നിർദേശത്തിനെതിരെവന്ന ഹർജികളിൽ ചൊവ്വാഴ്ച വാദം കേൾക്കവെയാണ് യു.ജി.സി ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാർഥികളുടെ ഭാവിയെക്കരുതിയാണ് സെപ്റ്റംബർ 30-നകം പരീക്ഷകൾ നടത്തണമെന്ന് നിർദേശിച്ചത്. സ്ഥിതിഗതികൾ വിലയിരുത്തി തീയതി നീട്ടിനൽകാൻ സംസ്ഥാനങ്ങൾക്ക് ആവശ്യപ്പെടാം. എന്നാൽ പരീക്ഷ നടത്താതെ ബിരുദം നൽകുന്നത് അംഗീകരിക്കാനാവില്ലെന്നും യു.ജി.സി അറിയിച്ചു.
ജൂലായ് 6-ന് പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിലാണ് സെപ്റ്റംബർ അവസാനത്തോടെ പരീക്ഷകൾ നടത്താൻ നിർദേശിച്ചത്. ഓഫ്ലൈനോ ഓൺലൈനോ ആയി പരീക്ഷകൾ നടത്താമെന്നും കമ്മിഷൻ വ്യക്തമാക്കിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ ഉപേക്ഷിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. ഓൺലൈനായി നടത്തിയാൽ പരീക്ഷയിൽ ക്രമക്കേടുകൾ ഉണ്ടാകാനുള്ള സാധ്യതയും ഹർജിക്കാർ ചൂണ്ടിക്കാണിക്കുന്നു.
നേരത്തെ ഡൽഹി, മഹാരാഷ്ട്ര സർക്കാരുകൾ അവസാന വർഷ പരീക്ഷകൾ റദ്ദാക്കിയതായി അറിയിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ നൽകുന്ന ബിരുദം അംഗീകരിക്കാനാവില്ലെന്നും സംസ്ഥാനങ്ങളുടെ തീരുമാനം ചട്ടവിരുദ്ധമാണെന്നും യു.ജി.സി കോടതിയെ അറിയിച്ചിരുന്നു.ഇത്തരം നടപടികൾ ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും കമ്മിഷൻ പറയുന്നു.
Content Highlights: States Can Not Confer Degrees Without Exams: UGC to Supreme Court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..