പ്രതീകാത്മക ചിത്രം | Photo: Pixabay
ന്യൂഡൽഹി: മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപിച്ച് രാജ്യത്തുടനീളമുള്ള നാല്പതോളം മെഡിക്കൽ കോളേജുകളുടെ അംഗീകാരം ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി.) പിൻവലിച്ചതിനുപിന്നാലെ വിവാദം കനക്കുന്നു. സി.സി.ടി.വി. ക്യാമറകൾ, ആധാർ ബന്ധിപ്പിച്ച ബയോമെട്രിക് ഹാജർ നടപടിക്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വീഴ്ചകൾ പരിശോധനയിൽ കണ്ടെത്തിയതിനാലാണ് നടപടിയെന്നാണ് കമ്മിഷൻ വിശദീകരിച്ചിരുന്നത്. എന്നാൽ, നിസ്സാരകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അംഗീകാരം റദ്ദാക്കിയതെന്ന് അധ്യാപകരും വിദ്യാർഥികളും ആരോപിക്കുന്നു.
സ്വകാര്യകോളേജുകളിലും എയിംസിലും ജീവനക്കാരുടെ അഭാവവും അടിസ്ഥാനസൗകര്യങ്ങളുടെ പോരായ്മയുമടക്കം ഗൗരവമായ വീഴ്ചകളാണ് സംഭവിക്കുന്നത്. എന്നാൽ, അവയൊന്നും മുഖവിലയ്ക്കെടുക്കാത്ത കമ്മിഷൻ ഇപ്പോൾ മുടന്തൻ കാരണങ്ങളാണ് മുന്നോട്ടുവെക്കുന്നത്. അത് അംഗീകരിക്കാനാവില്ല. കമ്മിഷൻ നടത്തിയ പരിശോധനയുടെ വിവരങ്ങൾ പുറത്തുവിടണമെന്നും അധ്യാപകർ ആവശ്യപ്പെട്ടു.
കേരളത്തിൽ തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, തിരുവനന്തപുരം ഡോ. സോമർവെൽ മെമ്മോറിയൽ മെഡിക്കൽ കോളേജ്, തിരുവനന്തപുരം ശ്രീ ഗോകുലം മെഡിക്കൽ കോളേജ് എന്നിവയുടെ അംഗീകാരവും റദ്ദാക്കിയിട്ടുണ്ട്. കോളേജുകൾക്ക് പോരായ്മകൾ പരിഹരിച്ച് 30 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാൻ അവസരമുണ്ട്. എൻ.എം.സി.യുടെ തീരുമാനത്തിനെതിരേ ഏഴ് മെഡിക്കൽ കോളേജുകൾ ആരോഗ്യമന്ത്രാലയത്തിന് നിവേദനം നൽകിയിട്ടുണ്ട്.
Content Highlights: Recognition of Medical Colleges; It is alleged that the cancellation was due to trivial reasons
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..