Representative Image| Photo: Madhuraj
കൊട്ടാരക്കര: പത്തുമാസം നീളുന്ന അധ്യയനവർഷത്തിൽ പൂർത്തിയാക്കേണ്ട പാഠങ്ങൾ ആറുമാസത്തിനുള്ളിൽ പഠിച്ചു പരീക്ഷയെഴുതേണ്ട അവസ്ഥയിലാണ് സംസ്ഥാനത്ത് പ്ലസ് വൺ വിദ്യാർഥികൾ. അധ്യയനം പൂർണമായില്ലെങ്കിലും മാർച്ച് 10 മുതൽ 30 വരെ നടക്കുന്ന പൊതുപരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഓഗസ്റ്റ് 25-നാണ് പ്ലസ് വൺ ക്ലാസ് തുടങ്ങിയത്. ആറുമാസംമാത്രമാണ് പഠിപ്പിക്കാൻ അധ്യാപകർക്ക് ലഭിക്കുന്നത്. ഭൂരിഭാഗം സ്കൂളിലും പാഠഭാഗങ്ങൾ എങ്ങുമെത്തിയിട്ടില്ല. 30 ശതമാനംപോലും പഠിപ്പിച്ചുതീർന്നിട്ടില്ലെന്ന് അധ്യാപകർ പറയുന്നു. മുൻവർഷങ്ങളിലേതുപോലെ ഓടിച്ചു പഠിപ്പിച്ചുതീർക്കലാകും ഇനി സ്കൂളുകളിൽ നടക്കുക.
ജൂലായ് നാലിന് ക്ലാസ്സുകൾ ആരംഭിച്ചതിനാൽ പ്ലസ്ടുവിൽ ഇങ്ങനെയുള്ള പ്രശ്നമില്ല. എന്നാൽ ഏറെവൈകി ക്ലാസ്സുകൾ ആരംഭിക്കുന്ന പ്ലസ് വണ്ണിൽ കൃത്യമായി പാഠങ്ങൾ തീർക്കാതെ പരീക്ഷനടത്തുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നതായി ആരോപണമുണ്ട്.
തിങ്കളാഴ്ച രണ്ടാംപാദ വാർഷികപ്പരീക്ഷ ആരംഭിക്കുകയാണ്. എൻ.സി.ഇ.ആർ.ടി. സിലബസ് പ്രകാരം ഇവിടെയും പാഠങ്ങൾ ഒഴിവാക്കിയെങ്കിലും പരീക്ഷയിൽ ഏതെല്ലാമാണ് ഒഴിവാക്കിയതെന്ന് വ്യക്തത വരുത്തിയിട്ടില്ല. ഇത് വിദ്യാർഥികളെ ആശങ്കയിലാക്കുന്നു.
ഫെബ്രുവരി ഒന്നിന് പ്ലസ്ടു പ്രായോഗികപ്പരീക്ഷ തുടങ്ങും. അധ്യാപകർ പരീക്ഷാ നടത്തിപ്പിനു പോകുന്നതോടെ പ്ലസ് വൺ ക്ലാസ്സുകൾ മുടങ്ങും. പരീക്ഷയും ക്രിസ്മസ് അവധിയുമായി ഡിസംബർ പിന്നിട്ടാൽ ജനുവരിമാത്രമാണ്, അവശേഷിക്കുന്ന പാഠങ്ങൾ തീർക്കാൻ അധ്യാപകർക്കു ലഭിക്കുക.
Content Highlights: plus one examination 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..