പ്രതീകാത്മക ചിത്രം | Photo: gettyimages.in
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ വി.സി.ക്ക് ഇ-ഒപ്പിടാനുള്ള സൗകര്യം ലഭ്യമാക്കിയതോടെ, വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ വിതരണ നടപടികൾ ആരംഭിച്ചു.
തടഞ്ഞുവെച്ച 21 പരീക്ഷകളിൽ ബി.ടെക്., എം.ടെക്., എം.ബി.എ., എം.സി.എ. ഫലവും ബുധനാഴ്ച പ്രസിദ്ധീകരിച്ചു. അതേസമയം, വി.സി.ക്കു തുടരാമെന്ന ഹൈക്കോടതിവിധി ചോദ്യംചെയ്ത് സർക്കാർ ഹർജി നൽകും. വിധി പരിശോധിച്ചു തുടർനടപടിയെടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
വി.സി. ഒപ്പിടാത്തതിനാൽ ബിരുദ സർട്ടിഫിക്കറ്റിനുള്ള എണ്ണായിരത്തിലേറെ അപേക്ഷകളിൽ തീരുമാനമായിരുന്നില്ല. വിദേശത്തു ജോലി ലഭിച്ച വിദ്യാർഥികൾ ഉൾപ്പെടെ ആശങ്കയിലായിരുന്നു. ഇ-ഒപ്പിടാൻ വി.സി.ക്ക് സർവകലാശാലാ അധികൃതർ സൗകര്യം നിഷേധിച്ചതായിരുന്നു ഇതിനുള്ള കാരണം.
ബുധനാഴ്ച വി.സി. സർവകലാശാലയിലെത്തുമ്പോൾ വിദ്യാർഥികളോ ജീവനക്കാരോ പ്രതിഷേധിച്ചില്ല. രജിസ്ട്രാറും കൺട്രോളറും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി വി.സി. കൂടിയാലോചന നടത്തി. ഇ-ഒപ്പിനു സൗകര്യം ലഭിച്ചതോടെ വൈകീട്ടോടെ 1125 ബിരുദ സർട്ടിഫിക്കറ്റുകളിലും 208 എം.ടെക് സർട്ടിഫിക്കറ്റുകളും ഒപ്പിട്ടു. സർട്ടിഫിക്കറ്റ് വിതരണം വേഗത്തിൽ പൂർത്തിയാക്കാനാണ് മുൻഗണനയെന്ന് ഡോ. സിസ തോമസ് പ്രതികരിച്ചു.
21 പരീക്ഷകളുടെ ഫലം വി.സി.ക്കു കൈമാറാതെ പി.വി.സി. തടഞ്ഞുവെച്ചതായി ആക്ഷേപമുയർന്നിരുന്നു. ബുധനാഴ്ച ഇതിനും പരിഹാരമായി. ബി-ആർക്ക്, എം.സി.എ., ബി-ടെക് ഒന്നും രണ്ടും സെമസ്റ്ററുകൾ, ബി.എച്ച്.എം.സി.ടി. പരീക്ഷാഫലങ്ങൾക്ക് ബുധനാഴ്ച അംഗീകാരം നൽകി.

ഇപ്പോൾ നടക്കുന്നതു ദ്വന്ദ്വയുദ്ധമല്ലെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു. സർക്കാരിനു പിടിവാശിയില്ല. സാങ്കേതികസർവകലാശാലാ വിധിയി ൽ അപ്പീൽ നൽകണോയെന്നു പിന്നീടു തീരുമാനിക്കും.യോഗ്യതയുടെ കാര്യത്തിൽ സർക്കാരിന് വ്യത്യസ്തമായ അഭിപ്രായമുണ്ട് -മന്ത്രി പറഞ്ഞു.
Content Highlights: KTU starts to provide degree certificates and declared BTech results
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..