-
തിരുവനന്തപുരം: യു.ജി.സി. നിർദേശിക്കുന്ന മാതൃകാ പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കി ഡിഗ്രി, പി.ജി. കോഴ്‌സുകളുടെ സിലബസ് പരിഷ്കരിക്കുന്നതിന് സംസ്ഥാന സർക്കാർ നടപടി തുടങ്ങി. യു.ജി.സി.യുടെ ‘ലേണിങ് ഔട്ട്കം ബേസ്ഡ് അപ്രോച്ച്’ എന്ന പാഠ്യപദ്ധതി സംസ്ഥാനത്ത് എങ്ങനെ നടപ്പാക്കാമെന്നതിനെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഉന്നതവിദ്യാഭ്യാസ കൗൺസിലിനോട് സർക്കാർ ആവശ്യപ്പെട്ടു.
അടുത്ത അധ്യയനവർഷം ബിരുദത്തിന്റെയും അതിനടുത്തവർഷം ബിരുദാനന്തരബിരുദ കോഴ്‌സുകളുടെയും സിലബസ് പരിഷ്കരിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ ഓരോ സർവകലാശാലയും പ്രത്യേക പാഠ്യപദ്ധതിക്ക് രൂപംനൽകുകയാണ്.
മാതൃകാ പാഠ്യപദ്ധതി യു.ജി.സി. പ്രസിദ്ധീകരിച്ചു. സ്കൂൾ പാഠ്യപദ്ധതിക്ക് കേന്ദ്രത്തിന്റെ എൻ.സി.ഇ.ആർ.ടി. സിലബസ് അടിസ്ഥാനമാക്കിയ മാതൃകയിൽ യു.ജി.സി. പാഠ്യപദ്ധതി ബാധകമാക്കാനാണ് തീരുമാനം. ഇതിൽ ഓരോ സംസ്ഥാനത്തിനും അതത് പ്രദേശങ്ങളുടെ പ്രത്യേകതകൾ ഉൾക്കൊണ്ട് മാറ്റംവരുത്താനാകും.
കഴിഞ്ഞദിവസം ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീൽ വിളിച്ച അധ്യാപകസംഘടനാനേതാക്കളുടെ യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. യു.ജി.സി.യുടെ മാതൃകാസിലബസ് നിലവിൽ സർവകലാശാലകൾ പിന്തുടരുന്ന പാഠ്യപദ്ധതിയെക്കാൾ മികച്ചതാണെന്നാണ് വിലയിരുത്തൽ. മാറുന്ന കാലത്തിന്റെയും പുതിയ ഗവേഷണഫലങ്ങളുടെയും അറിവുകൾ ഉൾപ്പെടുത്തിയാണിത് തയ്യാറാക്കിയിരിക്കുന്നത്. രാജ്യം മുഴുവൻ മെച്ചപ്പെട്ട പാഠ്യപദ്ധതിയിലേക്ക് മാറുമ്പോൾ സംസ്ഥാനംമാത്രം പിന്നാക്കം നിൽക്കുന്നത് കുട്ടികളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
ഇന്റേണൽ മിനിമം മാർക്ക് ഒഴിവാക്കും
ആർട്‌സ് ആൻഡ് സയൻസ് കോഴ്‌സുകളിൽ ഇന്റേണൽ മിനിമം ഇത്രവേണമെന്ന നിബന്ധന ഒഴിവാക്കും. എന്നാൽ, പൂർണമായി ഒഴിവാക്കില്ല. പലകുട്ടികളെയും അധ്യാപകർ ഇന്റേണൽ മാർക്ക് കുറച്ച് മനഃപൂർവം തോൽപ്പിക്കുന്നെന്ന പരാതിയെത്തുടർന്നാണ് പരിഷ്കാരം. ഉന്നതവിദ്യാഭ്യാസ കൗൺസിൽ നിർദേശിച്ച മാതൃകയിൽ വാർഷികാവധി നവംബർ, മേയ് മാസങ്ങളിലായി സെമസ്റ്ററുകൾക്കിടയിൽ നൽകും. ഏപ്രിൽ, മേയ് അവധിക്ക് പകരമാണിത്.
കേന്ദ്രം നിർദേശിക്കുന്നത് സമഗ്രമാറ്റം
കേന്ദ്രവിദ്യാഭ്യാസനയം നടപ്പാകുന്നതോടെ അടുത്ത പത്തുവർഷത്തിനുള്ളിൽ ഉന്നതവിദ്യാഭ്യാസമേഖലയിൽ വരുന്ന മാറ്റങ്ങൾ സംബന്ധിച്ച കുറിപ്പും ഉന്നതവിദ്യാഭ്യാസവകുപ്പ് തയ്യാറാക്കി. മാറ്റങ്ങൾക്കനുസരിച്ച മുൻകരുതലിന് വേണ്ടിയാണിത്.
പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ:
- രണ്ടുതരം ബിരുദപ്രോഗ്രാമുകളാണ് ഇനിയുണ്ടാകുക. മൂന്നുവർഷ ബിരുദവും നാലുവർഷം ദൈർഘ്യമുള്ള ഓണേഴ്‌സ് ബിരുദവും
- എം.ഫിൽ. നിർത്തലാക്കും
- രണ്ടുവർഷത്തെ ബി.എഡ്. നിർത്തലാകും. പകരം ബിരുദത്തോടൊപ്പം ബി.എഡും ചേർത്ത് നാലുവർഷ കോഴ്‌സാകും. ബി.എഡ്. കോളേജുകളിൽ ബിരുദകോഴ്‌സുകളും തുടങ്ങേണ്ടിവരും.
- അധ്യാപകരുടെ ജോലി മണിക്കൂറടിസ്ഥാനത്തിൽ കണക്കാക്കുന്നതിനുപകരം സ്കൂൾമാതൃകയിൽ പീരിയഡ് അടിസ്ഥാനത്തിലാകും. അധ്യാപക, വിദ്യാർഥി അനുപാതം 1:30 ആകും.
- നിശ്ചിതവർഷത്തേക്ക് അധ്യാപകരെ നിയമിക്കുന്ന ടെന്യുവർ ട്രാക്ക് സംവിധാനം നിലവിൽവരും.
- കോളേജുകളുടെ അഫിലിയേഷൻ സമ്പ്രദായം ക്രമേണ ഇല്ലാതാകും. എല്ലാ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും സ്വയംഭരണസ്ഥാപനങ്ങളായി മാറും
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..