പ്രതീകാത്മക ചിത്രം | Photo: gettyimages.in
തിരുവനന്തപുരം: നാലുവർഷബിരുദം നടപ്പാക്കുമ്പോൾ ഒന്നും രണ്ടും വർഷങ്ങളിൽ എക്സിറ്റ് നൽകാമെന്ന യു.ജി.സി. നിർദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല. മൂന്നാംവർഷം എക്സിറ്റ് ഓപ്ഷനും നാലാം വർഷത്തോടെ ഓണേഴ്‌സ് ബിരുദവും നൽകാമെന്ന് കോളേജ് പാഠ്യപദ്ധതി പരിഷ്കാരത്തിനായി നിയോഗിച്ച കരിക്കുലം കമ്മിറ്റിയുടെ ആദ്യയോഗത്തിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു വ്യക്തമാക്കി.
പുതിയ പാഠ്യപദ്ധതിയിൽ അക്കാദമികാന്തരീക്ഷം കൂടുതൽ കാര്യക്ഷമമാക്കുന്നതരത്തിൽ കോളേജുകളുടെ സമയക്രമം വഴക്കമുള്ളതാവണമെന്നാണ് നിർദേശം. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ കോളേജുകളിൽ അക്കാദമികാന്തരീക്ഷം സൃഷ്ടിക്കുന്നതിനെക്കുറിച്ച് നേരത്തേ ചർച്ചകൾ ഉയർന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ അഭിപ്രായപ്രകടനം.
ലാബുകളും ലൈബ്രറികളുമൊക്കെ വിദ്യാർഥികൾ കൂടുതൽ ഉപയോഗിക്കാനുള്ള സൗകര്യത്തിനാണ് ഈ ക്രമീകരണം.
കരടുപാഠ്യപദ്ധതി മാർച്ചിനുള്ളിൽ തയ്യാറാക്കാൻ യോഗത്തിൽ മന്ത്രി ആവശ്യപ്പെട്ടു. ഉന്നതവിദ്യാഭ്യാസത്തിനും തൊഴിലിനുമിടയിലെ വിടവുനികത്താൻ ശ്രദ്ധ വേണം. ഇന്റേൺഷിപ്പിനും നൈപുണ്യപരിശീലനത്തിനും കലയ്ക്കും കായികവിദ്യാമികവിനുമൊക്കെ ക്രെഡിറ്റ് നൽകാനാവണമെന്നും മന്ത്രി നിർദേശിച്ചു.
ഉന്നതവിദ്യാഭ്യാസകൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, കരിക്കുലം കമ്മിറ്റി ചെയർമാൻ ഡോ. സുരേഷ് ദാസ് തുടങ്ങിയവരും പങ്കെടുത്തു.
Content Highlights: Four-year UG courses
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..