.
കോഴിക്കോട്: ക്ലാസില്ല,പരീക്ഷയില്ല, പണം നല്‍കിയാല്‍ ഏത് വിഷയത്തിന്റേയും ഡിഗ്രി പിജി സര്‍ട്ടിഫിക്കറ്റുകള്‍ ആറ് മാസത്തിനുള്ളില്‍ കിട്ടും, അതും യുജിസിയും എഐസിടിയും ഉള്‍പ്പടെ അംഗീകരിച്ച സര്‍ട്ടിഫിക്കറ്റുകള്‍. ബിരുദ പഠനത്തിന് ചേരാന്‍ താത്പര്യമുള്ളവരേയും ബിരുദം വേണമെന്ന് ആഗ്രഹിക്കുന്നവരേയും വീഴ്ത്താന്‍ വലവിരിച്ച് കാത്തിരിക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം.
ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കം സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കിയാണ് ആളെ പിടിക്കുന്നത്. കേരളത്തിലെ പ്രധാന ജില്ലകളിലെല്ലാം സ്ഥാപനത്തിന് ബ്രാഞ്ചുമുണ്ട്. ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിച്ച ഐസ്ഒ സര്‍ട്ടിഫിക്കറ്റ് ഉള്ള സ്ഥാപനമാണെന്നാണ് അവകാശ വാദം. പരസ്യത്തില്‍ കാണുന്ന നമ്പറില്‍ മെസേജ് അയച്ചാല്‍ സ്ഥാപനത്തിലെ അക്കാദമിക് കൗണ്‍സിലറുടെ വിളിയെത്തും, ബിഎ, ബിഎസ്സി, ബികോം ബിടെക്, തുടങ്ങിയ ബിരുദങ്ങളും വിവിധ വിഷയങ്ങളിലെ ഡിപ്ലോമയും, എംബിഎ, എംകോം അടക്കമുളള ബിരുദാനന്തര ബിരുദവും ഈ സ്ഥാപനം വഴി ലഭിക്കുമെന്നാണ് വാഗ്ദാനം.
പരീക്ഷ പാസായ വര്‍ഷം വരെ തീരുമാനിക്കാം
2018, 2019, 2020, 2021,2023, 2024 തുടങ്ങി ഏത് വര്‍ഷം കോഴ്‌സ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റും ആറ് മാസം കൊണ്ട് കിട്ടും. കേരള പിഎസ്സിക്ക് അപേക്ഷിക്കാന്‍ തുല്യതാ സര്‍ട്ടിഫിക്കറ്റും ലഭിക്കും. കോഴ്‌സിനും തെരഞ്ഞെടുക്കുന്ന യൂണിവേഴ്‌സിറ്റിക്കും അനുസരിച്ച് തുകയിലും വ്യത്യാസമുണ്ട്. 30000 രൂപ മുതലാണ് സര്‍ട്ടിഫിക്കറ്റിനായി ഈടാക്കുന്നത്.
സംസാരിക്കുന്ന കാര്യങ്ങളില്‍ എന്തെങ്കിലും അവിശ്വാസം തോന്നുന്നുണ്ടെങ്കില്‍ തൊട്ടടുത്ത ബ്രാഞ്ചില്‍ നേരിട്ട് എത്തിയും പണം നല്‍കി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാം. പറയുന്ന പണം നല്‍കിയാല്‍ മൂന്ന് വര്‍ഷം റെഗുലറായി പഠിച്ച് പരീക്ഷ എഴുതി പാസായ സര്‍ട്ടിഫിക്കറ്റ് റെഡി. ആറ് സെമസ്റ്ററിന് പകരം അവസാന ഒരു സെമസ്റ്റര്‍ പരീക്ഷ എഴുതിയാല്‍ മതി, വിദ്യാര്‍ത്ഥിക്ക് തിരക്കാണെങ്കില്‍ അതും വേണ്ട, പരീക്ഷ എഴുതാനും സ്ഥാപനത്തിന് ആളുണ്ട്. ആറ് സെമസ്റ്ററിലെയും സര്‍ട്ടിഫിക്കറ്റും കിട്ടും.
കാശിനനുസരിച്ച് സര്‍വകലാശാലാ സര്‍ട്ടിഫിക്കറ്റുകള്‍
കാപ്പിറ്റല്‍ യൂണിവേഴ്‌സിറ്റി, രവീന്ദ്രനാഥ ടാഗോര്‍ യൂണിവേഴ്‌സിറ്റി, സിങ്കാനിയ യൂണിവേഴ്‌സിറ്റി, തുടങ്ങിയ ഉത്തരേന്ത്യന്‍ യൂണിവേഴ്‌സിറ്റികളുടെ സര്‍ട്ടിഫിക്കറ്റാണ് സ്ഥാപനം നല്‍കുന്നത്. സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം വന്നാല്‍ നിയമക്കുരുക്കില്‍ പെടില്ല എന്നും സ്ഥാപനം ഉറപ്പ് നല്‍കുന്നുണ്ട്. ഇത്തരത്തിലുളള സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പിഎസ്എസ്സിയിലൂടെ നിയമനം ലഭിച്ചവരും വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പടെ ജോലി ചെയ്യുന്നവരും ഉണ്ടെന്നും ഈ സ്ഥാപനം അവകാശപ്പെടുന്നു.
കഷ്ടപ്പെട്ട് പഠിച്ച് നേടിയ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വിലയില്ലേ?
മൂന്ന് വര്‍ഷം കഷ്ടപ്പെട്ട് പഠിച്ച് ഡിഗ്രിയെടുക്കുന്ന കുട്ടികളുള്ള നാട്ടിലാണ് പണത്തിന്റെ ബലത്തില്‍ ആറ് മാസം കൊണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന സമാന്തര സര്‍വകലാശാല സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. വലിയ രീതിയില്‍ പരസ്യം നല്‍കി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ എങ്ങനെ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നു എന്നതില്‍ കാര്യക്ഷമമായ അന്വേഷണങ്ങള്‍ ഒന്നും നടക്കാറുമില്ല.
തുല്യതാ സര്‍ട്ടിഫിക്കറ്റിന് കടമ്പകളേറെയുണ്ട്, സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജം- ഉന്നതവിദ്യാഭ്യാസ വകുപ്പ്
ഇത്തരത്തില്‍ ആറ് മാസം കൊണ്ട് ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ കഴിയുമെങ്കില്‍ അത് തട്ടിപ്പാണെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പില്‍ നിന്നും ലഭിക്കുന്ന മറുപടി. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ നേരിട്ട് അന്വേഷണം നടത്താന്‍ കഴിയില്ല. പരാതികള്‍ ലഭിക്കുന്ന മുറയക്ക് അന്വേഷണം നടത്തേണ്ടത് പോലീസ് ആണെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു പ്രതികരിച്ചു.
കേരളത്തിലെ സര്‍വകലാശാലകളില്‍ പോയാലും തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടമെന്ന പ്രചരണത്തില്‍ വീഴരുതെന്നാണ് വിദ്യാഭ്യാസ വിദഗ്ധരും പറയുന്നത്. കോഴ്‌സിനെ കുറിച്ച് പൂര്‍ണമായും അന്വേഷിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രമാണ് പ്രത്യേക കമ്മിറ്റി തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാറുള്ളൂ. ഏതെങ്കിലും തരത്തിലുളള അന്വേഷണം വന്നാല്‍ കേരളത്തിന് പുറത്തുള്ള യൂണിവേഴ്‌സിറ്റികളായതിനാല്‍ അന്വേഷണം ഏതെങ്കിലും വിധം ഒതുക്കി തീര്‍ക്കാമെന്ന ധൈര്യത്തിന്റെ പിന്‍ബലത്തിലാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നു
Content Highlights: fake education certificate racket in Kerala, degree certificate, latest news, kerala news
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..