-
തിരുവനന്തപുരം: സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. എന്നിവയുടെ ശേഷിക്കുന്ന പ്ലസ് ടു പരീക്ഷകൾ റദ്ദാക്കിയത് മാർക്ക് അടിസ്ഥാനത്തിൽ ഉപരിപഠന കോഴ്സുകൾക്ക് ചേരാനിരിക്കുന്ന കുട്ടികളെ ബാധിക്കും. പ്രമുഖ ദേശീയ സ്ഥാപനങ്ങളിൽ മാർക്കുകൂടി അടിസ്ഥാനമാക്കിയാണ് ഉപരിപഠനത്തിനു പ്രവേശനം. ബിരുദത്തിനു താത്പര്യമുള്ള സ്ഥാപനങ്ങളിൽ ഇഷ്ടപ്പെട്ട വിഷയങ്ങൾക്ക് പ്രവേശനം ലഭിക്കുന്നതിനെയും ക്രമീകരണം ബാധിക്കും.
പന്ത്രണ്ടാം ക്ലാസിൽ കൊമേഴ്സ്, ചില ഹ്യുമാനിറ്റീസ് വിഷയങ്ങൾ എന്നീ പരീക്ഷകളാണ് സി.ബി.എസ്.ഇ.യിൽ അവശേഷിച്ചിരുന്നത്. സയൻസ് വിഷയങ്ങൾ പൂർത്തിയായിരുന്നു. അതിനാൽ മെഡിക്കൽ, എൻജിനിയറിങ് പ്രവേശനപ്പരീക്ഷയെഴുതുന്ന കുട്ടികളെ ബാധിക്കാനിടയില്ല.
ശരാശരി: ദോഷമാകാം
നന്നായെഴുതിയ മൂന്നു വിഷയങ്ങളുടെ ശരാശരി മാർക്ക് റദ്ദാക്കിയ വിഷയങ്ങൾക്കു നൽകാനാണ് തീരുമാനം. നടക്കാനിരിക്കുന്ന പരീക്ഷയിലാകാം ചില കുട്ടികൾക്ക് കൂടുതൽ മാർക്ക് കിട്ടാൻ സാധ്യത. അങ്ങനെയുള്ളവർക്ക് പുതിയ ക്രമീകരണം ദോഷമാകാം.
ഐ.എസ്.സി.: ബയോളജി വിദ്യാർഥികൾക്ക് ആശങ്ക
ഐ.എസ്.സി. പന്ത്രണ്ടാം ക്ലാസിൽ അവശേഷിച്ചിരുന്ന പരീക്ഷയിൽ ബയോളജിയും ബിസിനസ് സ്റ്റഡീസും ഉൾപ്പെടുന്നുണ്ട്. ദേശീയതലത്തിലെ ശാസ്ത്രപഠന സ്ഥാപനങ്ങളിലേതടക്കമുള്ള പ്രവേശനപ്പരീക്ഷകൾക്ക് ബയോളജിയുടെ മാർക്ക് മാനദണ്ഡമാകുന്നതിനാൽ ഏതാനും പോയന്റുകൾക്കെങ്കിലും ചിലർ പിന്തള്ളപ്പെട്ടു പോകുമോയെന്ന ആശങ്കയുണ്ട്. പത്താംക്ലാസിൽ ജ്യോഗ്രഫി, ഹിന്ദി, എക്കണോമിക്സ്, കംപ്യൂട്ടർ സയൻസ്, ബയോളജി എന്നിവയാണ് നടക്കേണ്ടിയിരുന്നത്.
തലവേദന കൊമേഴ്സുകാർക്ക്
പ്ലസ് ടു കൊമേഴ്സ് വിദ്യാർഥികളുടെ ബിസിനസ് സ്റ്റഡീസ്, ഇൻഫർമാറ്റിക്സ് പ്രാക്ടീസ് പരീക്ഷകളാണ് സി.ബി.എസ്.ഇ.യിൽ അവശേഷിച്ചിരുന്നത്. രണ്ടും മിക്ക വിദ്യാർഥികളും കൂടുതൽ മാർക്ക് സ്കോർ ചെയ്യുന്ന വിഷയങ്ങളാണ്. ഇക്കണോമിക്സ്, അക്കൗണ്ടൻസി, ഇംഗ്ലീഷ് എന്നിവയാണ് പൂർത്തിയാക്കിയത്. അക്കൗണ്ടൻസി ഇക്കുറി പല വിദ്യാർഥികൾക്കും പ്രയാസമായിരുന്നു. ഇക്കണോമിക്സിന് താരതമ്യേന അധികമാർക്ക് ലഭിക്കാനുള്ള സാധ്യത കുറവുമാണ്.
മലയാളം പരീക്ഷ നേരത്തേ റദ്ദാക്കിയ കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. സ്കൂളുകളോടുതന്നെ ഇന്റേണൽ മാർക്ക് നൽകാൻ സി.ബി.എസ്.ഇ. ആവശ്യപ്പെട്ടിരുന്നു. അതിനാൽ പരീക്ഷയുടെ മൊത്തം മാർക്ക് കൂട്ടുമ്പോൾ മലയാളം തുണയ്ക്കും.
ബിരുദ പ്രവേശനത്തിനും അടിസ്ഥാനം മാർക്ക്
പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ സർവകലാശാലകൾ ബിരുദ പ്രവേശനം നടത്തുന്നത്. ശാസ്ത്രപഠനം ആഗ്രഹിക്കുന്ന ഐ.എസ്.സി. വിദ്യാർഥികളെയും കൊമേഴ്സിൽ ഉപരിപഠനം ആഗ്രഹിക്കുന്ന സി.ബി.എസ്.ഇ.ക്കാരെയും പുതിയ ക്രമീകരണം ബാധിക്കും.
കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽ ബിരുദ പ്രവേശനം നടത്തുന്ന കേന്ദ്ര സർവകലാശാലയും മദ്രാസ് ഐ.ഐ.ടി. പോലുള്ള ദേശീയ സ്ഥാപനങ്ങളും പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്.
കൊമേഴ്സിൽ കമ്പനി സെക്രട്ടറി (സി.എസ്.), കോസ്റ്റ് അക്കൗണ്ടന്റ് (സി.എം.എ.), ചാർട്ടേഡ് അക്കൗണ്ടന്റ് (സി.എ.) എന്നീ പ്രൊഫഷണൽ കോഴ്സുകൾക്ക് മാർക്ക് നിബന്ധനയില്ലാത്തതിനാൽ പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. കമ്പനി സെക്രട്ടറി കോഴ്സിന് ചേരാനുള്ള എക്സിക്യുട്ടീവ് എൻട്രൻസ് പരീക്ഷയ്ക്ക് അവസാനവർഷം പഠിക്കുന്ന വിദ്യാർഥികളടക്കം ഏത് പ്ലസ് ടുകാർക്കും അപേക്ഷിക്കാനാവും.
തുടക്കംമുതൽ പഠിച്ചവർക്ക് ആശങ്കവേണ്ടാ
'പഠനവിഷയങ്ങളെ തുടക്കംമുതൽ കാര്യമായെടുത്ത് പഠിക്കുന്നവർക്ക് സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. തീരുമാനം പ്രശ്നമാവില്ല. ഇന്റേണലും അസൈൻമെന്റുമൊക്കെ അശ്രദ്ധമായി കൈകാര്യം ചെയ്യുകയും അവസാന ബോർഡ് പരീക്ഷ മാത്രം കാര്യമായി ശ്രദ്ധിക്കുകയും ചെയ്ത കുട്ടികൾക്ക് അർഹമായ മാർക്ക് ലഭിച്ചില്ലെന്നുവരാം. ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ കോച്ചിങ്ങിനു പോകുന്നവർ പഠനം ഗൗരവമായി കാണുന്നവരാണ്. ഇന്റേണൽ മാർക്കിലും മറ്റും സ്കൂളുകൾ തമ്മിലുള്ള അന്തരമുണ്ടാകാനിടയുണ്ട്.'
-ഡോ. എസ്. രാജൂകൃഷ്ണൻ, പ്രവേശനപ്പരീക്ഷ മുൻ ജോയന്റ് കമ്മിഷണർ
Content Highlights: Exam cancellation may affect higher studies of many students
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..