പ്രതീകാത്മക ചിത്രം | ഫോട്ടോ:വിജേഷ് വിശ്വം
കോഴിക്കോട്: ഹൈസ്കൂളുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ ഇംഗ്ലീഷ് പഠിച്ചവരെത്തന്നെ നിയമിക്കണമെന്ന ഹൈക്കോടതി വിധി വന്ന് ഒരു വർഷത്തിനുശേഷവും ഒളിച്ചുകളി തുടർന്ന് സർക്കാർ.
ഇംഗ്ലീഷിനെ ഭാഷാവിഷയമായി പരിഗണിച്ച് മറ്റു ഭാഷാവിഷയങ്ങൾക്ക് തസ്തിക അനുവദിക്കുന്ന രീതിയിൽത്തന്നെ പീരിയഡ് അടിസ്ഥാനത്തിൽ 2021-22 അധ്യയനവർഷം മുതൽ തസ്തികകൾ അനുവദിക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ വിധി വന്നെങ്കിലും ഈ അധ്യയനവർഷത്തിൽപ്പോലും അത് നടപ്പായില്ല. കോടതിയലക്ഷ്യത്തിൽനിന്ന് രക്ഷപ്പെടാൻ താത്കാലിക അധ്യാപകരെ നിയമിക്കാൻ അനുമതി നൽകിക്കൊണ്ട് ഉത്തരവിറക്കുകയാണ് ചെയ്തത്.
പൊതുവിദ്യാലയങ്ങളിൽ ഇംഗ്ലീഷ് നിർബന്ധിതപഠനവിഷയമാണെങ്കിലും അത് പഠിപ്പിക്കാൻ ഇംഗ്ലീഷ് പഠിച്ചവർ വേണമെന്ന നിർബന്ധം ഇപ്പോഴുമില്ല. സാമൂഹികശാസ്ത്രം, ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്നവർക്ക് ഇംഗ്ലീഷ് പഠിപ്പിക്കാമെന്നതാണ് നില. മലയാളം, ഹിന്ദി തുടങ്ങിയ ഭാഷാവിഷയങ്ങൾക്കുള്ളതുപോലെ ലഭ്യമായ പീരിയഡിന്റെ അടിസ്ഥാനത്തിലല്ല ഇംഗ്ലീഷിന് തസ്തിക അനുവദിക്കുന്നത്. സാമൂഹികശാസ്ത്രം, ശാസ്ത്രം, ഗണിതം എന്നിവയ്ക്കൊപ്പം കോർ വിഷയമായാണ് ഇംഗ്ലീഷിനെ ഉൾപ്പെടുത്തിയത്. അതിനാൽ അഞ്ചുഡിവിഷനിൽ കുറവുള്ള പൊതുവിദ്യാലയങ്ങളിൽ ഇംഗ്ലീഷ് തസ്തിക അനുവദിക്കുന്നില്ല.
413 ഗവ. സ്കൂളുകളുൾപ്പെടെ 642 ഹൈസ്കൂളുകളിലാണ് ഇപ്രകാരം ഇംഗ്ലീഷ് അധ്യാപക തസ്തിക ഇല്ലാത്തത്.പീരിയഡ് അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപകതസ്തിക അനുവദിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ സർക്കാർ രൂപവത്കരിച്ച കമ്മിറ്റിയുടെ പ്രവർത്തനം അന്തിമഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക അധ്യാപകരെ നിയമിക്കാനാണ് ഇപ്പോൾ നിർദേശം. മൂന്നോ നാലോ ഡിവിഷനുകൾ മാത്രമുള്ള പൊതുവിദ്യാലയങ്ങളിലാണ് ഇപ്രകാരം താത്കാലികനിയമനം നടത്താനുള്ള അനുമതി.
ഇംഗ്ലീഷിന് സ്ഥിരംതസ്തികകൾ സൃഷ്ടിക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള നീക്കമാണിതെന്നാണ് വിമർശനം. പഠനക്കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് വൈകിക്കുന്നതും സ്ഥിരം തസ്തിക സൃഷ്ടിക്കാതിരിക്കാനാണെന്നാണ് ആക്ഷേപം. ഇതൊക്കെ ഇംഗ്ലീഷ് അധ്യയനത്തിന്റെ ഗുണനിലവാരം തകർക്കുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
Content Highlights: English teachers recruitment kerala 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..