സി.എസ്.ആർ. ടൈംസ് അവാർഡ് സ്വീകരിച്ച് മാതൃഭൂമി ഡയറക്ടർ (ഡിജിറ്റൽ ബിസിനസ്) മയൂരാ ശ്രേയാംസ്‌കുമാർ സംസാരിക്കുന്നു
കോഴിക്കോട്: സാമൂഹികപ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് സി.എസ്.ആർ. ടൈംസ് ഏർപ്പെടുത്തിയ പുരസ്കാരം മാതൃഭൂമിക്ക്. മാതൃഭൂമി സീഡിന് വെള്ളിമെഡലും ആലുവയിൽ ഒരുക്കിയ ആർബറേറ്റത്തിന് പ്രത്യേക പരാമർശവുമാണ് ലഭിച്ചത്.
വിദ്യാഭ്യാസമേഖലയിലാണ് സീഡിന് പുരസ്കാരം. ‘സമൂഹനന്മ കുട്ടികളിലൂടെ’ എന്ന സന്ദേശവുമായി വിദ്യാർഥികൾക്കിടയിൽ പരിസ്ഥിതിബോധം സൃഷ്ടിക്കുന്നതിനായി തുടങ്ങിയ സീഡിന്റെ പ്രവർത്തനങ്ങൾ 13 വർഷമായി തുടരുന്നു. എണ്ണായിരത്തിലേറെ സ്കൂളുകൾ സീഡിന്റെ ഭാഗമാണ്. ഫെഡറൽ ബാങ്കുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പാരിസ്ഥിതികമേഖലയിലാണ് ആർബറേറ്റത്തിന് അംഗീകാരം. ആലുവയിൽ പെരിയാറിന്റെ തീരത്ത് നദീതീരനിയമങ്ങൾ ലംഘിച്ച് കെട്ടിയുയർത്തിയ റെസ്‌റ്റോറന്റ് പൊളിച്ച സ്ഥലത്താണ് ആർബറേറ്റം ഒരുക്കിയിട്ടുള്ളത്. ശാസ്ത്രീയ, വിദ്യാഭ്യാസ പഠനത്തിനുള്ള മാതൃകാതോട്ടമായ ഇവിടെ 1500-ൽ ഏറെ വൃക്ഷങ്ങൾ വളരുന്നു.
കോവിഡ് പ്രതിരോധം, വിദ്യാഭ്യാസം, വനിതാശാക്തീകരണം, ആരോഗ്യസംരക്ഷണം, സ്വച്ഛ്ഭാരത് തുടങ്ങി വിവിധ വിഭാഗങ്ങളിലായി 71 പുരസ്കാരങ്ങളാണ് നൽകിയത്. ഒ.എൻ.ജി.സി. ഫൗണ്ടേഷൻ, ഡാബർ ഇന്ത്യ, ഇൻഡസ്ഇൻഡ് ബാങ്ക്, അപ്പോളോ ടയേഴ്‌സ്, പെട്രോനെറ്റ് എൽ.എൻ.ജി., ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ തുടങ്ങി വിവിധ സ്ഥാപനങ്ങളും സംഘടനകളും അവാർഡ് നേടി.
ജസ്റ്റിസ് എം.എസ്.എ. സിദ്ധിഖി ചെയർമാനായ ജൂറിയാണ് അർഹരായവരെ തിരഞ്ഞെടുത്തത്. ഡോ. അശുതോഷ് കർണാടക്, എ.കെ. ത്യാഗി, എസ്. രവിശങ്കർ, സി.എസ്.ആർ. ടൈംസ് എഡിറ്റർ ഹരീഷ് ചന്ദ്ര എന്നിവരും ജൂറി അംഗങ്ങളായിരുന്നു.
ഓൺലൈനായി നടത്തിയ അവാർഡ് പ്രഖ്യാപനച്ചടങ്ങിൽ കേന്ദ്രമന്ത്രി അജയ് ഭട്ട് മുഖ്യാതിഥിയായി. പുരസ്കാരം നേടാനായതിൽ ഏറെ സന്തോഷമുണ്ടെന്നും വരുംവർഷങ്ങളിലും കൂടുതൽ മികച്ച പ്രവർത്തനം നടത്തുമെന്നും മാതൃഭൂമി ഡയറക്ടർ (ഡിജിറ്റൽ ബിസിനസ്) മയൂരാ ശ്രേയാംസ്‌കുമാർ പറഞ്ഞു.
Content Highlights: CSR Times Award for Mathrubhumi Seed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..