കേരള സർവകലാശാല
തിരുവനന്തപുരം: പുനഃപരീക്ഷയ്ക്ക് ഹാജരായ വിദ്യാര്‍ഥിക്ക് ചോദ്യക്കടലാസിന് പകരം കേരള സര്‍വകലാശാല നല്‍കിയത് ഉത്തരസൂചിക. കോവിഡ് ബാധിച്ച് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന നാലാം സെമസ്റ്റര്‍ ബി.എസ്.സി ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥിയാണ് ഉത്തരസൂചിക നോക്കി പരീക്ഷ എഴുതിയത്. കേരള സര്‍വകലാശാല പരീക്ഷാ കൺട്രോളറുടെ ഓഫീസില്‍ നിന്നും ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക പ്രിന്റ് ചെയ്ത് നല്‍കുകയായിരുന്നു. സംഭവം പുറത്തായതോടെ സര്‍വകലാശാല പരീക്ഷ റദ്ദാക്കി
കോവിഡ് ബാധിച്ച് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന തിരുവനന്തപുരത്തെ നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥിക്കാണ് ഫെബ്രുവരിയില്‍ സിഗ്നല്‍സ് & സിസ്റ്റംസ് പരീക്ഷ നടത്തിയത്. പരീക്ഷാഹാളിലെത്തിയ വിദ്യാര്‍ഥിക്ക് ഇന്‍വിജിലേറ്റര്‍ ചോദ്യക്കടലാസിന് പകരം ഉത്തരസൂചിക നല്‍കുകയായിരുന്നു. എല്ലാ ഉത്തരവും ശരിയായി പകര്‍ത്തി എഴുതി വിദ്യാര്‍ഥി ഇന്‍വിജിലേറ്റര്‍ക്ക് ഉത്തരക്കടലാസ് നല്‍കി. മൂല്യനിര്‍ണയത്തിനായി രണ്ടാഴ്ച മുന്‍പ് ഉത്തരപ്പേപ്പര്‍ അധ്യാപകന്റെ കൈയിലെത്തിയപ്പോഴാണ് സര്‍വകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച പുറത്തുവന്നത്. മൂല്യനിര്‍ണയത്തിനായി നല്‍കിയതില്‍ ഉത്തരസൂചികയും ഉത്തരക്കടലാസും മാത്രമായതിനാല്‍ ചോദ്യപ്പേപ്പര്‍ കൂടി നല്‍കണമെന്ന് അധ്യാപകന്‍ പരീക്ഷാ വിഭാഗത്തോട് ആവശ്യപ്പെട്ടപ്പോഴാണ് അബദ്ധം മനസിലായത്.
പരീക്ഷാകേന്ദ്രത്തിലേക്ക് അയക്കുന്ന സീല്‍ഡ് കവറില്‍ ചോദ്യക്കടലാസിനൊപ്പം ഉത്തരസൂചിക വെയ്ക്കാറില്ല. സംഭവത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ അന്വേഷണം പ്രഖ്യാപിച്ചു.
Content Highlights: Answer key instead of question papers; university cancels exam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..