സിദ്ധാർത്ഥ് രാംകുമാർ
സിവില്‍ സര്‍വീസ് പരീക്ഷയില്‍ 121-ാം റാങ്ക് നേട്ടവുമായി കൊച്ചിക്കാരുടെ അഭിമാനമാവുകയാണ് സിദ്ധാര്‍ത്ഥ് രാംകുമാര്‍. 2019-ല്‍ ആര്‍ക്കിടെക്ചര്‍ ബിരുദം പൂര്‍ത്തിയാക്കിയ സിദ്ധാര്‍ത്ഥ് അന്നു മുതല്‍ സിവില്‍ സര്‍വീസ് മോഹത്തിന് പിന്നാലെയാണ്. നാല് തവണയാണ് സിദ്ധാര്‍ത്ഥ് പരീക്ഷ എഴുതിയത്. ആദ്യത്തെ തവണ പ്രിലിമിനറി പോലും കടക്കാതിരുന്ന സിദ്ധാര്‍ത്ഥ് പിന്നീട് തുടര്‍ച്ചയായി മൂന്ന് വര്‍ഷമാണ് ലിസ്റ്റില്‍ ഇടം പിടിച്ചത്. ഓരോ തവണയും സ്വന്തം റാങ്ക് മെച്ചപ്പെടുത്താനും സിദ്ധാര്‍ത്ഥിനായി.
ആദ്യതവണ പരാജയം, പിന്നെ ഹാട്രിക്
2019-ല്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിത്തുടങ്ങുമ്പോള്‍ ആദ്യ കടമ്പയായ പ്രിലിമിനറി പോലും കടക്കാന്‍ സിദ്ധാര്‍ത്ഥിനായില്ല. എന്നാല്‍ ഐ.എ.എസ് മോഹം ഉള്ളിലുള്ള സിദ്ധാര്‍ത്ഥ് ആത്മവിശ്വാസത്തോടെ പഠിച്ച് 2020-ല്‍ വീണ്ടും പരീക്ഷ എഴുതി. ഇത്തവണ റാങ്ക് ലിസ്റ്റിന് പകരം റിസര്‍വ് ലിസ്റ്റിലാണ് ഇടം പിടിക്കാനായതെങ്കിലും ഇന്ത്യന്‍ പോസ്റ്റ് ആന്‍ഡ് ടെലികോം അക്കൗണ്ട്സ് ആന്‍ഡ് ഫിനാന്‍സ് സര്‍വീസില്‍ ജോലി ലഭിച്ചു. സിവില്‍ സര്‍വീസ് മോഹം ഒപ്പംകൂട്ടിയാണ് സിദ്ധാര്‍ത്ഥ് ജോലിക്ക് കയറിയത്. ജോലിക്കിടയിലും കൃത്യമായ പഠനത്തിനും പരിശീലനത്തിനും സമയം കണ്ടെത്താനും സിദ്ധാര്‍ത്ഥ് മറന്നില്ല. കഠിനപരിശ്രമത്തിന് 2021-ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലത്തില്‍ 181-ാം റാങ്കാണ് സിദ്ധാര്‍ത്ഥിനെ തേടിയെത്തിയത്. ഐ.എ.എസ് എന്ന സ്വപ്നം പൂവണിഞ്ഞില്ലെങ്കിലും ഐ.പി.എസ് ട്രെയിനിങ്ങിനായി സിദ്ധാര്‍ത്ഥ് വണ്ടി കയറി. പക്ഷേ, അപ്പോഴും പഠനവും പരിശീലനും ഉപേക്ഷിച്ചില്ല. ചിട്ടയായ പഠനവും മോക്ക് ടെസ്റ്റുകളും, ടെസ്റ്റ് സീരീസുകളുമൊക്കെയായി സിവില്‍ സര്‍വീസ് പഠനം തുടര്‍ന്നുകൊണ്ടേയിരുന്നു. ഏറ്റവുമൊടുവില്‍ 2022-ല്‍ പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ 121-ാം റാങ്ക് നേട്ടമാണ് സിദ്ധാര്‍ത്ഥിനെ തേടിയെത്തിയത്. പലരും ജോലി രാജി വെച്ച് പഠിക്കാനിരിക്കുമ്പോള്‍ ജോലിക്കൊപ്പം പഠിക്കുക എന്ന രീതിയാണ് സിദ്ധാര്‍ത്ഥ് സ്വീകരിച്ചത്
റാങ്ക് പ്രതീക്ഷിച്ചിരുന്നു
2022-ലെ പരീക്ഷ എഴുതി കഴിഞ്ഞപ്പോള്‍ തന്നെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് തോന്നിയിരുന്നതായി സിദ്ധാര്‍ഥ് ചൂണ്ടിക്കാട്ടുന്നു. പക്ഷേ, ഇത്തവണയും ഐ.പി.എസ് തന്നെ ആകാനാണ് സാധ്യതയെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. ഓരോ വര്‍ഷം കഴിയുന്തോറും സിവില്‍ സര്‍വീസ് പരീക്ഷയില്‍ മത്സരം കൂടി വരികയാണ്. പഠനത്തിന് മാത്രമായി സമയം മാറ്റി വെച്ചിട്ട് കാര്യമില്ല. ജോലിയോടൊപ്പം തന്നെ പഠനവും കൊണ്ടുപോവുകയാണ് നല്ലത്. അത്ര മത്സരമുണ്ട്.- സിദ്ധാര്‍ത്ഥ് കൂട്ടിച്ചേർത്തു.
പഠനം, പരിശീലനം
കൃത്യമായ പരിശീലനവും എന്‍ലൈറ്റ് ഐ.എ.എസ് അക്കാദമിയില്‍ നടത്തിയ ടെസ്റ്റ് സീരീസും മികച്ച വിജയത്തിന് ഏറെ സഹായിച്ചു. ഓണ്‍ലൈനില്‍ മറ്റു ചില സ്ഥാപനങ്ങളുടെ പരിശീലന കോഴ്‌സുകളിലും പങ്കെടുത്തിരുന്നു. മികച്ച വായനാശീലമുള്ള സിദ്ധാര്‍ത്ഥ് ആനുകാലിക സംഭവങ്ങളും മറ്റും കൃത്യമായി നിരീക്ഷിച്ചിരുന്നു. പഠനത്തിനായി കോച്ചിങ് സെന്ററുകള്‍ക്കൊപ്പം ഓണ്‍ലൈന്‍ കണ്ടന്റുകളേയും ആശ്രയിച്ചു. ഓണ്‍ലൈന്‍ കണ്ടന്റുകളിലെ ഫില്‍റ്ററിങ് പരമപ്രധാനമാണെന്നും സിദ്ധാര്‍ത്ഥ് ഓര്‍മിപ്പിക്കുന്നു. ടെലഗ്രാമിലും യൂട്യൂബിലും വരുന്ന വീഡിയോ കണ്ടന്റുകളും ഏറെ പ്രയോജനപ്പെട്ടു.
കുടുംബം
അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണ് സിദ്ധാര്‍ഥിന്റെ കുടുംബം. അമ്മ രതി. അച്ഛന്‍ രാംകുമാര്‍ ചിന്മയ കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പിലാണ്. സഹോദരന്‍ ആദര്‍ശ് കുമാര്‍ ഹൈക്കോടതിയില്‍ വക്കീലാണ്.
Content Highlights: sidharth ramkumar shares experience on 121 rank in civil service examination
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..