പ്രതീകാത്മക ചിത്രം | ഫോട്ടോ:സാജൻ വി നമ്പ്യാർ | മാതൃഭൂമി
എസ്.എസ്.എൽ.സി. പരീക്ഷാഫലം വന്നാൽ പിറ്റേദിവസം തുടങ്ങും ജില്ലയിൽ പ്ലസ് വൺ പ്രവേശന ചർച്ചകൾ. ഉപരിപഠന യോഗ്യത നേടുന്ന മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കേണ്ടത് നിർബന്ധമാണ്. എന്നാൽ തുല്യമായ പ്രധാന്യം നൽകേണ്ട പഠനനിലവാരത്തെക്കുറിച്ച് ആരും ചർച്ചയ്ക്ക് മുതിരുന്നില്ല. എസ്.എസ്.എൽ.സി. പരീക്ഷാഫലത്തിന് നൽകേണ്ട ശ്രദ്ധ പിന്നാക്കജില്ലയായ വയനാട്ടിൽ ഹയർസെക്കൻഡറി പഠനത്തിനും നല്കണം.
സീറ്റിന് പരിഹാരം വേഗം വേണം
എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയവരിൽ 11600 കുട്ടികളാണ് ഇക്കുറി ഉപരിപഠനയോഗ്യത നേടിയത്. ഇവർക്കൊപ്പം സി.ബി.എസ്.സി., ഐ.സി.എസ്.സി. പരീക്ഷകളിൽ വിജയിച്ചവരും കൂടി അപേക്ഷിക്കും. ഏകദേശം 13,000 അപേക്ഷകളാണ് പ്രതീക്ഷിക്കുന്നത്. മുൻവർഷം 10796 സീറ്റുകളിലാണ് പ്രവേശനം നൽകിയത്. സ്വാഭാവികമായും കുട്ടികളിൽ മുഴുവൻ പേർക്കും ഹയർസെക്കൻഡറി സീറ്റുകൾ കിട്ടില്ല. ചിലർ വി.എച്ച്.എസ്.ഇ.യോ, ടെക്നിക്കൽ ഹയർസെക്കന്ഡറിയോ സി.ബി.എസ്.സി.യോ മറ്റു ജില്ലകളിലോ അങ്ങനെ പലവഴി തേടും. ഇതിന് പിന്തുണ കിട്ടാത്ത എസ്.ടി. വിദ്യാർഥികൾക്ക് പ്രവേശനം ഉറപ്പിക്കാനാവാറില്ല.
മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് നേടിയവർക്ക് പോലും ജില്ലയിൽ താത്പര്യമുള്ള വിഷയം താത്പര്യമുള്ള സ്കൂളിൽ പഠിക്കാനാവില്ല. എന്നാൽ 2016 മുതല് സർക്കാറിന്റെ പ്രത്യേക ഇടപെടലുകൾ ജില്ലയിലെ സീറ്റ് അപര്യാപ്തത പരിഹരിക്കാൻ നടക്കുന്നുണ്ട്. കഴിഞ്ഞവർഷം മൂന്ന് അലോട്ട്മെന്റും സപ്ലിമെന്ററി അലോട്ട്മെന്റും സ്പോട്ട് അഡ്മിഷനും കഴിഞ്ഞിട്ടും പ്രവേശനം നേടാത്ത 320 എസ്.ടി. വിദ്യാർഥികൾക്ക് ഓരോ സ്കൂളിലും സീറ്റ് അനുവദിച്ചുകൊണ്ട് പ്രത്യേക ഉത്തരവ് വഴി പ്രവേശനം ഉറപ്പാക്കിയത് ഉദാഹരണമാണ്. ഇക്കുറി കൂടുതൽ ആശങ്കകൾക്ക് ഇട നല്കാതെ ഇത്തരം നടപടികൾ വേഗത്തിലാക്കണം. ഹ്യുമാനിറ്റീസ് ബാച്ചുകൾ മറ്റുള്ള ബാച്ചുകളെ അപേക്ഷിച്ച് ജില്ലയിൽ കുറവാണ്. എന്നാൽ കൂടുതൽ വിദ്യാർഥികൾ പഠിക്കാൻ താത്പര്യമെടുക്കുന്നുണ്ട്. അതിനാൽ അധികബാച്ചുകൾ ഉടൻ അനുവദിക്കേണ്ടതുണ്ട്.
ഹയർസെക്കൻഡറിയിൽ കൊഴിഞ്ഞുപോക്കുണ്ടോ?
11,000ത്തിനും 12,000ത്തിനും ഇടയിൽ എണ്ണം കുട്ടികളാണ് ജില്ലയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി എസ്.എസ്.എൽ.സി. പരീക്ഷ ജയിക്കുന്നത്. ഏറെക്കുറെ മുഴുവൻ കുട്ടികൾക്കും പ്രവേശനം നൽകുന്നുണ്ടെന്നാണ് അവകാശവാദം. എന്നാൽ പ്ലസ്ടു വി.എച്ച്.എസ്.എസ്.ഇ. കണക്കുകളെടുത്താൽ 10,500-ൽ താഴെ കുട്ടികൾ മാത്രമാണ് പരീക്ഷയെഴുതുന്നത്. കുട്ടികൾക്ക് പ്രവേശനം കിട്ടാത്തത് ആണോ, അതോ കൊഴിഞ്ഞുപോക്ക് ആണോ നടക്കുന്നത്. ക്ലാസുകളിൽ നിന്ന് കൊഴിഞ്ഞുപോകുന്നത് ആദിവാസി കുട്ടികളാണോ, മറ്റു പിന്നാക്ക സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുള്ള കുട്ടികളാണോ. നമുക്കിപ്പോഴും ഇതിലൊന്നും വ്യക്തതയില്ല. ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയാൽ മാത്രമേ ഇടപെടൽ സാധ്യമാകൂ. പക്ഷേ ഹയർസെക്കൻഡറി തലത്തിൽ കുട്ടികൾ പഠനത്തിൽ പിന്നാക്കം പോകുന്നുവെന്നും എസ്.ടി. വിദ്യാർഥികൾ ക്ലാസുകളിൽ സ്ഥിരമായി ഹാജരാവുന്നില്ലെന്നതും അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരും പറയുന്നു.
എന്തുകൊണ്ട് പഠനവിമുഖത?
മാതൃഭാഷയിൽ അധ്യയനം നടത്തി പെട്ടെന്ന് ഇംഗ്ലീഷ് മീഡിയത്തിലേക്ക് പോകുന്നതിന്റെ പ്രയാസം കുട്ടികൾക്കുണ്ട്. പത്തുവരെയുള്ള പഠനനിലവാരവും കുറവാണെന്ന സർവെറിപ്പോർട്ടുകളുടെ പശ്ചാത്തലത്തലം കൂടി പരിഗണിക്കണം. പത്തുകഴിഞ്ഞിട്ടും തെറ്റില്ലാതെ ഒരു വാചകം എഴുതാൻ അറിയാത്തവരെ എങ്ങനെ പഠിപ്പിക്കുമെന്നാണ് അധ്യാപകരുടെ ചോദ്യം. സീറ്റുകളുടെ അപര്യാപ്തത കൊണ്ട് ഇഷ്ടമുള്ള വിഷയം പഠിക്കാൻ പറ്റാത്ത കുട്ടികളും വിമുഖത കാണിക്കും. മറ്റൊന്ന് പ്രവേശന നടപടികൾ പൂർത്തിയാക്കാനെടുക്കുന്ന കാലതാമസമാണ്. കഴിഞ്ഞവർഷം എസ്.ടി. വിദ്യാർഥികളുെട പ്രവേശനം ഉറപ്പാക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചത് സെപ്റ്റംബറിലും പ്രവേശനം നൽകിയത് ഒക്ടോബറിലുമാണ്. പകുതിയോളം പാഠഭാഗങ്ങൾ പഠിപ്പിച്ചുകഴിഞ്ഞ കഴിഞ്ഞശേഷമാണ് കുട്ടി ക്ലാസിലെത്തുന്നത്. ലാബ് പരീക്ഷണങ്ങൾ അടക്കം പഠിക്കേണ്ട സയൻസ് ബാച്ചെടുത്തവർ ശരിക്കും കഷ്ടപ്പെട്ടു. ഇതിനെല്ലാമൊപ്പം യാത്രാദൂരവും. ഏകജാലകം വന്നതോടെ അടുത്തുള്ള സ്കൂളിൽ തന്നെ പ്രവേശനം കിട്ടുന്ന പതിവില്ലാതായി. വന്യമൃഗശല്യം രൂക്ഷമായതോടെ യാത്രാദൂരവും സമയവുമെല്ലാം കുട്ടികൾക്കും രക്ഷിതാക്കൾക്കും ആശങ്കയായി.
ആദിവാസി വിദ്യാർഥികളും ബുദ്ധിമുട്ടിലാണ്. പത്താംക്ലാസ് വരെ ഗോത്രസാരഥിയുണ്ടെങ്കിൽ ഇവിടെ വിദ്യാർഥി മുൻകൈയെടുത്താലേ വിദ്യാഭ്യാസം തുടരാനാവൂ. മറ്റു സാമൂഹിക കാരണങ്ങളും കൂടി ചേരുമ്പോൾ എളുപ്പത്തിൽ പഠനത്തിൽ പിന്നാക്കമാകും. ഇതിനൊപ്പം സമപ്രായക്കാർ ജോലിക്ക് പോയി വരുമാനമുണ്ടാക്കുന്നതും ഊരിലെ തന്നെ വിദ്യാഭ്യാസം നേടിയിട്ടും ജോലി കിട്ടാതെ കൂലിപ്പണിയെടുക്കുന്നവരുമെല്ലാം വിദ്യാർഥിയെ സ്വാധീനിക്കും. കുട്ടി ക്ലാസിൽ ഹാജരാവാതെയാകും. ഹാജർ ഉറപ്പിക്കാനും പഠനപിന്തുണ നൽകാനും മറ്റു സംവിധാനങ്ങളും ഹയർസെക്കൻഡറിയിൽ ഇല്ല. പരീക്ഷയ്ക്ക് പിന്തുണയുമായി സ്പെഷ്യൽ ക്യാമ്പുകളില്ല. സ്വാഭാവികമായും പകുതിയിൽ പഠനം നിർത്തുകയോ ഹാജർ ഇല്ലാതാവുകയോ ചെയ്യും.
പരിഹാരമെന്ത്?
* പ്രൈമറി മുതൽ ഹയർസെക്കൻഡറി തലം വരെ പഠനനിലവാരം ഉയർത്താൻ സൂക്ഷ്മതലത്തിൽ ആസൂത്രണം ചെയ്ത് പദ്ധതി നടപ്പാക്കണം. കൃത്യമായ ഇടവേളയിൽ വിശകലനം നടക്കണം.
* പഠന / പാഠ്യേതര പ്രവർത്തനങ്ങളിൽ ഏകോപനം വേണം. ചുരുക്കം അധ്യയന ദിവസങ്ങളും എസ്.എസ്.എ./ ഡയറ്റ് /എസ്.ടി. വകുപ്പ്/ വിവിധ സർക്കാർ വകുപ്പുകളുടെ സ്കൂൾതല പ്രവർത്തനങ്ങൾ ഒരുമിച്ചെത്തി അധ്യാപകരെ കുഴപ്പിക്കുകയാണിപ്പോൾ. ഒരേ സ്വഭാവമുള്ള പരിപാടികളുമായി പലവകുപ്പുകളെത്തും. ഉദാഹരണം പരിസ്ഥിതിദിനാചരണം. ഇതിനൊപ്പം പഠിപ്പിക്കുക വേണമെന്നാകുമ്പോൾ അധ്യാപകനും കുട്ടിയും കല്ലെടുക്കുന്ന തുമ്പികളാകും.
* ഡി.ഡി.ഇ., ഡി.ഒ. മുതൽ അധ്യാപക - ഉദ്യോഗസ്ഥ തസ്തികകള് ഒഴിഞ്ഞുകിടക്കുന്നത് നികത്തുക. അധ്യയനത്തെകൂടി തടസ്സപ്പെടുന്ന രീതിയിൽ അധ്യാപക ഒഴിവുകൾ ജില്ലയിലുണ്ട്. ഉദ്യോഗസ്ഥ തസ്തികകൾ കൂടി ഒഴിയുമ്പോൾ പദ്ധതി നടത്തിപ്പും അവലോകനവും ഏകോപനവും താളംതെറ്റും.
* മികച്ച അധ്യാപക രക്ഷാകര്തൃസമിതികൾക്ക് ഏറെ കാര്യങ്ങൾ ചെയ്യാനാവും. രാഷ്ട്രീയ അതിപ്രസരത്താല് ചിലയിടത്തെങ്കിലും തങ്ങളുടെ അധ്യാപകസംഘടനയിൽപ്പെട്ടവരെ സംരക്ഷിക്കാനുള്ള സൗകര്യമായി ഇതുപയോഗിക്കുന്നുണ്ട്. താത്പര്യങ്ങളെ മറികടന്ന് പഠന പാഠ്യേതര പിന്തുണ നൽകാൻ പി.ടി.എ.യ്ക്ക് ആവണം.
* വിജയശതമാനവും ഫുൾ എ.പ്ലസും സ്കോളർഷിപ്പുകളും മാത്രമല്ല ഓരോ കുട്ടിയുടെയും വികാസമാവണം വിദ്യാഭ്യാസ പ്രവർത്തകരുടെയും സമൂഹത്തിന്റെയും ലക്ഷ്യം. അതിനാവശ്യമായ രീതിയിൽ പഠനപ്രവർത്തനങ്ങളെ തന്നെ നവീകരിക്കണം.
(സമാപിച്ചു)
Content Highlights: Higher secondary limited to seat discussion, why study reluctance education series by neenu mohan
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..