Chennai Mathematical Institute | Photo: Special Arrangement
ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെങ്കിൽ കണക്കിന്റെ സ്പന്ദനം ആഴത്തിലറിയാൻ ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (സി.എം.ഐ.) ചേരണം. ഗണിതശാസ്ത്രപഠനത്തിനും ഗവേഷണത്തിനും രാജ്യത്ത് ഏറ്റവും പ്രമുഖമായ സ്ഥാനം സി.എം.ഐ.ക്കുണ്ട്. ഗണിതശാസ്ത്ര അധ്യാപനരംഗത്തെ മികവിന്റെ അപര്യാപ്തത പരിഹരിക്കാൻ മൂന്നു പതിറ്റാണ്ട് മുമ്പ് സ്വയംഭരണസ്ഥാപനമായി ആരംഭിച്ചതാണ് സി.എം.ഐ. ഇപ്പോൾ സർവകലാശാലാ പദവിയുണ്ട്. ബിരുദംമുതൽ പിഎച്ച്.ഡി.വരെ എട്ട് കോഴ്‌സുകളുണ്ട്.
കേന്ദ്ര ആണവോർജവകുപ്പ്, ഐ.എസ്.ആർ.ഒ., ഡി.ആർ.ഡി.ഒ. തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുടെയും സ്പിക്ക്, ഇൻഫോസിസ് ഫൗണ്ടേഷൻ, ശ്രീറാം ഗ്രൂപ്പ് തുടങ്ങി പ്രമുഖ കമ്പനികളുടെയും സാമ്പത്തികസഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. ചെന്നൈ നഗരകേന്ദ്രത്തിൽനിന്ന് 30 കിലോമീറ്ററോളം അകലെയുള്ള ശിരുശേരിയിലാണ് കാമ്പസ്. മികച്ചനിലവാരത്തിലുള്ള ലൈബ്രറിയും ഹോസ്റ്റൽസൗകര്യവുമുണ്ട്.
കണക്കിന്റെ ലോകം
ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, ഡേറ്റാ സയൻസ് തുടങ്ങിയവയൊക്കെ പഠിപ്പിക്കുന്നുണ്ടെങ്കിലും കണക്ക് തന്നെയാണ് പ്രധാനം. അടിമുടി ഗണിതശാസ്ത്ര അന്തരീക്ഷമുള്ള സി.എം.ഐ. കണക്കിൽ ആഴത്തിൽ പഠിക്കാൻ യോജിച്ച ഇടമാണ്. പ്രവേശനപരീക്ഷ വഴിയാണ് പ്രവേശനം. പ്രതിവർഷം 4000 മുതൽ 5000 വരെ വിദ്യാർഥികൾ പരീക്ഷ എഴുതുന്നതിൽ 40 മുതൽ 60 വരെ വിദ്യാർഥികൾ മാത്രമാണ് പ്രവേശനം ലഭിക്കുക.
കോഴ്‌സുകൾ
- ബി.എസ്‌സി.:• മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടർ സയൻസ് • മാത്തമാറ്റിക്സ് ആൻഡ് ഫിസിക്സ്.
- എം.എസ്‌സി.: • മാത്തമാറ്റിക്സ് • കംപ്യൂട്ടർ സയൻസ് • ഡേറ്റാ സയൻസ്
- പിഎച്ച്.ഡി.: • മാത്തമാറ്റിക്സ് • കംപ്യൂട്ടർ സയൻസ് • ഫിസിക്സ്
കോഴ്‌സ് ഫീസ് സ്കോളർഷിപ്പിലൂടെ കണ്ടെത്താം. പ്രവേശനം നേടുന്ന വിദ്യാർഥികളിൽ 90 ശതമാനത്തോളംപേർക്കും സ്കോളർഷിപ്പ് ലഭിക്കും. പ്രവേശനപരീക്ഷയിലെ സ്കോറിനെ അടിസ്ഥാനമാക്കിയാണ് ആദ്യവർഷം സ്കോളർഷിപ്പ് നൽകുന്നത്. പിന്നീട് സെമസ്റ്റർ പരീക്ഷകളുടെ അടിസ്ഥാനത്തിലാകും. സ്കോളർഷിപ്പ് ലഭിക്കാത്തവർക്ക് കുടുംബവരുമാനം അനുസരിച്ച് ഫീസിളവുമുണ്ട്.
ഫെലോഷിപ്പ്
ബിരുദതലത്തിൽ പ്രതിമാസം 5000 രൂപയും ബിരുദാനന്തരബിരുദത്തിന് 6000 രൂപയും ലഭിക്കും. ഇതു മിക്കവർക്കും ലഭിക്കും. പിഎച്ച്.ഡി.ക്ക് ആദ്യ രണ്ടുവർഷം 31,000 രൂപയും അടുത്ത മൂന്നുവർഷം 35,000 രൂപയും പ്രതിമാസം ലഭിക്കും. ഇതുകൂടാതെ വാർഷിക ബുക്ക് ഗ്രാൻഡ് 10,000 രൂപയും.
വിദേശത്ത് ഉപരിപഠനം, ഗവേഷണം
യു.എസ്., യൂറോപ്പ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സർവകലാശാലകളിലും ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലും ഇന്റേൺഷിപ്പിന് അവസരമുണ്ട്. ഒരു ബാച്ചിൽനിന്ന് 10 വിദ്യാർഥികളെങ്കിലും വിദേശത്ത് ഇന്റേൺഷിപ്പ് ചെയ്യും. ഇതിലൂടെ വിദേശത്ത് ഉപരിപഠനത്തിനും ഗവേഷണത്തിനും അവസരം ലഭിക്കും. ലോകപ്രശസ്തമായ ഗണിതശാസ്ത്രസ്ഥാപനമായ പാരീസിലെ ഇക്കോളെ നോർമലേ സുപ്പീരിയറുമായി (ഇ.എൻ.എസ്.) ചേർന്ന് സ്റ്റുഡൻറ്‌സ് എക്സ്ചേഞ്ച് പ്രോഗ്രാം നടത്തുന്നുണ്ട്. ഇതുപ്രകാരം ഒരുവർഷം രണ്ട് വിദ്യാർഥികൾക്ക് ഇ.എൻ.എസി.ലെ ഗവേഷണപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. വിദേശ സർവകലാശാലകൾ വിദ്യാർഥികൾക്ക് പ്രവേശനത്തിന് മുൻഗണന നൽകുന്ന ഇന്ത്യയിലെ പ്രധാന സ്ഥാപനമാണ് സി.എം.ഐ.
ജോലിസാധ്യത
പഠിച്ചിറങ്ങുന്നവരിൽ ഭൂരിപക്ഷവും അക്കാദമികരംഗത്താണ് പ്രവർത്തിക്കുന്നത്. ഐ.ഐ.ടി. അടക്കമുള്ള പ്രമുഖ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഇവിടെ പഠിച്ചവർ ജോലിചെയ്യുന്നുണ്ട്. വിദേശത്ത് പിഎച്ച്.ഡി. ചെയ്യുന്നവരും തുടർന്ന് അവിടെ പ്രവർത്തിക്കുന്നവരുമുണ്ട്. കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ പ്രമുഖ കമ്പനികളിൽ ജോലിയും ഉറപ്പാണ്. മറ്റ് കോഴ്‌സുകൾ അക്കാദമികരംഗത്തെ ലക്ഷ്യമാക്കിയുള്ളതാണെങ്കിൽ ഡേറ്റാ സയൻസ് തൊഴിലധിഷ്ഠിത കോഴ്‌സാണ്.
Content Highlights: Chennai Mathematical Institute admissions 2023
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..