പ്രതീകാത്മക ചിത്രം | മാതൃഭൂമി
നാഗ്പുർ: ഉത്തർപ്രദേശ് പോലീസിൽ വിശ്വാസമില്ലാത്തതിനാൽ യുവതി പരാതി നൽകാനെത്തിയത് നാഗ്പുരിൽ. ലഖ്നൗവിൽനിന്ന് 900 കിലോമീറ്റർ ദൂരം ടാക്സിയിൽ സഞ്ചരിച്ചാണ് നേപ്പാൾ സ്വദേശിയായ യുവതി നാഗ്പുരിലെത്തിയത്. ലഖ്നൗ സ്വദേശിയായ യുവാവ് ലൈംഗികമായി പീഡിപ്പിച്ചെന്നും ഇതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി.
2018-ലാണ് നേപ്പാൾ സ്വദേശിയായ യുവതി ഇന്ത്യയിലെത്തിയത്. കഴിഞ്ഞ മാർച്ച് മുതൽ ലഖ്നൗവിലെ ഒരു ഫ്ളാറ്റിൽ സുഹൃത്തായ മറ്റൊരു യുവതിക്കൊപ്പമായിരുന്നു താമസം. ഇതിനിടെ സുഹൃത്ത് വഴി ദുബായിൽ എൻജിനീയറായ ലഖ്നൗ സ്വദേശി പ്രവീൺ രാജ്പാൽ യാദവിനെ പരിചയപ്പെട്ടു. പിന്നീട് സുഹൃത്തായ യുവതിയുമായി സാമ്പത്തികകാര്യങ്ങളെച്ചൊല്ലി തർക്കമുണ്ടായി. ഇക്കാര്യം പ്രവീണിനെ അറിയിക്കുകയും ഇയാൾ ദുബായിൽനിന്ന് ലഖ്നൗവിലെത്തി യുവതിയെ നേരിൽ കാണുകയും ചെയ്തു. നഗരത്തിലെ ഹോട്ടലിൽ മുറിയെടുത്തിട്ടുണ്ടെന്നും അവിടേക്ക് വരാനുമായിരുന്നു ഇയാളുടെ നിർദേശം. എന്നാൽ ഹോട്ടലിലെത്തിയപ്പോൾ പ്രവീൺ ലൈംഗികമായി പീഡിപ്പിച്ചെന്നും ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് യുവതിയുടെ പരാതി. പ്രവീണിന്റെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലെത്തിച്ച് മയക്കുമരുന്ന് നൽകിയും പീഡനത്തിനിരയാക്കി. പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ യുവതി ലഖ്നൗവിലെ പോലീസിൽ പരാതി നൽകാൻ ഒരുങ്ങിയെങ്കിലും പ്രവീൺ യാദവ് ഭീഷണിപ്പെടുത്തി. ഒരു പോലീസ് ഉദ്യോഗസ്ഥൻ വീട്ടിലെത്തി യുവതിയോട് പ്രശ്നം ഒത്തുതീർപ്പാക്കണമെന്നും ആവശ്യപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥരുമായി പ്രവീണിന് അടുത്ത ബന്ധമാണെന്ന് മനസിലായതോടെയാണ് ഉത്തർപ്രദേശ് പോലീസിൽ വിശ്വാസം നഷ്ടപ്പെട്ടത്. തുടർന്ന് നാഗ്പുരിലെ മറ്റൊരു സുഹൃത്തിനെ ബന്ധപ്പെടുകയും ഇവർ ഏർപ്പാടാക്കിയ ടാക്സിയിൽ നാഗ്പുരിലെത്തി പരാതി നൽകുകയുമായിരുന്നു.
യുവതിയുടെ പരാതിയിൽ കേസെടുത്ത നാഗ്പുർ കൊരഡി പോലീസ് പിന്നീട് ലഖ്നൗ പോലീസിനെ വിവരമറിയിച്ചു. ലഖ്നൗവിലെ ചിൻഹാത് പോലീസിന് കേസ് കൈമാറിയതായും യുവതിയെ പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം ലഖ്നൗവിലേക്ക് മടക്കി അയച്ചതായും നാഗ്പുർ പോലീസ് പറഞ്ഞു. ലഖ്നൗവിൽ യുവതിക്ക് വേണ്ട എല്ലാ സുരക്ഷയും ഒരുക്കണമെന്നും നാഗ്പുർ പോലീസ് നിർദേശം നൽകിയിട്ടുണ്ട്.
Content Highlights:woman travelled lucknow to nagpur to file rape complaint
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..