-
ഒരു സ്ത്രീയെന്ന് വിളിക്കപ്പെടാനുള്ള എല്ലാപരിധികളും ലംഘിച്ചു, സോനു പഞ്ചബൻ എന്ന ഗീത അറോറയെ 24 വർഷം കഠിന തടവിന് ശിക്ഷിച്ച് ഡൽഹി ദ്വാരക കോടതി പറഞ്ഞ വാക്കുകളാണിത്. തീർത്തും ശരിയായ പരാമർശം. ഒരു സ്ത്രീയെന്ന് മാത്രമല്ല, മനുഷ്യനെന്ന് പോലും വിളിക്കപ്പെടാൻ അർഹതയില്ലാത്തതരത്തിലായിരുന്നു സോനു പഞ്ചബൻ എന്ന യുവതിയുടെ ഹീനകൃത്യങ്ങൾ.
ആരാണ് സോനു പഞ്ചബൻ..
ഡൽഹി കേന്ദ്രീകരിച്ചുള്ള ഏറ്റവും വലിയ സെക്സ് റാക്കറ്റിനെ നിയന്ത്രിക്കുന്ന സ്ത്രീ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി പടർന്നുകിടക്കുന്നു അവരുടെ പ്രവർത്തനമേഖല. പെൺകുട്ടികളെയും യുവതികളെയും വേശ്യാവൃത്തിയിലേക്ക് തള്ളിവിടുന്നവൾ. തട്ടിക്കൊണ്ടുവരുന്ന പെൺകുട്ടികളെ മയക്കുമരുന്ന് കുത്തിവെച്ച് ലൈംഗികദാഹം തീർക്കാനെത്തുന്നവർക്ക് കാഴ്ചവെക്കുന്നവൾ. മോഡലിങ്, സിനിമ രംഗത്തെ യുവതികളെ ചതിക്കുഴിയിൽ വീഴ്ത്തുന്നവൾ. അങ്ങനെനീളുന്ന സോനു പഞ്ചബൻ എന്ന ക്രൂരവനിതയുടെ കുപ്രസിദ്ധി.
ഹൈ ക്ലാസ് സെക്സ് റാക്കറ്റ് നടത്തിപ്പുകാരി എന്നാണ് സോനു പഞ്ചബന് അറിയപ്പെട്ടിരുന്നത്. ഡൽഹിയിലെ സമ്പന്നരുടെ വീടുകളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഫാംഹൗസുകളിലും അവർ പെൺകുട്ടികളെ എത്തിച്ചുനൽകി. ലൈംഗികത്തൊഴിലിന് ഇരയെ വാങ്ങുക മാത്രമല്ല സോനു പഞ്ചബൻ ചെയ്തത്. ആവശ്യങ്ങൾക്ക് വഴങ്ങാൻവേണ്ടി ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. എതിർക്കാതിരിക്കാനായി സോനു പെൺകുട്ടികളെ ബലമായി മയക്കുമരുന്ന് കുത്തിവെച്ചു. മാറിടത്തിലും വായിലും മുളകുപൊടി തേച്ചു. ആഗ്രഹങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണമെന്നും അല്ലെങ്കിൽ ക്രൂരത നേരിടേണ്ടിവരുമെന്നുമുള്ള ഭീതി സൃഷ്ടിക്കാൻവേണ്ടിയായിരുന്നു ഇത്. ആജ്ഞകൾ അനുസരിക്കാത്ത വേളയിൽ സോനു പെൺകുട്ടികളെ മർദിക്കുകയും ചെയ്തിരുന്നു.
നാടകീയമായ ജീവിതം...
ഏറെ നാടകീയത നിറഞ്ഞ ജീവിതമായിരുന്നു സോനു പഞ്ചബന്റേത്. കിഴക്കൻ ഡൽഹിയിലാണ് ജനനം. വേശ്യാവൃത്തിയിലേക്ക് കടന്നതോടെ ഡൽഹി പോലീസിന്റെ നോട്ടപ്പുള്ളിയായി. ഇതിനിടെ സൗത്ത് ഡൽഹിയിലെ അതിസമ്പന്നർ താമസിക്കുന്ന സൈദുള്ളജാബിൽ സ്വന്തമായി വീട് വരെ വാങ്ങി. ഡൽഹിയിൽ തുടങ്ങിയ സെക്സ്റ്റ് റാക്കറ്റിന്റെ കണ്ണികൾ പല സംസ്ഥാനങ്ങളിലേക്കും നീണ്ടു.
അധോലോക നായകരെ ഏറെ സ്നേഹിച്ചിരുന്ന സ്ത്രീയായിരുന്നു സോനു. രണ്ട് തവണ ഇവർ വിവാഹം കഴിച്ചതും കൊടുംകുറ്റവാളികളെയായിരുന്നു. എന്നാൽ രണ്ട് പേരും പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. കുപ്രസിദ്ധ ഗുണ്ടാത്തലവനായ ഹേമനു സോനുവായിരുന്നു ആദ്യ ഭർത്താവ്. എന്നാൽ പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെട്ടു.
അധോലോക നായകനായ ശ്രീപ്രകാശ് ശുക്ലയുടെ അടുത്ത കൂട്ടാളി വിജയ് സിങ്ങിനെയാണ് രണ്ടാമത് വിവാഹം കഴിച്ചത്. 2003-ലായിരുന്നു വിവാഹം. എന്നാൽ ഉത്തർപ്രദേശിന്റെ പ്രത്യേക ദൗത്യസംഘം വിജയ് സിങ്ങിനെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. ഇതിനുശേഷം മറ്റൊരു ഗുണ്ടാത്തലവനായ ദീപക്കുമായി അടുപ്പത്തിലായി. പക്ഷേ, ഈ ബന്ധവും അധികനാൾ നീണ്ടില്ല. അസമിൽവെച്ച് ദീപക്കിനെ പോലീസ് വധിച്ചു.
പിടിവീഴുന്നു...
നേരത്തെയും പലതവണ സോനു പഞ്ചബൻ പോലീസിന്റെ പിടിയിലായിട്ടുണ്ട്. എന്നാൽ എല്ലാതവണയും അവർ ശിക്ഷാനടപടികളിൽനിന്ന് രക്ഷപ്പെട്ടു. പക്ഷേ, ഏറ്റവുമൊടുവിൽ 12 വയസ്സുകാരി നേരിട്ട് പോലീസിൽ പരാതി നൽകിയതോടെ സോനുവിന്റെ നരനായാട്ടിന് അവസാനമാവുകയായിരുന്നു.
2007-ൽ വ്യഭിചാരക്കുറ്റത്തിനാണ് സോനു ആദ്യമായി പോലീസിന്റെ പിടിയിലാകുന്നത്. എന്നാൽ അതേവർഷം തന്നെ ഈ കേസിൽ ജാമ്യം നേടി പുറത്തിറങ്ങി. പിന്നാലെ 2008-ലും ഇതേ കുറ്റത്തിന് പിടിയിലായെങ്കിലും അധികനാൾ അകത്തുകിടന്നില്ല.
2011-ൽ സോനുവിനെ കുരുക്കാൻ ഡൽഹി പോലീസ് തന്ത്രമൊരുക്കി. ഇടപാടുകാരെന്ന വ്യാജേന രണ്ട് പോലീസുകാർ സോനുവുമായി ബന്ധപ്പെട്ടു. കെണിയിൽ സോനു വീണു. നാല് കൂട്ടാളികൾക്കൊപ്പം പോലീസ് ഇവരെ കൈയോടെ പിടികൂടി. മെഹ്റൗളിയിലെ വേശ്യാലയത്തിൽ റെയ്‌ഡ് നടത്തി. സോനുവും കൂട്ടരും ജയിലിലായി. പക്ഷേ, തെളിവുകളുടെ അഭാവത്തിൽ കോടതി ഇവരെ പിന്നീട് വെറുതെവിടുകയും ചെയ്തു.
പെൺകുട്ടിയുടെ പരാതി...
സോനുവിന്റെ റാക്കറ്റിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടി 2014-ൽ പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് വീണ്ടും പോലീസ് ഉണർന്നത്. 2013-ലാണ് 13 വയസുകാരിയെ സോനുവിന്റെ കൂട്ടാളിയായ സന്ദീപ് ബേഡ്വൽ തട്ടിക്കൊണ്ടുപോയത്. ലൈംഗികമായി പീഡിപ്പിച്ചശേഷം 12 പേർക്കാണ് പെൺകുട്ടിയെ കൈമാറിയത്. അതിസമ്പന്നരായ ഇടപാടുകാർ ഉണ്ടായിരുന്നതിനാൽ പെൺകുട്ടിയെ ഇംഗ്ലീഷും പഠിപ്പിച്ചിരുന്നു. എന്നാൽ കേസ് കോടതിയിലെത്തും മുമ്പേ പെൺകുട്ടി കടന്നുകളഞ്ഞു. ഇതോടെ ഡൽഹി ഡല്‍ഹി പോലീസില്‍നിന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു.
അറസ്റ്റിലേക്ക്...
2017-ലാണ് സോനു പഞ്ചബനെയും സന്ദീപ് ബേഡ്വൽനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പെൺകുട്ടികളെ വേശ്യാവൃത്തിക്ക് ഉപയോഗിച്ചതിന് സോനുവിനെതിരേയും പീഡിപ്പിച്ചതിന് സന്ദീപിനെതിരെയും കുറ്റങ്ങൾ ചുമത്തി. രണ്ട് കുറ്റങ്ങളിലായാണ് സോനുവിനെ കഴിഞ്ഞദിവസം 24 വർഷം തടവിന് ശിക്ഷിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് സന്ദീപിനെ 20 വർഷം തടവിനും ശിക്ഷിച്ചു. ഏഴ് ലക്ഷം രൂപ പ്രതികൾ നഷ്ടപരിഹാരമായി പെൺകുട്ടിക്ക് നൽകുകയും വേണം. വിചാരണകാലയളവിൽ തിഹാർ ജയിലിൽവെച്ച് സോനു ഒരിക്കൽ ആത്മഹത്യാശ്രമം നടത്തിയിരുന്നു. അമിതമായ അളവിൽ മരുന്ന് കഴിച്ചായിരുന്നു ജീവനൊടുക്കാൻ ശ്രമിച്ചത്.
സിനിമയിലും...
കുപ്രസിദ്ധിയിലൂടെയാണ് നാലാൾ അറിഞ്ഞതെങ്കിലും സോനുവിന്റെ ജീവിതം സിനിമയിലും പകർത്തിയിട്ടുണ്ട്. 2013-ൽ പുറത്തിറങ്ങിയ ഫുക്രിയിലും പിന്നീടിറങ്ങിയ ഫുക്രി റിട്ടേൺസ് എന്ന സിനിമയിലും റിച്ച ഛാദ അവതരിപ്പിച്ച കഥാപാത്രം സോനുവിന്റെ ജീവിതം ആസ്പദമാക്കി രൂപപ്പെടുത്തിയതാണ്.
Content Highlights:who is sonu punjaban high class sex racket owner in india


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..