നെല്ലിയമ്പത്ത് ഇരട്ടക്കൊലപാതകം നടന്ന വീട്. ഇൻസെറ്റിൽ കൊല്ലപ്പെട്ട പത്മാവതിയും കേശവനും | ഫയൽചിത്രം
പനമരം(വയനാട്) : നെല്ലിയമ്പത്തെ കൊലപാതകത്തില്‍ പ്രതി അറസ്റ്റിലായിട്ടും സംശയങ്ങളും ചര്‍ച്ചകളും തീരാതെ നാട്ടുകാര്‍. കൊലയാളിയെ വൈകിയാണെങ്കിലും പോലീസ് പിടികൂടിയത് പ്രദേശവാസികള്‍ക്ക് ആശ്വാസമായി. എന്നാല്‍, നാട്ടുകാരന്‍തന്നെ പ്രതിയായതിന്റെ അന്പരപ്പും പ്രദേശവാസികള്‍ മറച്ചുവെക്കുന്നില്ല. പിടിയിലായ അര്‍ജുന്‍മാത്രമാണോ കൊലയ്ക്കുപിന്നിലെന്ന സംശയമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. കൊലയാളിയെ സംബന്ധിച്ച സൂചനകളൊന്നും ആദ്യഘട്ടത്തില്‍ പോലീസിന് ലഭിക്കാത്ത രീതിയില്‍ തെളിവുകള്‍ അവശേഷിപ്പിക്കാതെയായിരുന്നു കൊലപാതകം.
കഴിഞ്ഞ ഒമ്പതിന് പോലീസിന്റെ ചോദ്യംചെയ്യലിനിടെ അര്‍ജുന്‍ ശൗചാലയത്തില്‍പോയി വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പിന്നാലെ ബന്ധുക്കളും നാട്ടുകാരും പരസ്യമായി പോലീസിനുനേരെ ആരോപണമുന്നയിച്ചിരുന്നു. കൊലപാതകത്തിന്റെ പേരില്‍ കോളനിക്കാരെ പോലീസ് മനഃപൂര്‍വം മാനസികമായി പീഡിപ്പിക്കുന്നതായും പ്രതികളാക്കാന്‍ ശ്രമിക്കുന്നതായും പരാതികളും ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ദിവസങ്ങള്‍ക്കിപ്പുറം അര്‍ജുന്‍ പ്രതിയാണെന്ന സ്ഥിരീകരണവുമായി പോലീസെത്തിയത്.
മോഷണശ്രമമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് പോലീസിന്റെ വാദം. സംഭവസ്ഥലത്തുനിന്ന് അരക്കകിലോമീറ്റര്‍ അകലെയാണ് അര്‍ജുന്റെ വീടുള്ളത്. മുഖംമൂടിധാരികളായ രണ്ടുപേരാണ് തങ്ങളെ ആക്രമിച്ചതെന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പത്മാവതി കൂടെയുണ്ടായിരുന്നവരോട് പറഞ്ഞിരുന്നതായാണ് വിവരം. രാത്രി വീട്ടില്‍ ടി.വി. കണ്ടിരിക്കവേ എന്തോ ശബ്ദംകേട്ട് ഭര്‍ത്താവുപോയ സമയത്തായിരുന്നു ആക്രമണമുണ്ടായത്. അലര്‍ച്ചകേട്ടെത്തിയ തന്നെയും അക്രമികള്‍ ആക്രമിച്ച് കടന്നുകളയുകയായിരുന്നെന്ന് അവര്‍ പറഞ്ഞിരുന്നു. ഇതനുസരിച്ചായിരുന്നു അന്വേഷണം തുടങ്ങിയത്. എന്നാല്‍, ഇപ്പോള്‍ ഒരു പ്രതി മാത്രമേയുള്ളൂവെന്നാണ് പോലീസിന്റെ വിശദീകരണം.
അറസ്റ്റ് വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍
ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും ആശങ്കകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവിലാണ് ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയെ അന്വേഷണസംഘം അറസ്റ്റുചെയ്തത്. കൊലപാതകം നടന്ന് മൂന്നുമാസം പിന്നിട്ടിട്ടും കാര്യമായ പുരോഗതിയൊന്നും അന്വേഷണത്തിലുണ്ടായില്ലെന്നായിരുന്നു ആരോപണം. ജനപ്രതിനിധികളും പൗരസമിതിയും അടക്കമുള്ളവര്‍ കേസന്വേഷണം മറ്റേതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ പനമരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട അക്രമസംഭവങ്ങളും മോഷണശ്രമങ്ങളും ഉണ്ടായതും ആശങ്കയേറ്റിയിരുന്നു.
നാട്ടുകാരെയും അതിഥിതൊഴിലാളികളെയും മുന്‍കുറ്റവാളികളെയും അടക്കം പലവട്ടം ചോദ്യംചെയ്തിട്ടും മതിയായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇതിനിടെ മൂന്നാംവട്ട ചോദ്യംചെയ്യലിലാണ് പ്രതി അര്‍ജുന്‍ കുറ്റംസമ്മതിച്ചതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹങ്ങളിലുണ്ടായ മുറിവുകളുടെ അടിസ്ഥാനത്തില്‍ ഇടതുകൈയ്ക്ക് സ്വാധീനം കൂടുതലുള്ള ആളാണ് കൃത്യം നടത്തിയതെന്നും വിവരമുണ്ടായിരുന്നു.
അറസ്റ്റിലായ പ്രതി ഇടതുകൈയ്ക്ക് സ്വാധീനമുള്ള ആളാണെന്നാണ് പോലീസ് പറയുന്നത്. വീടും സ്ഥലവും നല്ല പരിചിതരായ ചെറുപ്പക്കാരായിരിക്കും കൊലപാതകിയെന്നും പോലീസ് സൂചന നല്‍കിയിരുന്നു. ഈ നിഗമനങ്ങളും അര്‍ജുന്‍തന്നെയാണ് പ്രതിയെന്ന് ഉറപ്പാക്കാന്‍ പോലീസിന് സഹായകമായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..