കൊലപാതകം നടന്ന വീട്. ഇൻസെറ്റിൽ കൊല്ലപ്പെട്ട പത്മാവതി,കേശവൻ
പനമരം(വയനാട്): നെല്ലിയമ്പം ഇരട്ടക്കൊലപാതകം നടന്നിട്ട് ഒരാഴ്ച തികയുമ്പോഴും അന്വേഷണത്തിൽ നിർണായക പുരോഗതിയൊന്നുമില്ല. ജില്ലാ പോലീസ് മേധാവി, എ.എസ്.പി., നാല് ഡിവൈ.എസ്.പി.മാർ എന്നിവരുടെ നേതൃത്വത്തിൽ ഒരാഴ്ചയായി അന്വേഷണസംഘം എല്ലാ സാധ്യതകളും പരിശോധിച്ച് കിണഞ്ഞുശ്രമിച്ചിട്ടും കാര്യമായ സൂചനകളൊന്നും കിട്ടിയില്ലെന്നാണ് വിവരം. എങ്കിലും പ്രതികളെ ഉടൻ വലയിലാക്കാമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. മോഷണശ്രമമെന്ന നിലയിൽതന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ വീട്ടിൽനിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നതും പോലീസ് പരിഗണിക്കുന്നു.
കൊല്ലപ്പെട്ട കേശവനും പത്മാവതിക്കും ശത്രുക്കളുള്ളതായും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. നെല്ലിയമ്പവും പരിസര പ്രദേശവും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. മൃതദേഹങ്ങളിലുണ്ടായ മുറിവുകളുടെ അടിസ്ഥാനത്തിൽ ഇടത് കൈക്ക് സ്വാധീനം കൂടുതലുള്ള ആളാണ് കൃത്യം നടത്തിയതെന്ന് നേരത്തേതന്നെ സംശയമുണ്ട്. ജനാലവഴിയാണ് വീടിനകത്ത് കടന്നതെങ്കിൽ, രണ്ട് അഴികളാണ് അഴിച്ചുമാറ്റിയിട്ടുള്ളത്.
ഇതുവഴി തടി കുറഞ്ഞവർക്കേ അകത്ത് പ്രവേശിക്കാനാവൂ. സംഭവദിവസം ഇവർ നേരത്തേ കാവടത്തെ വീടിനുള്ളിൽ കയറിയതായാണ് നിഗമനം. വീടിന് പുറകുവശത്തെ ജനാല വഴി അകത്തുകടന്ന കൊലയാളികൾ വീടിന്റെ മച്ചിനു മുകളിൽ ഒളിച്ചിരിക്കുകയും തുടർന്ന് അടുക്കളവഴി കൃത്യം നടന്ന സ്ഥലത്തേക്ക് എത്തിയതായും സംശയമുണ്ട്. അടുത്തിടെ ഇവരുടെ സ്ഥലം വിറ്റതായി നാട്ടുകാർ പറയുന്നു. സ്ഥലം വിറ്റുകിട്ടിയ പണം ലക്ഷ്യം വെച്ചാണ് അക്രമികൾ എത്തിയതെന്നാണ് നാട്ടുകാരുടെ സംശയം.
ഒരു സാധ്യതയും തള്ളാതെ ഒരാഴ്ചത്തെ അന്വേഷണം
സംഭവം നടന്ന ദിവസംമുതൽ എല്ലാ സാധ്യതകളും പരിശോധിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. വീടും പരിസരവും അരിച്ചുപെറുക്കിയിട്ടും സംശയമുള്ളവരെ ചോദ്യം ചെയ്തിട്ടും പ്രതികളെക്കുറിച്ചുള്ള സൂചനകൾ കിട്ടിയില്ല. കനത്ത മഴ കാരണംവീടിനു പുറത്തുള്ള അടയാളങ്ങൾ നഷ്ടപ്പെട്ടതും വലിയ വെല്ലുവിളിയായി.
സാക്ഷികളില്ലാത്തതിനാൽതന്നെ ശാസ്ത്രീയപരിശോധനയും ഊർജിതമാക്കിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം. കാവടം പത്മാലയത്തിൽ കേശവൻ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു.കഴുത്തിന് വെട്ടേറ്റ പത്മാവതി വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയിൽനിന്ന് മുഖംമൂടി ധരിച്ച രണ്ടുപേർ ആക്രമിച്ചെന്നാണ് പത്മാവതി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പറഞ്ഞത്.
ഇത് പ്രകാരമായിരുന്നു തുടക്കം മുതലുള്ള അന്വേഷണം വീടിന്റെ രണ്ടാം നിലയിലേക്ക് പുറമേയുള്ള കോണിപ്പടി വഴിയും കയറാം. ഇത്തരത്തിൽ ആക്രമികൾ നേരത്തേ രണ്ടാം നിലയിൽ നിലയുറപ്പിച്ചിട്ടുണ്ടാകാമെന്നായിരുന്നു നിഗമനം. എന്നാൽ വീടിന്റെ ജനലഴി അഴിച്ചുമാറ്റിയതായി പിന്നീട് കണ്ടെത്തി.
ജനലഴികൾ തോട്ടത്തിൽനിന്ന് കണ്ടെടുക്കുകയും ചെയ്തു. പ്രദേശത്തെ കുളത്തിൽനിന്ന് രക്തക്കറയുള്ള തുണിയും കണ്ടെത്തി. വീടിന് പുറകുവശത്തെ ഏണിയിൽ നിന്ന് വിരലടയാളം കിട്ടിയിരുന്നു. ഇവയൊക്കെ അടിസ്ഥാനമാക്കി പരിശോധന നടത്തിയെങ്കിലും പ്രതികളിലേക്ക് എത്താനായിട്ടില്ല. കാപ്പിത്തോട്ടത്തിന് നടുവിലാണ് പത്മാലയം വീട്. തൊട്ടടുത്ത് മറ്റു വീടുകളുമില്ല. അതുകൊണ്ടുതന്നെ വീടിനെക്കുറിച്ച് അറിയുന്നവരായിരിക്കും കൃത്യത്തിന് പിന്നിലെന്നും പോലീസ് സംശയിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ പലരെയും ചോദ്യം ചെയ്തിരുന്നു.
Content Highlights:wayanad double murder case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..