സി.സി.ടി.വി ദൃശ്യം, വടകര താലൂക്കോഫീസ് കെട്ടിടത്തിന് വെള്ളിയാഴ്ച പുലർച്ചെ തീപിടിച്ചപ്പോൾ
കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ ഇന്നലെയുണ്ടായ തീപ്പിടിത്തത്തില്‍ ആന്ധ്ര സ്വദേശി കസ്റ്റഡിയില്‍. പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞിരുന്ന ഇയാളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം തുടരുന്നത്. ആന്ധ്ര സ്വദേശി മറ്റൊരു കെട്ടിടത്തിലേക്ക് കയറുന്ന സി.സി.ടി.വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
താലൂക്ക് ഓഫീസിനോട് ചേര്‍ന്നുള്ള ലാന്‍ഡ് അക്വിസിഷന്‍ ഓഫീസിലെ ശൗചാലയത്തില്‍ കഴിഞ്ഞ ദിവസം അഗ്നിബാധയുണ്ടായിരുന്നു. ഈ ഓഫീസിലെ ചുമരില്‍ തെലുങ്കിലും ഇംഗ്ലീഷിലുമുള്ള എഴുത്തുകളും കണ്ടെത്തിയിരുന്നു. ഇതിനു പുറമെ 12-ന് എടോടിയിലെ ഒരുകെട്ടിടത്തിനു മുകളിലും പഴയസാധനങ്ങള്‍ കൂട്ടിയിട്ട് തീയിട്ട സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് ഒരാള്‍ കയ്യിലൊരു കുപ്പിയുമായി കയറിപ്പോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്.
ഈ സാഹചര്യത്തിലാണ് ഈ പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞിരുന്ന ആന്ധ്ര സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇപ്പോള്‍ ചോദ്യംചെയ്യുകയാണ്. ഇയാളാണോ പ്രതി എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല എന്നാണ് പോലീസ് നല്കുന്ന സൂചന.
അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ല എന്ന് ഇന്നലത്തെ അന്വേഷണത്തില്‍ തന്നെ വ്യക്തമായിരുന്നു. ഏതെങ്കിലും തരത്തിലുള്ള അമിതമായ വൈദ്യുത പ്രവാഹമൊന്നും ഈ പ്രദേശത്തെ മീറ്ററുകളില്‍ രേഖപ്പെടുത്തിയിട്ടില്ല. വടകര എം.എല്‍.എ കെ.കെ രമ ഉള്‍പ്പടെയുള്ളവര്‍ സംഭവത്തില്‍ അട്ടിമറി ആരോപിച്ചിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വടകര താലൂക്കോഫീസ് കെട്ടിടം അഗ്നിക്കിരയായത്. ഫയലുകള്‍ സൂക്ഷിക്കുന്ന മുറിയില്‍ തീപടര്‍ന്നതിനെത്തുടര്‍ന്ന് ആയിരക്കകണക്കിനു രേഖകള്‍ കത്തിച്ചാമ്പലായി. 1930 മുതലുള്ള രേഖകള്‍ ഇതിലുണ്ട്. 135 വര്‍ഷത്തോളം പഴക്കമുള്ള പൈതൃകപദവിയുള്ള കെട്ടിടത്തിലാണ് പുലര്‍ച്ചെ 5.30-ഓടെ തീപടര്‍ന്നത്. മണിക്കൂറുകള്‍ക്കക്കം തീ താലൂക്ക് ഓഫീസിനെയാകെ വിഴുങ്ങി. രക്ഷാപ്രവര്‍ത്തനം വരെ ദുഷ്കരമാക്കുന്ന വിധത്തിലാണ് തീ ആളിക്കത്തിയത്. തഹസില്‍ദാരുടെ മുറിയും 70-ഓളം ജീവനക്കാര്‍ ജോലിചെയ്യുന്ന വിവിധ സെക്ഷനുകളും കത്തിച്ചാമ്പലായി. 50 ഓളം കംപ്യൂട്ടര്‍, രണ്ടാഴ്ചമുമ്പ് സ്ഥാപിച്ച പുതിയ ഫര്‍ണിച്ചറുകള്‍, മൂന്ന് ഹൈസ്പീഡ് സ്കാനര്‍, മൂന്ന് പ്രിന്റര്‍, സീലിങ്, മേല്‍ക്കൂരയിലെ മരം, ഓടുകള്‍ എന്നിവയെല്ലാം നശിച്ചു.
Content Highlights: Vadakara Taluk office fire; Andhra native arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..