കുട്ടികളെ ആശുപത്രിയിലെത്തിച്ചപ്പോൾ(ഇടത്ത്) പോലീസ് കസ്റ്റഡിയിലെടുത്ത ദമ്പതിമാർ(വലത്ത്) Screengrab: Mathrubhumi News
മലപ്പുറം: നിലമ്പൂരിലെ മമ്പാടിൽ മുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ ആറും നാലും വയസ്സുള്ള കുട്ടികള്‍ നേരിട്ടത് ക്രൂരപീഡനം. ഭക്ഷണം പോലും ലഭിക്കാതെ നിരന്തരം പീഡനത്തിനിരയായ കുട്ടികള്‍ നിലവില്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അതിനിടെ, രണ്ടാനമ്മ ഉപദ്രവിച്ചിരുന്നതായി നാല് വയസ്സുള്ള കുട്ടി പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച വൈകിട്ടോടെയാണ് മമ്പാട് ടൗണിലെ കെട്ടിടത്തില്‍ മൂന്നാംനിലയില്‍ മുറിയില്‍ പൂട്ടിയിട്ടനിലയില്‍ കുട്ടികളെ കണ്ടെത്തിയത്. നാട്ടുകാരും പോലീസും ചേര്‍ന്ന് മുറി തുറന്ന് കുട്ടികളെ മോചിപ്പിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതോടെയാണ് കുട്ടികള്‍ നേരിട്ട ക്രൂരപീഡനം പുറംലോകമറിഞ്ഞത്.
ഭക്ഷണം ലഭിക്കാതെ അവശനിലയിലായ കുട്ടികളെ എഴുന്നേറ്റ് നില്‍ക്കാന്‍ പോലുമാകാത്തനിലയിലാണ് ആശുപത്രിയിലെത്തിച്ചത്. നാല് വയസ്സുള്ള കുട്ടിയുടെ കണ്ണുകള്‍ വീര്‍ത്ത് തുറക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇരുവരുടെയും ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുമുണ്ട്. താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുള്ളതായി കണ്ടെത്തി. ഇരുവരെയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാര്‍ മൂന്ന് മാസമായി മമ്പാട് ടൗണിലെ കെട്ടിടത്തിലാണ് താമസം. കുട്ടികളെ മുറിയില്‍ പൂട്ടിയിട്ടാണ് ഇവര്‍ ജോലിക്ക് പോയിരുന്നത്. കുട്ടികള്‍ക്ക് ഭക്ഷണമോ വെള്ളമോ നല്‍കിയിരുന്നില്ല. ആദ്യ നാളുകളില്‍ മുറിയുടെ ജനല്‍ തുറന്നു വെക്കാറുണ്ടായിരുന്നതിനാല്‍ സമീപത്ത് താമസിക്കുന്ന ബംഗാള്‍ സ്വദേശികള്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാറുണ്ടായിരുന്നു. കഴിഞ്ഞദിവസം മുതല്‍ ജനലുകള്‍ അടച്ചിട്ടാണ് കുട്ടികളെ മുറിയില്‍ പൂട്ടിയിട്ട് ദമ്പതിമാര്‍ ജോലിക്ക് പോയത്. ഇതോടെ ബംഗാള്‍ സ്വദേശികള്‍ നാട്ടുകാരെ വിവരമറിയിക്കുകയും പോലീസ് അടക്കം ഇടപെട്ട് കുട്ടികളെ മോചിപ്പിക്കുകയുമായിരുന്നു. കുട്ടികളുടെ അമ്മ നേരത്തെ മരിച്ചതായാണ് വിവരം. ഇവരോടൊപ്പമുണ്ടായിരുന്നത് രണ്ടാനമ്മയാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ദമ്പതിമാരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Content Highlights: two kids locked up in a room in mambad malappuram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..