അറസ്റ്റിലായ ഷാജിയും ജോൺ എറിക്കും | ഫോട്ടോ: മാതൃഭൂമി
ബെംഗളൂരു: നഗരത്തില്‍ ലഹരിമരുന്നുവേട്ട തുടരുകയാണ്. മാഗഡി റോഡില്‍ 70 ഗ്രാം ലഹരിമരുന്നുമായി മലയാളിയും ആഫ്രിക്കക്കാരനും അറസ്റ്റിലായി. മുംബൈയില്‍ സ്ഥിരതാമസമാക്കിയ മലയാളിയായ ഷാജി (27), ആഫ്രിക്കക്കാരന് ജോണ്‍ എറിക്ക്( 25) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരില്‍നിന്ന് 70 ഗ്രാം എം.ഡി.എം.എ. ഗുളികകളാണ് പിടിച്ചെടുത്തത്. നാലു മൊബൈല്‍ഫോണും രണ്ടുബൈക്കും പിടികൂടി.
ബി.എസ്സി. പഠനത്തിനായി ബെംഗളൂരുവിലെത്തിയ ഷാജി വിദ്യാഭ്യാസം പാതിവഴിയില്‍ നിലച്ചതിനെത്തുടര്‍ന്നാണ് ലഹരിക്കച്ചവടത്തിലേക്ക് കടന്നതെന്ന് പോലീസ് പറഞ്ഞു. തുടക്കത്തില്‍ ജോണ്‍ എറിക്കില്നിന്നു ലഹരിമരുന്ന് വാങ്ങി ഉപയോഗിച്ചാണ് വിതരണത്തിലേക്ക് കടന്നത്. ലഹരിപ്പാര്‍ട്ടി സംഘടിപ്പിക്കുന്നവര്‍ക്കും സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും മയക്കുമരുന്നെത്തിച്ചതായി ഇവര്‍ മൊഴിനല്‍കി. ജോണ്‍ എറിക് ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയത്. വിസാ കാലാവധി കഴിഞ്ഞിട്ടും ബെംഗളൂരുവില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു.
മംഗളൂരുവില്‍ മയക്കുമരുന്നുമായി പ്രമുഖ നൃത്തസംവിധായകനും നടനുമായ കിഷോര്‍ അമന് ഷെട്ടി (30), സുഹൃത്ത് അഖീല്‍ നൗഷീല്‍ (28) എന്നിവരും അറസ്റ്റിലായി. ഇവരില്‍നിന്ന് എം.ഡി.എം.എ. ഗുളികകള്‍ പിടികൂടി. മുംബൈയില്‍നിന്നാണ് ഇവര്‍ ലഹരിമരുന്നെത്തിച്ചതെന്നും മറ്റുള്ളവര്‍ക്ക് വില്‍പ്പന നടത്താന്‍ പദ്ധതിയിട്ടിരുന്നതായും ക്രൈംബ്രാഞ്ച് പറഞ്ഞു.
ലഹരിമരുന്നുമായി വെള്ളിയാഴ്ച രണ്ടുമലയാളികളാണ് അറസ്റ്റിലായത്. സിനിമാതാരങ്ങള്‍ ഉള്‍പ്പെട്ട ലഹരിമരുന്നുസംഘത്തെക്കുറിച്ചുള്ള അന്വേഷണത്തെത്തുടര്‍ന്നാണ് നഗരത്തില്‍ റെയ്ഡും പരിശോധനയും കര്‍ശനമാക്കിയത്. ഒന്നര ലിറ്റര്‍ ഹാഷിഷ് ഓയിലുമായാണ് ലുബിന് അമല്‍നാഥ് (25), ടി.വി. വിവേക് (22) എന്നിവര്‍ അറസ്റ്റിലായത്. ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് കേരളത്തില്‍നിന്നു ലഹരിമരുന്നെത്തിച്ച് ബെംഗളൂരുവില്‍ വിതരണംചെയ്തത്. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ലഹരിമരുന്നുകേസുമായി ബന്ധപ്പെട്ട് പത്തു മലയാളികളാണ് ബെംഗളൂരുവില്‍ അറസ്റ്റിലായത്.
Content Highlights: two arrested with drugs in bengaluru
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..