പിടിയിലായ പ്രതികൾ | Photo: Special arrangement
കൊച്ചി: അങ്കമാലിയില്‍ രണ്ട് കിലോഗ്രാം ഹാഷിഷ് ഓയിലുമായി വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. കാക്കനാട് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സ് അയ്യമ്പ്രാത്ത് വീട്ടില്‍ മുഹമ്മദ് അസ്ലാം (23), തൃശൂര്‍ പട്ടിക്കാട് പാത്രക്കടയില്‍ വീട്ടില്‍ ക്ലിന്റ് സേവ്യര്‍ (24) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. എല്‍.എല്‍.ബി. വിദ്യാര്‍ഥിയായ അസ്ലം ബാംഗ്ലൂരില്‍നിന്നുള്ള ടൂറിസ്റ്റ് വാഹനത്തിലാണ് ഓയില്‍ കടത്തിക്കൊണ്ടുവന്നത്.
മയക്കുമരുന്ന് വാങ്ങാന്‍ അങ്കമാലി സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് ക്ലിന്റ് പോലീസിന്റെ പിടിയിലാകുന്നത്. വാങ്ങുന്നതിന് പണം മുടക്കിയതും ഇയാളാണ്. കിസ്മസ് -ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് വേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചിട്ടുള്ളത്. പൊതുവിപണിയില്‍ ഇതിന് കോടികള്‍ വിലവരും. ആന്ധ്രയിലെ പഡേരുവില്‍നിന്നാണ് അസ്ലം ഓയില്‍ വാങ്ങിയത്. അവിടെനിന്നു ട്രയിനില്‍ ബെംഗളൂരുവിലെത്തിച്ചു. ബെംഗളൂരുവില്‍നിന്നുമാണ് ടൂറിസ്റ്റ് ബസില്‍ കയറിയത്.
രണ്ടു ബാഗുകളിലായി പ്രത്യേകം പാക്കു ചെയ്ത നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും അങ്കമാലി പോലീസും നടത്തിയ പരിശോധനയില്‍ രാവിലെ ഏഴ് മണിയോടെയാണ് കഞ്ചാവ് ഓയില്‍ പിടികൂടിയത്. അസ്ലമിനെ പോലീസ് പിടികൂടിയതറിയാതെ ഓയില്‍ വാങ്ങാന്‍ അങ്കമാലി ബസ്സ് സ്റ്റാന്‍ഡിലെത്തുകയായിരുന്നു ക്ലിന്റ്.
പോലീസ് പിടികൂടുമെന്നായപ്പോള്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പോലീസ് പിന്തുടര്ന്നാണ് പിടികൂടിയത്. നേരത്തെയും ഇവര്‍ മയക്കുമരുന്ന് കൊണ്ടു വന്നിട്ടുണ്ട്. ഇവരുടെ മയക്കുമരുന്നു ബന്ധങ്ങള്‍ പരിശോധിക്കുമെന്ന് എസ്.പി. കെ. കാര്‍ത്തിക്ക് പറഞ്ഞു. നര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി. സക്കറിയ മാത്യു, ആലുവ ഡി.വൈ.എസ്.പി. പി.കെ.ശിവന്‍കുട്ടി, അങ്കമാലി ഇന്‍സ്പെക്ടര്‍ സോണി മത്തായി, എസ്.ഐമാരായ എല്‍ദോ പോള്‍, മാര്ട്ടിന് ജോണ്‍ എ.എസ്.ഐ. റെജിമോന്, സി.പി.ഒ എന്‍.എം. അഭിലാഷ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.
Content Highlights: two arrested in drug case at angamaly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..