
തുമ്പ് തേടി....... മോഷണം നടന്ന എക്സൽ ഗ്രാഫിക്സ് എന്ന സ്ഥാപനത്തിലെത്തിയ പോലീസ് നായ റീന വാതിൽ തുറക്കാൻ മോഷ്ടാക്കൾ ഉപയോഗിച്ച ജാക്കി ലിവറിൽ മണം പിടിക്കുന്നു
കൊല്ലം : മോഷണം ഏറുന്നതോടെ പോലീസ്, പൊതുജനങ്ങൾക്കായി നൽകുന്ന മുന്നറിയിപ്പുകളും ബോധവത്കരണ പ്രവർത്തനങ്ങളും ഫലംകാണാത്ത സ്ഥിതി. മഴക്കാലം, അവധിക്കാലം ഉത്സവകാലം ഇങ്ങനെ തരംതിരിച്ച് മുന്നറിയിപ്പുകൾ പോലീസ് നൽകാറുണ്ട്. മഴക്കാലത്ത് മോഷണങ്ങൾ ഏറുന്നതിനാൽ ചെറിയ ശബ്ദങ്ങളുണ്ടായാൽപ്പോലും കരുതലോടെയിരിക്കണമെന്ന് അറിയിപ്പു നൽകിയിരുന്നു. എന്നാൽ കമ്പിപ്പാര ചാക്കിൽപ്പൊതിഞ്ഞ് വാതിലുകൾ തകർക്കുന്നത് മോഷ്ടാക്കൾ പതിവാക്കി. വേനൽക്കാലത്ത് വാതിലുകളും ജനലുകളും തുറന്നിട്ട് കിടക്കുന്നത് മോഷണം കൂടാൻ ഇടയാക്കുന്നെന്ന് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും മിക്കവരും അത് കാര്യമായെടുത്തിട്ടില്ല.
അവധിക്കാലത്ത്, ദിവസങ്ങളോളം വീട് പൂട്ടിയിടുമ്പോൾ പാലിക്കേണ്ട നിർദേശങ്ങളും മോഷണം നടന്ന വീടുകളിലുള്ളവർ അവഗണിച്ചതായി പോലീസ് പറയുന്നു. അയൽവാസികളെയോ പോലീസിനെയോ വീട് പൂട്ടിയിടുന്ന വിവരം അറിയിക്കാൻ ഭൂരിഭാഗം പേരും മടിക്കുന്നു. വീടുകളിൽ, വിലപിടിപ്പുള്ളതും മറ്റിടങ്ങളിലേക്ക് വേഗം കൊണ്ടുപോകാൻ കഴിയാത്തതുമായ വസ്തുക്കളുണ്ടെങ്കിൽ അവയ്ക്ക് സുരക്ഷയൊരുക്കാൻ തയ്യാറാണെന്നും പോലീസ് അറിയിപ്പ് നൽകിയിരുന്നു. എന്നാൽ അത്തരം വിവരങ്ങൾ കൈമാറുന്നത് വിരലിലെണ്ണാവുന്നവർ മാത്രമാണ്.
വീടുകളിലും സ്ഥാപനങ്ങളിലും സി.സി.ടിവി.ക്യാമറ സ്ഥാപിക്കുമ്പോൾ പോലീസിന്റെ സഹായമോ നിർദേശമോ സ്വീകരിക്കാൻ ആരും തയ്യാറാകാത്തതാണ് മറ്റൊരു പ്രതിസന്ധി. റോഡുകളിലെ ദൃശ്യങ്ങൾ ലഭിക്കുംവിധത്തിൽ ക്യാമറ സ്ഥാപിച്ചാൽ, അത് കുറ്റാന്വേഷണത്തെ സഹായിക്കുമെന്ന് നിരന്തരം അറിയിപ്പ് നൽകിയിരുന്നു. എന്നാൽ മിക്കവരും ക്യാമറ സ്ഥാപിക്കുന്നവരുടെ നിർദേശങ്ങൾ അനുസരിക്കുകയാണ് പതിവ്. കുറ്റവാളികൾ വീടുകളിലും സ്ഥാപനങ്ങളിലും കടക്കുമ്പോൾ മുഖം മറച്ചെത്തുന്നതിനാൽ തെളിവുശേഖരണം പ്രയാസമേറിയതാകുന്നുണ്ട്. റോഡുകളിലെ ദൃശ്യങ്ങൾ വഴി സംശയകരമായ വസ്തുതകൾ കണ്ടെത്തൽ എളുപ്പമാക്കും.
വീടുകളുടെ വാതിലുകളുടെ കാര്യത്തിൽ വർഷങ്ങളായി നൽകുന്ന മുന്നറിയിപ്പും പാഴാണ്. പിൻവാതിലുകളുടെ സുരക്ഷയെപ്പറ്റിയാണ് കൂടുതൽ ബോധവത്കരണം നടത്തിയിട്ടുള്ളത്. ഇത് പരിഗണിക്കാതായതോടെ ബലംകുറഞ്ഞ വാതിലുകൾ തകർത്ത് മോഷ്ടാക്കൾക്ക് അനായാസം മോഷണം നടത്തി മടങ്ങാനാകുന്നുണ്ട്. സംശയാസ്പദമായ സാഹചര്യങ്ങളിൽ കാണുന്നവരെപ്പറ്റി മുന്നറിയിപ്പ് നൽകാനും പോലീസ് അറിയിപ്പ് നൽകിയിരുന്നു. എന്നാൽ അധികമാരും ഈ വിവരം കൈമാറാറില്ല. വാടകവീടുകളിലും മറ്റും കുറ്റവാളികളായവർ തങ്ങുന്നതായി തോന്നിയാൽ ആ വിവരം ജനമൈത്രി പോലീസിനെ ഉൾപ്പെടെ അറിയിക്കാൻ സംവിധാനമുണ്ട്. അക്കാര്യത്തിലും പോലീസിനോട് സഹകരിക്കാൻ മിക്കവരും മടിക്കുന്നു.
Content Highlights: theft near Police commissioner office Kollam, robbery cases
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..