ഗോഡൗണിനുള്ളിലെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞ മോഷ്ടാക്കളുടെ ദൃശ്യം
ആറ്റിങ്ങൽ: ബിവറേജസ് കോർപ്പറേഷന്റെ ഗോഡൗണിൽനിന്ന് 20 ലക്ഷത്തോളം രൂപയുടെ വിദേശമദ്യം മോഷ്ടിച്ചുകടത്തിയവരെ കണ്ടെത്താനുള്ള ഊർജിതശ്രമം പോലീസും എക്സൈസും ആരംഭിച്ചു. ഗോഡൗണിനകത്തെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തെ വിവിധ ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങളും സംശയമുള്ളവരുടെ മൊബൈൽ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മോഷണം നടത്തിയെന്ന് സംശയിക്കുന്ന ചിലരെക്കുറിച്ച് പ്രാഥമികാന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരിപ്പോൾ ഒളിവിലാണെന്ന് വ്യക്തമായതായാണ് സൂചന.
മൂങ്ങോട്ടുനിന്ന് തുടങ്ങിയ അന്വേഷണം
കാറിനുള്ളിൽ കടത്താൻ ശ്രമിച്ച 54 ലിറ്റർ വിദേശമദ്യം വർക്കല മൂങ്ങോട്ടുനിന്ന് വ്യാഴാഴ്ച എക്സൈസ് സംഘം പിടികൂടിയിരുന്നു. മദ്യം കടത്തിയയാൾ കാർ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. കാറിൽനിന്ന് കണ്ടെത്തിയ കുപ്പികളിൽ ഹോളോഗ്രാമുണ്ടായിരുന്നില്ല. എന്നാൽ ബാച്ച് നമ്പർ അടിസ്ഥാനമാക്കി പരിശോധന നടത്തിയപ്പോഴാണ് ബിവറേജസ് കോർപ്പറേഷന്റെ മദ്യമാണെന്ന് വ്യക്തമായത്. തുടർന്ന് ഗോഡൗണിലേക്ക് മദ്യം കയറ്റിവന്ന് റോഡരികിൽ പാർക്ക് ചെയ്യുന്ന ലോറികളിൽ പരിശോധന നടത്തി. ലോറികളിൽനിന്നു മദ്യം പോയിട്ടില്ലെന്ന് വ്യക്തമായതോടെയാണ് ഗോഡൗണിലുള്ള ബാച്ച് നമ്പരുകളുമായി ഒത്തുനോക്കിയതും വൻമോഷണത്തിന്റെ വിവരം പുറത്തറിഞ്ഞതും.
ഷാനു അലക്സെന്ന പിടിവള്ളി
വ്യാഴാഴ്ച വർക്കലയിൽ മദ്യം കടത്തവേ എക്സൈസ് സംഘത്തെക്കണ്ട് കാറുപേക്ഷിച്ച് ഒളിവിൽപ്പോയ മൂങ്ങോട് ഷാനുഭവനിൽ ഷാനു അലക്സിനെ കണ്ടെത്താനുള്ള ശ്രമം പോലീസും എക്സൈസും ആരംഭിച്ചിട്ടുണ്ട്. ഇയാളിൽനിന്ന് മോഷ്ടാക്കളിലേക്കെത്താൻ എളുപ്പം സാധിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
ബിവറേജസ് ഗോഡൗണിലെ മോഷണം ഇവിടത്തെ സുരക്ഷാവീഴ്ചയിലേക്ക് വിരൽചൂണ്ടുന്നു. പകലും രാത്രിയും ഇവിടെ കാവൽക്കാരുണ്ട്. കാവൽക്കാരാരും സ്ഥിരംജീവനക്കാരല്ല. ഏജൻസിവഴി നിയമനം നൽകിയിട്ടുള്ളവരാണ്.
നാല് ദിവസം തുടർച്ചയായി മോഷണം നടന്നിട്ടും സുരക്ഷാജീവനക്കാർ മോഷണത്തെക്കുറിച്ചറിഞ്ഞിട്ടില്ല. മഴയുള്ള സമയത്ത് ഗോഡൗണിന്റെ പിൻവശത്ത് എന്തെങ്കിലും ശബ്ദങ്ങളുണ്ടായാൽ മുന്നിൽ കാവലുള്ളവർക്ക് അറിയാൻ കഴിയില്ലെന്നു ജീവനക്കാർ പറയുന്നു.
ഗോഡൗൺ പരിചയമുള്ളവർ
മോഷണം നടത്തിയത് ഗോഡൗണിനെക്കുറിച്ചും പരിസരത്തെക്കുറിച്ചും നല്ല പരിചയമുള്ളവരാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.
നല്ല ഉയരത്തിലുള്ള ഭിത്തിയാണ് ഗോഡൗണിനുള്ളത്. പുറത്തുനിന്ന് ഏണിവെച്ച് ഷീറ്റിളക്കി അകത്തേക്കെത്തിയാൽ ഏണിയില്ലാതെ ചവിട്ടിയിറങ്ങാൻ ജനാലകളുള്ള ഭാഗമാണ് അകത്ത് കടക്കാൻ മോഷ്ടാക്കൾ തിരഞ്ഞെടുത്തിട്ടുള്ളത്. കാവൽക്കാർ രാത്രിയിൽ പരിശോധനയ്ക്ക് എത്താൻ സാധ്യതയില്ലാത്ത സ്ഥലവുമാണിത്.
തുടർക്കഥ
ലോക്ഡൗൺ കാലത്ത് ആറ്റിങ്ങലിൽ മദ്യമോഷണം തുടർക്കഥയാവുകയാണ്. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ആറ്റിങ്ങൽ ഗോഡൗണിലേക്ക് മദ്യം കയറ്റിവന്ന് മാമത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽനിന്ന് അഞ്ചരകെയ്സ് മദ്യം മോഷണം പോയിരുന്നു.
അരലിറ്ററിന്റെ 160 കുപ്പി മദ്യമാണ് അന്ന് മോഷണം പോയത്. വിഴിഞ്ഞം സ്വദേശികളായ യുവാക്കളായിരുന്നു മോഷണം നടത്തിയത്. ഇവരെ പിന്നീട് പോലീസ് വിവിധ സ്ഥലങ്ങളിൽനിന്ന് അറസ്റ്റു ചെയ്തു.
Content Highlights:theft in attingal bevco warehouse
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..