ലിയോനാർഡ ചൻചൂലി | Photo:Twitter@SunfactsTv
'ബേസിനിലുണ്ടായിരുന്ന രക്തം കട്ടപിടിക്കുന്നതിനായി ഞാൻ കാത്തിരുന്നു. അത് ഉണക്കി പഞ്ചസാരയും ചോക്ലേറ്റും ചേർത്ത് നല്ല ക്രഞ്ചി ടീ കേക്കുകൾ ഉണ്ടാക്കി. എന്നെ സന്ദർശിക്കാൻ വന്നവർക്ക് ഞാനത് വിളമ്പി... ഞാനും കഴിച്ചു.'
താൻ ചെയ്ത നിഷ്ഠൂരമായ കൊലപാതകങ്ങളെക്കുറിച്ച് ഒരു ഭാവവ്യത്യാസവുമില്ലാതെ അവർ പോലീസിനോട് പറഞ്ഞ വാക്കുകളാണിവ. പതിനേഴ് തവണ ആ സ്ത്രീ ഗർഭം ധരിച്ചു. എന്നാൽ, നാല് കുഞ്ഞുങ്ങളെ മാത്രമാണ് അവർക്ക് ജീവനോടെ ലഭിച്ചത്. ഈ കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി ഏതറ്റം വരെയും പോകാമെന്ന ചിന്തയായിരുന്നു അവർക്ക്. കൂട്ടിന് അന്ധവിശ്വാസവും.
രണ്ടാം ലോക മഹായുദ്ധ സമയത്ത് പട്ടാളത്തിൽ ചേർന്ന മകനെ സംരക്ഷിക്കാൻ ആ സ്ത്രീ തിരഞ്ഞെടുത്ത വഴി അതിക്രൂരമായിരുന്നു. മൂന്ന് സ്ത്രീകളെ കൊന്ന് അവരുടെ ശരീരഭാഗങ്ങൾ ഉപയോഗിച്ച് സോപ്പു നിർമിച്ചു, ഉണ്ടാക്കി... മകനെ സംരക്ഷിക്കാനുള്ള തീരുമാനത്തിൽ നരബലി തിരഞ്ഞെടുത്ത അമ്മ..ലിയോനാർഡ ചന്‍ചൂലി!
വലതുകയ്യിൽ ജയിൽ, ഇടതുകയ്യിൽ ഭ്രാന്താലയം
1894 ഏപ്രിൽ 18-ന് ഇറ്റാലിയൻ നഗരമായ മോണ്ടെല്ലയിലായിരുന്നു ലിയോനാർഡ ചന്‍ചൂലിയുടെ ജനനം. ജനിച്ച നാൾ മുതൽ പിന്നീടങ്ങോട്ടുള്ള ലിയോനാർഡയുടെ ജീവിതം സംഘർഷഭരിതമായിരുന്നു. പ്രായപൂർത്തിയാകുന്നതിന് മുൻപ് രണ്ട് തവണയാണ് അവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 1917-ൽ ക്ലർക്കായിരുന്ന റാഫേൽ പൽസാർഡിയെ വിവാഹം ചെയ്യാൻ ലിയോനാർഡ തീരുമാനിച്ചു. എന്നാൽ, ഇക്കാര്യത്തിൽ അവരുടെ അമ്മ അസംതൃപ്തയായിരുന്നു. ഇരുവരുടെയും വിവാഹം അംഗീകരിക്കാത്ത ലിയോനാർഡയുടെ അമ്മ ഇവരെ ശപിച്ചതോടെയാണ് ജീവിതം മാറിമറിഞ്ഞത്. ഈ ശാപം തങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തെ ബാധിക്കുമെന്നും വേട്ടയാടുമെന്നും ലിയോനാർഡ വിശ്വസിച്ചു.
1930-ലെ ഇർപിനിയ ഭൂകമ്പത്തിൽ വീട് നഷ്ടപ്പെട്ട അനേകായിരം ഇറ്റലിക്കാരിൽ ഒരാളാണ് ലിയോനാർഡയും. നിരന്തരമായ നഷ്ടങ്ങൾ ലിയോനാർഡയെ വല്ലാതെ ബാധിച്ചു. ഇതിനിടയിൽ പലപ്പോഴായി തനിക്ക് സംഭവിച്ച ഗർഭച്ഛിദ്രങ്ങൾ അവരെ വീണ്ടും തളർത്തി. തന്റെ ജീവിതത്തിലുണ്ടായ നഷ്ടങ്ങളുടെ കാരണം തേടി ലിയോനാർഡ എത്തിയത് ഒരു ജ്യോത്സ്യന്റെ അടുത്തായിരുന്നു. യാത്രികയായ റൊമാനിയൻ വനിത അന്ന് ലിയോനാർഡയോട് പറഞ്ഞത് രണ്ട് കാര്യങ്ങളായിരുന്നു. ഞാൻ നിങ്ങളുടെ വലതുകയ്യിൽ ജയിൽ കാണുന്നു. ഇടതുകയ്യിൽ ഭ്രാന്താലയവും.
അമ്മയുടെ ശാപവും മകന്റെ ആഗ്രഹവും
അമ്മയുടെ ശാപവും ജ്യോത്സ്യന്റെ പ്രവചനവും ലിയോനാർഡോയെ നയിച്ചത് കടുത്ത അന്ധവിശ്വാസത്തിലേയ്ക്കായിരുന്നു. രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചപ്പോൾ അവരുടെ മൂത്ത മകൻ ജോസെഫ് സെെന്യത്തിൽ ചേരാനുള്ള തന്റെ ആഗ്രഹം വ്യക്തമാക്കി. അസ്ഥിരമായിരുന്ന ലിയോനാർഡയുടെ മനസ്സ് പൂർണമായും നഷ്ടപ്പെട്ട വെളിപ്പെടുത്തലായിരുന്നു അത്. തന്റെ ഏറ്റവും പ്രിയപ്പെട്ട കുട്ടിയെ സെെന്യത്തിന് വിട്ടുകൊടുത്ത് അവന്റെ ജീവൻ അപകടത്തിലാകുന്നത് കാണാൻ ലിയോനാർഡയ്ക്കാവില്ലായിരുന്നു. എന്തു വില നൽകിയും മകനെ സംരക്ഷിക്കണമെന്ന് അവർ തീരുമാനിച്ചു.
തന്റെ മക്കൾ സുരക്ഷിതരാകണം. ജോസെഫ് തിരികെ മടങ്ങി വരണം. ഇതിനായി അവർക്ക് ബോധ്യപ്പെട്ട വഴി നരബലി അർപ്പിക്കുക എന്നതായിരുന്നു. ഇറ്റലിയിൽ അക്കാലത്ത് പ്രബലമായിരുന്ന റോമൻ കത്തോലിക്ക വിഭാഗം നരബലിയെ നിഷിദ്ധമായി വിലക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഇത്തരമൊരു പദ്ധതിയിലേക്ക് ലിയോനാർഡ എങ്ങിനെയാണ് നീങ്ങിയതെന്ന് വ്യക്തമല്ല.
വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കും, വലയിൽ വീണാൽ മഴുകൊണ്ട് തലയ്ക്കടിക്കും
കൊറെജോയിലെ ഒരു ചെറിയ കടയിലായിരുന്നു ലിയോനാർഡ ജോലി ചെയ്തിരുന്നത്. കവയിത്രിയും അല്പസ്വൽപം ജ്യോതിഷവും കെെകാര്യം ചെയ്തിരുന്ന അവരോട് നാട്ടുകാർക്കെല്ലാം വലിയ മതിപ്പായിരുന്നു. ഇത്തരത്തിൽ നാട്ടിൽ തനിക്കുണ്ടായിരുന്ന സ്വാധീനത്തെ ദുരുപയോഗം ചെയ്തുകൊണ്ടാണ് ലിയോനാർഡ തന്റെ ഇരകളെ കണ്ടെത്തിയിരുന്നത്.
ലിയോനാർഡയ്ക്ക് തന്റെ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. തന്ത്രപരമായി തന്റെ ആവശ്യങ്ങൾക്കായി അവർ ഉപയോഗിച്ചത് അവിവാഹിതരായ സ്ത്രീകളെയായിരുന്നു. തന്റെ ഹീനമായ കൃത്യത്തിന് വേണ്ടി ലിയോനാർഡ ആദ്യം തിരഞ്ഞെടുത്തത് ഫൗസ്റ്റീന സെറ്റി എന്ന സ്ത്രീയെയായിരുന്നു. അവരെ തിരഞ്ഞെടുത്തതിന് കൃത്യമായ കാരണങ്ങളുണ്ടായിരുന്നു ലിയോനാർഡയ്ക്ക്.
ഫൗസ്റ്റീന അവിവാഹിതയായിരുന്നു. അടുത്ത കുടുംബാംഗങ്ങളും അവർക്കില്ല. ഇങ്ങനെയൊരു സ്ത്രീ ഈ ഭൂമുഖത്തുനിന്നു മാഞ്ഞുപോയാൽ അന്വേഷിക്കാനോ ചോദ്യങ്ങൾ നിരത്താനോ ആരുമുണ്ടാവില്ലെന്ന് ലിയോനാർഡ വിശ്വസിച്ചു. ഫൗസ്റ്റീനയ്ക്കായി താനൊരു ഭർത്താവിനെ കണ്ടെത്തിയെന്ന് പറഞ്ഞായിരുന്നു ലിയോനാർഡ അവരെ കബളിപ്പിച്ചത്. ഇയാൾ പോള എന്ന നഗരത്തിലാണെന്നും ആരോടും പറയാതെ ഇവിടെനിന്ന് രക്ഷപ്പെടണമെന്നും ആ സാധു സ്ത്രീയെ ലിയോനാർഡ വിശ്വസിപ്പിച്ചു. കൂടാതെ താൻ പോയതായും പോളയിലെത്തിയതായി കത്തുകൾ എഴുതാനും അവർ ഫൗസ്റ്റീനയെ പ്രേരിപ്പിച്ചു.
പോളയിലേക്കുള്ള യാത്ര ആരംഭിക്കുന്നതിന് മുൻപ് ലിയോനാർഡയെ സന്ദർശിച്ച് ഫൗസ്റ്റീന മുഴുവൻ ജീവിത സമ്പാദ്യങ്ങളും കെെമാറി. അന്ന് ഏകദേശം 30000 ലിറയോളം വരുന്ന തുകയാണ് ഫൗസ്റ്റീനയിൽനിന്ന് ലിയോനാർഡ കെെപ്പറ്റിയത്. തുക കെെമറിയതിന് ശേഷം ഒന്ന് ആഘോഷിക്കുന്നതിനായി ലിയോനാർഡ ഒരു ഗ്ലാസ് വെെൻ അവർക്ക് മുന്നിലേക്ക് നീട്ടി.
വെെനിൽ മയക്കുമരുന്ന് ചേർത്തതറിയാതെ അവർ അത് കുടിച്ചു. ഇതോടെ ബോധം നഷ്ടപ്പെട്ട് നിലത്തുവീണു. പിന്നീട് അന്നേ ദിവസം ആ മുറിയിൽ സംഭവിച്ചത് അന്നോളം കേട്ടുകേൾവിയില്ലാത്ത വിധം ക്രൂരമായ അതിക്രമമായിരുന്നു. കോടാലി കൊണ്ട് ആ സ്ത്രീയെ വെട്ടി നുറുക്കിയ ലിയോനാർഡ അവരുടെ രക്തം പാത്രത്തിൽ ശേഖരിച്ചു തണുപ്പിക്കാൻ വച്ചു.
അവർ ശേഖരിച്ച രക്തം തണുപ്പിച്ചതിന് ശേഷം ലിയോനാർഡ കൃത്യമായ ചേരുവകൾ ചേർത്ത് ടീ കേക്കുകൾ നിർമിച്ചു. അന്ന് ആ വീടു സന്ദർശിച്ച കുടുംബാംഗങ്ങൾക്കും അതിഥികൾക്കും ലിയോനാർഡ നീട്ടിയ കേക്കുകളിൽ ഫൗസ്റ്റീനയുടെ രക്തക്കറയുമുണ്ടായിരുന്നു.
ജോലി തേടി അലഞ്ഞ സ്ത്രീയും വലയിൽ
ഒരു നിരപരാധിയെ കൊന്നൊടുക്കിയിട്ടും ലിയോനാർഡ തന്റെ പദ്ധതിയിൽനിന്നു പിന്മാറാൻ തയ്യാറായില്ല. തന്റെ മക്കളെ സംരക്ഷിക്കുന്നതിന് കൂടുതൽ ബലികൾ ആവശ്യമാണെന്ന് ലിയോനാർഡ വിശ്വസിച്ചു. മറ്റുള്ളവരെ ഒരു മടിയുമില്ലാതെ ഹീനമായി വധിക്കാൻ തയ്യാറാകുന്ന ഒരു മനസ്സ് ഇതിനകം അവർ വികസിപ്പിച്ചു കഴിഞ്ഞിരുന്നു.
1940 സെപ്റ്റംബർ അഞ്ചിനാണ് ലിയോനാർഡ തന്റെ അടുത്ത ഇരയെ കണ്ടെത്തിയത്. ജോലി തേടി അലഞ്ഞിരുന്ന ഫ്രാൻസെസ്ക സെവിയായിരുന്നു അവരുടെ അടുത്ത ലക്ഷ്യം. ഇതിനു വേണ്ടി വിദേശത്ത് ഒരു അധ്യാപികയുടെ ജോലി ഫ്രാൻസെസ്കയ്ക്ക് വേണ്ടി താൻ സംഘടിപ്പിച്ചിട്ടുണ്ടെന്ന് ലിയോനാർഡ അവരെ ബോധ്യപ്പെടുത്തി. ഫൗസ്റ്റീനയെപ്പോലെ തന്നെ ഈ വിവരം രഹസ്യമായി വയ്ക്കാൻ ഇവരോടും ലിയോനാർഡ ആവശ്യപ്പെട്ടു. പകരം ഫ്രാൻസെസ്കയുടെ യാത്രാവിവരങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് സുഹൃത്തുക്കൾക്ക് കത്തുകൾ എഴുതാൻ ലിയോനാർഡ അവരെ പ്രേരിപ്പിച്ചു. പിന്നീട് ഫൗസ്റ്റിനയെ അവർ എങ്ങനെ കൊലപ്പെടുത്തിയോ അതേ മാതൃകയിൽ ലിയോനാർഡ തന്റെ രണ്ടാമത്തെ കൃത്യവും അവസാനിപ്പിച്ചു. വെെൻ കൊടുത്ത് ബോധം കെടുത്തിയ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തി ടീ കേക്കുകൾ ഉണ്ടാക്കി.
അവസാനത്തെ ഇര, കേക്കുകൾ മാത്രമായിരുന്നില്ല ഇത്തവണ
താൻ കൊലപ്പെടുത്തി ടീ കേക്ക് നിർമിച്ച കൊലപാതകങ്ങളിൽ ഏറ്റവും സന്തുഷ്ടമായ ഫലം ലഭിച്ചത് തന്റെ മൂന്നാമത്തെ കൊലപാതകത്തിലാണെന്ന് ലിയോനാർഡ വെളിപ്പെടുത്തിതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തവണ അവർ തിരഞ്ഞെടുത്തത് മുൻ ഓപ്പറ ഗായികയായിരുന്ന വിർജീനിയ കചോപ്പോയെയായിരുന്നു.
ഫ്ലോറൻസ് നഗരത്തിൽ വിർജീനിയയ്ക്കായി താനൊരു സെക്രട്ടറി ജോലി പറഞ്ഞുറപ്പിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ലിയോനാർഡ അവരെ വഞ്ചിച്ചത്. മറ്റ് കൊലപാതകങ്ങളിലെ പോലെ വിഷയം ആരോടും പങ്കുവയ്ക്കരുതെന്നും 50000 ലെെർ പ്രതിഫലമായി നൽകണമെന്നും ആവശ്യപ്പെട്ടു. തുക കെെമാറാൻ വന്നതിനിടെയായിരുന്നു അവർ വിർജീനിയയെ വെട്ടിക്കൊലപ്പെടുത്തുന്നത്.

പക്ഷേ, ഇത്തവണ മറ്റ് കൊലപാതകങ്ങളിൽ നിന്ന് വ്യത്യസ്തമായി മൃതദേഹത്തിലെ മാംസം ലിയോനാർഡ വലിച്ചെറിഞ്ഞില്ല. പകരം മാംസത്തിൽ അൽപം സുഗന്ധവും ചേർത്ത് മറ്റ് പ്രക്രിയകളിലൂടെ ശ്രദ്ധേയമായ സോപ്പ് നിർമിച്ചു. രക്തം ഉപയോഗിച്ച് പതിവുപോലെ ടീ കേക്കുകളും നിർമിച്ചു.
അവസാന കൊലപാതകത്തിൽ അടിതെറ്റി; അറസ്റ്റ്, വിചാരണ, ജയിൽ
മറ്റ് രണ്ട് കൊലപാതകങ്ങളിലെ ഇരകളെക്കുറിച്ച് അന്വേഷിക്കാൻ ബന്ധുക്കളില്ലായിരുന്നു. എന്നാൽ, വിർജീനിയയുടെ സ്ഥിതി മറിച്ചായിരുന്നു. വിർജീനിയയുടെ തിരോധാനവും ഇതു സംബന്ധിച്ച് ലഭിച്ച കത്തുകളിലും അവരുടെ സഹോദരന്റെ ഭാര്യയ്ക്ക് സംശയങ്ങളുണ്ടായിരുന്നു. വിർജീനിയ നാടുവിടുന്നു എന്നു പറയപ്പെടുന്ന ദിവസം അവർ ലിയോനാർഡയുടെ വീട്ടിലേക്ക് പ്രവേശിക്കുന്നതും ഇവർ കണ്ടിരുന്നു. കാര്യങ്ങളിൽ ആശങ്ക തോന്നിയ ഇവർ ഉടൻ തന്നെ വിഷയം പോലീസിനെ അറിയിച്ചു.
പോലീസിന് മുന്നിൽ തന്റെ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാൻ ലിയോനാർഡ ആകുന്നതും ശ്രമിച്ചു. എന്നാൽ, ഇത്തരം ശ്രമങ്ങളിലൂടെ പോലീസിന്റെ സംശയം മകൻ ജോസെഫിലേക്കാണ് നീങ്ങുന്നതെന്ന് തിരിച്ചറിഞ്ഞ അവർക്ക് കുറ്റം തുറന്നു പറയുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു. ഇതോടെ അന്നാട്ടിൽ അന്നോളം ജനങ്ങൾ ബഹുമാനിച്ചിരുന്ന ലിയോനാർഡ ചന്‍ചൂലി എന്ന വ്യക്തിയ്ക്ക് പകരം ഒരു കൊടുംകുറ്റവാളിയുടെ മുഖമായിരുന്നു തുറന്ന് കാണപ്പെട്ടത്.
ദിവസങ്ങൾ മാത്രം നീണ്ടുനിന്ന വിചാരണയിലൂടെ മൂന്ന് കൊലപാതകങ്ങളിലും ലിയോനാർഡ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 33 വർഷത്തെ തടവിനായിരുന്നു തന്റെ മക്കളെ സംരക്ഷിക്കാനായി ഏറ്റവും ക്രൂരമായ വഴി തിരഞ്ഞെടുത്ത ആ സ്ത്രീയെ കോടതി ശിക്ഷിച്ചത്. മുമ്പ് ലിയോനാർഡയുടെ ഭാവി പ്രവചിച്ച ആ റൊമാനിയൻ സ്ത്രീയുടെ പ്രവചനം കൃത്യമായിരുന്നു. പിന്നീടുള്ള 33 വർഷക്കാലയളവിൽ 30 വർഷം ലിയോനാർഡ തന്റെ വലതുകെെയ്യിലെ ജയിലും മൂന്ന് വർഷം തന്റെ ഇടതുകെെയ്യിൽ പ്രവചിച്ചിരുന്ന ഭ്രാന്താലയത്തിലുമായി കഴിച്ചുകൂട്ടി.
1970 ഒക്ടോബർ പതിനഞ്ചിന് തന്റെ എഴുപതാം വയസ്സിൽ സെറിബ്രൽ അപോപ്ലെക്സി എന്ന രോഗം ബാധിച്ച് ലിയോനാർഡ ചന്‍ചൂലി മരണത്തിന് കീഴടങ്ങി. ലോകത്തെ ഞെട്ടിക്കുന്ന വിധത്തിൽ തന്റെ കുറ്റകൃത്യങ്ങൾക്കായി അവർ ഉപയോഗിച്ചിരുന്ന സാമഗ്രികൾ ഇന്നും റോമിലെ ക്രിമിനോളജി മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
Content Highlights: story on leonarda cianciulli
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..