പ്രതീകാത്മക ചിത്രം | Screengrab: Youtube.com|P.K.Gamers
ചമ്പാട്(കണ്ണൂർ): മകൻ ഓൺലൈൻ ഗെയിം കളിച്ചപ്പോൾ പിതാവിന്റെ അക്കൗണ്ടിൽനിന്ന് നഷ്ടമായത് ആറുലക്ഷം രൂപ.
കണ്ണൂർ സെൻട്രൽ ജയിലിലെ വീവിങ് ഇൻസ്പെക്ടർ പന്ന്യന്നൂരിലെ പാച്ചാറത്ത് വിനോദ് കുമാറിന്റെ 6,12,000 രൂപയാണ് അക്കൗണ്ടിൽനിന്ന് തട്ടിയെടുത്തത്. വീട് നിർമ്മാണത്തിന് വിനോദ് കുമാർ വായ്പയെടുത്തിരുന്നു. ഈ തുകയാണ് അക്കൗണ്ടിലുണ്ടായിരുന്നത്.
വിനോദ് കുമാറിന്റെ മകൻ ഓൺലൈനായി ഫ്രീഫയർ എന്ന ഗെയിം കളിക്കാറുണ്ടായിരുന്നു. ഗെയിമിന്റെ തുടക്കത്തിൽ ചെറിയ തുക എൻട്രി ഫീ അടച്ചിരുന്നു. ഇതിനുശേഷമാണ് കണ്ണൂർ സൗത്ത് ബസാർ ശാഖയിൽ അക്കൗണ്ടിലെ ബാക്കിയുള്ള പണവും കാണാതായത്. വിനോദ് കുമാറിന്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അക്കൗണ്ട് നമ്പറും പാസ്വേഡും മനസ്സിലാക്കി പണം തട്ടിയെടുത്തതായാണ് കരുതുന്നത്.
ഫ്രീഫയർ ഗെയിമിലൂടെ ഇത്തരത്തിൽ നിരവധി ആൾക്കാരുടെ പണം നഷ്ടമായിട്ടുണ്ടെന്ന് നേരത്തെ പരാതിയുയർന്നിരുന്നു. കൂടുതൽ ലൈക്കുകൾ ഉൾപ്പെടെ ലഭിക്കാൻ പണം ഓൺലൈനായി അടയ്ക്കുമ്പോൾ ബാങ്ക് വിവരങ്ങളും മറ്റുള്ളവർക്ക് ലഭിക്കുമെന്ന കാര്യം കുട്ടികൾ അറിയുന്നില്ല. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നതോടെ ഓൺലൈൻ ഗെയിമുകൾ ഗുരുതര ഭവിഷ്യത്തുകൾ ഉണ്ടാക്കുമെന്ന് മാതൃഭൂമി വാർത്ത നൽകിയിരുന്നു.
ഇതിനെ തുടർന്ന് കഴിഞ്ഞദിവസം ബാലാവകാശ കമ്മിഷൻ കേസെടുക്കുകയും ചെയ്തു. ഇത്തരം ഗെയിമുകൾ തടയാൻ വ്യക്തമായ മാർഗരേഖ പുറപ്പെടുവിക്കുമെന്നും കമ്മിഷൻ വ്യക്തമാക്കിയിരുന്നു.
Content Highlights:son played free fire online game kannur man lost six lakh from his bank account
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..