ചെറുവത്തൂർ ഐഡിയൽ ഫുഡ്പോയിന്റിന് മുന്നിൽ തടിച്ചുകൂടിയ നാട്ടുകാരും സംഘർഷം ഒഴിവാക്കാനെത്തിയ പോലീസ് സംഘവും(ഇടത്ത്) ഭക്ഷ്യവിഷബാധയേറ്റ് മരിച്ച ദേവനന്ദ(വലത്ത്) ഫോട്ടോ: മാതൃഭൂമി
ചെറുവത്തൂര്‍(കാസര്‍കോട്): ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ഷവര്‍മ വില്പന നടത്തിയ സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സില്ല. ചെറുവത്തൂര്‍ ടൗണിലെ ഐഡിയല്‍ ഫുഡ്പോയിന്റാണ് വര്‍ഷങ്ങളായി ലൈന്‍സില്ലാതെ, ഷവര്‍മ ഉള്‍പ്പെടെ വില്‍ക്കുന്നത്. ചന്തേരയിലെ പി.പി.കുഞ്ഞഹമ്മദാണ് ഉടമസ്ഥന്‍. പിലാവളപ്പില്‍ അനക്‌സ് (40) ആണ് സ്ഥാപനം നടത്തുന്നത്. സംഭവത്തെത്തുടര്‍ന്ന് ചന്തേര പോലീസ് നടത്തിയ പരിശോധനയിലാണ് ഷവര്‍മ വില്‍ക്കാന്‍ ലൈസന്‍സിനായി അപേക്ഷ നല്‍കിയതേയുള്ളൂവെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ബോധപൂര്‍വമല്ലാത്ത നരഹത്യക്ക് അനക്‌സ്, ഷവര്‍മയുണ്ടാക്കിയ നേപ്പാള്‍ സ്വദേശി സന്ദേശ് (30) എന്നിവര്‍ക്കെതിരെ കേസെടുത്തു. തിങ്കളാഴ്ച രാവിലെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
ചെറുവത്തൂര്‍, പിലിക്കോട്, കയ്യൂര്‍-ചീമേനി, കരിവെള്ളൂര്‍ പഞ്ചായത്തുകളിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വിവരമറിഞ്ഞതോടെ രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ചെറുവത്തൂരിലെ ആരോഗ്യകേന്ദ്രത്തിലേക്ക് എത്തിത്തുടങ്ങി. തൃക്കരിപ്പൂര്‍ താലൂക്കാസ്പത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.സുരേശന്‍, ചെറുവത്തൂര്‍ ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി.ജി.രമേഷ് എന്നിവര്‍ ചികിത്സയ്ക്ക് നേതൃത്വം നല്‍കി.
പരാതി രാവിലെയെത്തി; പിന്നാലെ മരണവും
ഭക്ഷ്യവിഷബാധ സംബന്ധിച്ച് ഒരാള്‍ വിളിച്ച് പരാതിപ്പെട്ടിരുന്നതായി കാസര്‍കോട്ടെ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണര്‍ ജോണ്‍ വിജയകുമാര്‍ പറഞ്ഞു. അതനുസരിച്ച് ഞായറാഴ്ച രാവിലെ 11.30-ഓടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ കടയിലെത്തി സാമ്പിള്‍ ശേഖരിച്ച് കടപൂട്ടിയിരുന്നു. ഉച്ചയോടെയാണ് ഇ.വി.ദേവനന്ദ മരിച്ചത്. അപ്പോഴേക്കും ഭക്ഷ്യവിഷബാധയുമായി ഏറെപ്പേര്‍ ചെറുവത്തൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയ്‌ക്കെത്തിയിരുന്നു. സാമ്പിള്‍ പരിശോധനയ്ക്കായി കോഴിക്കോട് റീജണല്‍ അനലിറ്റിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഫലം പെട്ടെന്ന് ലഭിക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും ജോണ്‍ വിജയകുമാര്‍ പറഞ്ഞു.
ഭക്ഷ്യവസ്തുക്കളില്‍ മായം, ജീവപര്യന്തംവരെ കിട്ടാവുന്ന കുറ്റം...
കാസര്‍കോട്: ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്ന ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് ആക്ട് 2006-ല്‍ നിലവില്‍ വന്നു. ചട്ടങ്ങളും നിര്‍ദേശങ്ങളും 2011-ല്‍ വന്നു. 2012 മുതല്‍ നിയമം നടപ്പാക്കിത്തുടങ്ങി. അതനുസരിച്ച് സുരക്ഷിതമല്ലാതെ ഭക്ഷണം വില്‍ക്കുകയോ അത് പരിക്കിനോ മരണത്തിനോ കാരണമാകുകയോ ചെയ്താല്‍ ശിക്ഷയ്ക്കും പിഴയ്ക്കും കാരണമാകും. പരിക്കിന്റെ കാഠിന്യമനുസരിച്ച് ജീവപര്യന്തംവരെ തടവിനും 10 ലക്ഷം രൂപ വരെ പിഴയ്ക്കും ശിക്ഷിക്കാം. നിയമം ഇങ്ങനെയൊക്കെയാണെങ്കിലും ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നതും പഴകിയ ഭക്ഷണം വില്‍ക്കുന്നതും നിര്‍ബാധം തുടരുകയാണ്. അതിലേക്കാണ് ചെറുവത്തൂര്‍ സംഭവവും വിരല്‍ചൂണ്ടുന്നത്.
Also Read
ഭക്ഷ്യോത്പാദന സംഭരണ വിതരണമേഖലകളിലെ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സോ രജിസ്ട്രേഷനോ നിര്‍ബന്ധമാണ്. പലയിടത്തും കച്ചവടക്കാര്‍ ലൈസന്‍സ് പുതുക്കാറില്ല. അത്തരം നടപടി ശ്രദ്ധയില്‍ പെട്ടാല്‍ നോട്ടീസ് നല്‍കാറുണ്ടെങ്കിലും പലരും അവഗണിക്കുകയാണ് പതിവ്. ലൈസന്‍സെടുക്കാതെ പ്രവര്‍ത്തിക്കുന്നവരും ഈ രംഗത്തുണ്ട്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണക്കുറവ് പരിശോധനയ്ക്കും നടപടിക്കും തടസ്സമാകാറുമുണ്ട്.
കടല്‍കടന്ന് വന്ന ഭക്ഷണം
ഓട്ടോമന്‍ തുര്‍ക്കികളുടെ ഇഷ്ടഭക്ഷണമായ ഷവര്‍മ ഇന്ന് നാടുംനഗരവുമെന്ന വ്യത്യാസമില്ലാതെ ബേക്കറികള്‍ക്കും ഫാസ്റ്റ്ഫുഡ് റസ്റ്റോറന്റുകള്‍ക്കും മുന്നില്‍ കാണാം. രുചികൊണ്ടും വ്യത്യസ്തത കൊണ്ടും യുവാക്കളെ ആകര്‍ഷിക്കുന്ന ഈ വിഭവം വില്ലനായി മരണത്തിനുവരെ ഇടയാകുകയാണ്. ഷവര്‍മയ്ക്ക് കുഴപ്പമുണ്ടായതുകൊണ്ടല്ല അത്. ഉണ്ടാക്കുന്ന രീതിയിലെ പ്രശ്‌നങ്ങളാണ് അതിനെ വില്ലനാക്കുന്നത്.
വൈകുന്നേരങ്ങളിലാണ് പൊതുവേ ഷവര്‍മ വില്‍പ്പനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. നിരത്തുവക്കില്‍ പൊടിയും വാഹനങ്ങളില്‍ നിന്നുള്ള പുകയുമേറ്റ് തിരിയുന്ന ഇറച്ചി യുവാക്കളുടെ ഹരമായി മാറിയത് അടുത്തിടെയാണ്. പ്രിയഭക്ഷണം എന്ന പേരിനൊപ്പം അതിന്റെ അപകടവും സംസ്ഥാനം രുചിച്ചുതുടങ്ങിയിരുന്നു.
പ്രധാന കാരണം അശ്രദ്ധ
ഉണ്ടാക്കുന്നതിലെ അശ്രദ്ധയും ശരിയായി വേവിക്കാത്തതുമാണ് ഷവര്‍മയെ കുഴപ്പക്കാരനാക്കുന്നത്. ഗ്യാസ് അടുപ്പിനോടുചേര്‍ന്ന് കമ്പിയില്‍ തൂക്കിയിട്ട് ബര്‍ണറിലെ ചൂടേറ്റാണ് ഷവര്‍മ വേവുന്നത്. തീ നന്നായി കത്തിയാലേ ഇറച്ചി വേവുകയുള്ളൂ. ഷവര്‍മ ചെത്തിയെടുക്കാനും വേവിക്കാനും ചില വ്യവസ്ഥകളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ഒരു സെന്റീമീറ്ററിന്റെ നാലിലൊന്ന് കനത്തിലേ ഷവര്‍മ ചെത്തിയെടുക്കാവൂ എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. നേരിയ അളവില്‍ ചെത്തുമ്പോള്‍ ബാക്കി ഭാഗം മൂന്നോ നാലോ മിനിട്ടുകൊണ്ട് നന്നായി വേവും. ബര്‍ണറിനോട് ചേര്‍ന്നുള്ള ഭാഗത്തുനിന്ന് മാത്രമേ ഇറച്ചി ചെത്തിയെടുക്കാനും പാടുള്ളൂ. ശരിയായി വേവാത്ത മാംസം കഴിക്കുമ്പോള്‍ വയറുവേദനയും ഛര്‍ദി ഉള്‍പ്പെടെയുള്ള അസ്വസ്ഥതകളും ഉണ്ടാകുന്നു.
കുഴപ്പമുണ്ടാക്കാം മയോണൈസും
ഷവര്‍മയ്ക്ക് രുചി പകരുന്ന പ്രധാന വസ്തുവാണ് മയോണൈസ്. ഭക്ഷ്യവിഷബാധയുണ്ടാവുന്നതിന് മയോണൈസ് പ്രധാന കാരണമാകാറുണ്ട്. കോഴിമുട്ടയുടെ വെള്ള, വെളുത്തുള്ളി, സൂര്യകാന്തിയെണ്ണ എന്നിവ ചേര്‍ത്താണ് മയോണൈസ് ഉണ്ടാക്കുന്നത്. പഴകിയാല്‍ ബാക്ടീരിയ പടര്‍ന്നുപിടിക്കുമെന്നതാണ് ഇതിന്റെ കുഴപ്പം. മയോണൈസ് കേടായാല്‍ ഭക്ഷ്യവിഷബാധ ഉറപ്പാണ്.
ചില റസ്റ്റോറന്റുകാര്‍ മയോണൈസ് ഉണ്ടാക്കിവെച്ച് രണ്ടും മൂന്നും ദിവസം ഉപയോഗിക്കും. അത് അപകടകരമാണെന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഓരോ ദിവസത്തേക്കും അന്നന്നുതന്നെ ഉണ്ടാക്കണമെന്ന് അവര്‍ നിര്‍ദേശിക്കുന്നു.
വില്ലനാകുന്നത് ബാക്ടീരിയ
'സല്‍മോണല്ല' എന്ന ബാക്ടീരിയയുടെ അളവ് കൂടുന്നതാണ് ഷവര്‍മ പോലുള്ള മാംസാഹാരം കഴിക്കുമ്പോള്‍ ഭക്ഷ്യവിഷബാധയുണ്ടാകാന്‍ പ്രധാന കാരണം. ഇത് പെട്ടെന്ന് മരണത്തിനിടയാക്കില്ലെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ അപകടമുണ്ടാക്കും.
പഴകിയ മാംസത്തിലും വേവിച്ച ശേഷം ശരിയായ രീതിയില്‍ സൂക്ഷിക്കാത്ത മാംസത്തിലുമാണ് ഈ വില്ലന്‍ ബാക്ടീരിയ ഉണ്ടാകുന്നത്. ബാക്കിവരുന്ന വേവിച്ച ഭക്ഷണം പിറ്റേദിവസം എടുത്തുപയോഗിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. ചുരുങ്ങിയത് 60 ഡിഗ്രി താപനിലയില്‍ കുറച്ചുനേരം ചൂടാക്കിയാലേ ഈ ബാക്ടീരിയ നശിക്കുകയുള്ളൂ. പക്ഷേ, പലരും തീയില്‍ ഒന്ന് കാണിച്ച് എടുക്കുകയാണ് ചെയ്യുന്നത്. അത് തീരെ ചൂടാക്കാത്തതിനെക്കാള്‍ ദോഷംചെയ്യും. കുറഞ്ഞ താപനിലയില്‍ ബാക്ടീരിയ നശിക്കില്ലെന്ന് മാത്രമല്ല അപകടകരമായ രീതിയില്‍ പെരുകുകയും ചെയ്യും.
വേവിച്ചതും അല്ലാത്തതുമായ മാംസം ഒരുമിച്ച് ശീതീകരണിയില്‍ സൂക്ഷിക്കുന്നതും ബാക്ടീരിയ പടര്‍ത്താനിടയാക്കും. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ എത്ര തവണ നിര്‍ദേശിച്ചാലും പല റസ്റ്റോറന്റുകാരും ഈ ശീലം മാറ്റാറില്ല. ഷവര്‍മ മുഴുവന്‍ വിറ്റുപോയില്ലെങ്കില്‍ ശീതീകരണിയില്‍ എടുത്തുവെച്ച് അടുത്തദിവസം ഉപയോഗിക്കുന്നവരുമുണ്ട്. ഇവരൊക്കെയാണ് ഷവര്‍മയെ വില്ലനാക്കുന്നത്.
Content Highlights: shawarma food poison death kasargod
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..