അറസ്റ്റിലായ നാഗമ്മാൾ, കൊല്ലപ്പെട്ട കുഞ്ഞ് | Screengrab: Mathrubhumi News
ചെന്നൈ: തമിഴ്നാട്ടിലെ മധുരയിൽ ഏഴ് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ മുത്തശ്ശി ശ്വാസംമുട്ടിച്ച് കൊന്നു. ചിന്നസ്വാമി-ശിവപ്രിയ ദമ്പതികളുടെ മകളെയാണ് ചിന്നസ്വാമിയുടെ അമ്മ നാഗമ്മാൾ തലയണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊന്നത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. മകനും മരുമകൾക്കും മൂന്നാമതും പെൺകുഞ്ഞ് ജനിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നാഗമ്മാളിന്റെ മൊഴി.
ഫെബ്രുവരി 10-ാം തീയതിയാണ് ചിന്നസ്വാമി-ശിവപ്രിയ ദമ്പതികൾക്ക് പെൺകുഞ്ഞ് ജനിച്ചത്. ഇവരുടെ മൂന്നാമത്തെ പെൺകുഞ്ഞായിരുന്നു ഇത്. ഫെബ്രുവരി 17-ന് കുഞ്ഞിനെ അവശയായ നിലയിൽ ഉസിലാംപെട്ടിയിലെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തിക്കും മുമ്പേ കുഞ്ഞ് മരിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. മാത്രമല്ല, മുഖത്ത് ചില പാടുകൾ കണ്ടതും സംശയത്തിനിടയാക്കി. ഇതോടെ ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയും മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടർന്ന് ദമ്പതിമാരെയും മുത്തശ്ശിയെയും ചോദ്യം ചെയ്തതോടെ സംഭവത്തിന്റെ ചുരുളഴിഞ്ഞു. മൂന്നാമതും പെൺകുഞ്ഞായതിനാൽ ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിനെ താൻ തലയണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് മുത്തശ്ശി നാഗമ്മാൾ പോലീസിനോട് സമ്മതിച്ചു.
മധുരയിലെ ഉൾനാടൻ പ്രദേശങ്ങളിൽ നേരത്തെയും സമാനമായ സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. പെൺകുഞ്ഞുങ്ങളെ എരിക്കിൻ പാല് നൽകി കൊലപ്പെടുത്തിയ ഒട്ടേറേ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിനൊടുവിലാണ് പെൺകുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന വാർത്തയും പുറത്തുവന്നിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..